കൊല്ലം: രാജ്യത്തെ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ പുനരൈക്യത്തെ കുറിച്ച് ചിന്തിക്കാനുള്ള ഉചിതമായ സമയമാണ് ഇപ്പോഴത്തേതെന്ന് സിപിഐ ദേശീയ ജനറൽ സെക്രട്ടറി എസ്. സുധാകർ റെഡ്ഡി. ഇടതുപക്ഷം മുന്പെന്നത്തേക്കാളം കൂടുതൽ യോജിച്ച് പ്രവർത്തിക്കേണ്ട കാലഘട്ടമാണിത്. വിശാലമായ ഇടത് സഖ്യവും മതേതര ജനാധിപത്യ കക്ഷികളുടെ സഖ്യവുമാണ് പാർട്ടി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആശ്രാമം യൂനുസ് കൺവൻഷൻ സെന്ററിൽ സിപിഐ പാർട്ടി കോൺഗ്രസിന്റെ ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മതസൗഹാർദത്തിന് പേരുകേട്ട കേരളത്തിൽ അത് തകർക്കുക എന്ന ഒറ്റലക്ഷ്യത്തോടെ സംഘപരിവാർ ശക്തികൾ ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നരേന്ദ്ര മോദി നയിക്കുന്ന എൻഡിഎ ഗവൺമെന്റ് രാജ്യത്തിന്റെ എല്ലാ മൂല്യങ്ങളും തച്ചുടയ്ക്കുകയാണ്. പൊതുമേഖലാ സ്ഥാപനങ്ങളെയെല്ലാം തകർത്തു. മോദിയുടെ ഭരണത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കൾ അദാനിയും അംബാനിയും മറ്റ് ചില കുത്തകകളുമാണ്.
എഴുത്തുകാർ, ശാസ്ത്രജ്ഞർ, മാധ്യമ പ്രവർത്തകർ തുടങ്ങിയവർക്കെതിരേ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് ഫാസിസ്റ്റ് സംഘടനാ പ്രവർത്തകർ അക്രമം അഴിച്ചുവിടുകയാണ്. ഡോ.നരേന്ദ്ര ഡബോൽക്കർ, ഗോവിന്ദ് പൻസാരെ, പ്രഫ.കൽബുർഗി, ഗൗരി ലങ്കേഷ് എന്നിവരെ സമാനമായ രീതിയിൽ കൊന്നൊടുക്കി.
ജമ്മുവിലെ കഠുവയിൽ എട്ടുവയസുകാരിയെ ക്രൂരമായി ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം പോലും രാഷ്ട്രീയവത്കരിക്കാനാണ് ഹിന്ദുത്വ സംഘടനകൾ ശ്രമിക്കുന്നത്. ഇത് തുടരുന്നത് അനുവദിക്കാനാവില്ല. ഇക്കാര്യത്തിൽ കൂടുതൽ കരുതലോടെ ചരിത്രപരമായ ഉത്തരവാദിത്വം നിറവേറ്റേണ്ടതുണ്ടെന്നും സുധാകർ റെഡ്ഡി പറഞ്ഞു.
കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ പുനരൈക്യം ചിന്തിക്കാൻ സമയമായി: സുധാകർ റെഡ്ഡി
02:25 AM Apr 27, 2018 | Deepika.com