കൊച്ചി: സോളാർ തട്ടിപ്പ് കേസിൽ അന്വേഷണം നടത്തിയ ജസ്റ്റീസ് ജി. ശിവരാജൻ കമ്മീഷൻ റിപ്പോർട്ടിൽ സരിതാ നായരുടെ കത്തുമായി ബന്ധപ്പെട്ട ഭാഗം ഉമ്മൻ ചാണ്ടിയുടെ അന്തസിനെയും മൗലികാവകാശത്തെയും ബാധിക്കുന്നതാണെന്നു ഹൈക്കോടതി വിലയിരുത്തി. വിവാദമായ കത്തിൽ പറയുന്ന കാര്യങ്ങൾ സോളാർ കമ്മീഷന്റെ പരിഗണനാ വിഷയങ്ങളിൽ ഉൾപ്പെടുന്നതായിരുന്നില്ല. സരിത 2013 ജൂലൈ 19ന് എഴുതിയെന്നു പറയുന്ന കത്ത് കമ്മീഷനു ലഭിക്കുന്നത് 2016 ജൂണ്‍ ആറിനാണ്.
ഒരാൾക്കെതിരേ മോശം പരാമർശങ്ങൾ രേഖപ്പെടുത്തുന്നുണ്ടെങ്കിൽ കമീഷൻ എൻക്വയറി നിയമത്തിലെ 8 ബി വകുപ്പ് പ്രകാരമുള്ള നോട്ടീസ് നൽകി വിളിച്ചുവരുത്തി വാദം കേൾക്കണം. ഉമ്മൻ ചാണ്ടിക്ക് നോട്ടീസ് നൽകിയത് 2015 ജൂലൈ ഒന്‍പതിനാണ്. അപ്പോൾ നോട്ടീസ് അയച്ച് ഉമ്മൻ ചാണ്ടിയെ വിളിച്ചുവരുത്തുകയാണു വേണ്ടിയിരുന്നത്. ഇതിനുപകരം സരിതയുടെ കത്തിന്റെ പകർപ്പ് കമ്മീഷൻ അയച്ചു നൽകിയ നടപടി നിയമപരമല്ല. പരിഗണനാവിഷയവുമായി ബന്ധിമില്ലാതിരുന്നിട്ടു പോലും കത്ത് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി.
കമ്മീഷൻ റിപ്പോർട്ട് സർക്കാരും കക്ഷികളും അംഗീകരിക്കണമെന്നു വ്യവസ്ഥയില്ലെങ്കിലും ഹൈക്കോടതി മുൻ ജഡ്ജി തയാറാക്കിയതായതിനാൽ പരാമർശങ്ങൾ നിയമപരമായി സാധുതയുള്ളതും സത്യസന്ധവുമായിരിക്കുമെന്ന ധാരണ പൊതുബോധത്തിൽ ഉണ്ടാക്കിയെന്നത് അവഗണിക്കാനാവില്ല. സത്യം തെളിയിക്കപ്പെട്ടെന്ന തരത്തിലാണു മാധ്യമങ്ങൾ ചർച്ച നടത്തിയത്. കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സത്യം തെളിയിക്കപ്പെട്ടെന്ന ധാരണ ശരിയല്ല- കോടതി പറഞ്ഞു.
സോളാർ കമ്മീഷൻ നടപടി നിയമപരമല്ല: ഹൈക്കോടതി
12:47 AM May 16, 2018 | Deepika.com