കൊല്ലം: അണികളിലും നേതാക്കളിലും പടർന്നുപിടിക്കുന്ന വിഭാഗീയത സംഘടനയെ ദുർബലപ്പെടുത്തുന്നതായി സിപിഐ പാർട്ടി കോൺഗ്രസ് സംഘടനാ റിപ്പോർട്ടിൽ കുറ്റപ്പെടുത്തൽ. തുടക്കത്തിൽ തന്നെ ഇതുകണ്ടുപിടിച്ച് ഉൾപ്പാർട്ടി ജനാധിപത്യത്തിലൂടെ ഇതിനെ ഭേദപ്പെടുത്തണമെന്നും റിപ്പോർട്ടിൽ പറയുന്നു.
നേതാക്കളുടെ അഹന്തയും പദവിമോഹവുമാണ് ഇതിന്റെ അടിസ്ഥാന കാരണം. പാർട്ടി ഘടകങ്ങളിലെ ഉത്തരവാദിത്വപ്പെട്ടവർ ഇക്കാര്യത്തിൽ ശക്തമായ തീരുമാനങ്ങൾ എടുത്ത് പ്രശ്നപരിഹാരം കാണണം. ഇല്ലെങ്കിൽ ഇത് പാർട്ടിക്ക് വലിയ നഷ്ടം വരുത്തിവയ്ക്കും.
വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളും അഭിപ്രായ വ്യത്യാസവുമൊക്കെ വിഭാഗീയതയ്ക്ക് കാരണമാകുന്നുണ്ട്. ഇത് പലപ്പോഴും നേതാക്കൾ അടക്കമുള്ളവർ ബുദ്ധിപരമായി മറച്ച് വയ്ക്കുകയാണ്. ഇത്തരം കാര്യങ്ങൾ ചർച്ചയിലൂടെ പരിഹരിക്കപ്പെടുന്നില്ല.
പാർട്ടി പ്രവർത്തകരിലും നേതാക്കളിലും ഉപജാപങ്ങൾ വർധിച്ച് വരുന്നു. പലരും സംഘടനാ പ്രവർത്തനം നടത്തുന്നത് അവരുടെ ഇഷ്ടാനിഷ്ടങ്ങൾക്ക് അനുസരിച്ചാണ്. നേതാക്കളുടെ അച്ചടക്ക രാഹിത്യത്തെയും തെറ്റുകളെയും വിഭാഗീയതെയും കുറിച്ച് പരസ്യമായി പ്രതികരിക്കാൻ പോലും പലരും വിസമ്മതിക്കുന്നു. ഈ രീതിക്ക് മാറ്റം വരണം.
തൊഴിലാളി വർഗ പാർട്ടി എന്ന് പറഞ്ഞാണ് ഊറ്റം കൊള്ളാറുള്ളത്. വ്യവസായ മേഖലയിലെ തൊഴിലാളികളുടെ പാർട്ടി അംഗത്വ പ്രാതിനിധ്യം 9.3 ശതമാനം മാത്രമാണ്. മുഴുവൻ സമയ പാർട്ടി പ്രവർത്തകരുടെ കാര്യത്തിൽ ഇപ്പോഴും എണ്ണത്തിൽ കുറവുണ്ട്. ഇതിന് അടിയന്തര പരിഹാരം കാണണമെന്നും റിപ്പോർട്ടിൽ പറയുന്നു.
ചില സംസ്ഥാനങ്ങളിൽ ഇപ്പോഴും സംഘടനാ പ്രശ്നങ്ങൾ പരിഹാരം കാണാതെ നിലനിൽക്കുന്നു. എഐടിയുസിയിൽ പ്രാദേശിക തലത്തിൽ സമാന്തര പ്രവർത്തനങ്ങളും നടക്കുന്നു. കേന്ദ്രനേതൃത്വത്തിന് ഇക്കാര്യത്തിൽ ഫലപ്രദമായി ഇടപെടാൻ കഴിഞ്ഞില്ലെന്ന കുറ്റപ്പെടുത്തലും റിപ്പോർട്ടിലുണ്ട്.
സംഘടനാ തലത്തിൽ പലപ്പോഴും സുപ്രധാന തീരുമാനങ്ങൾ പാർട്ടി എടുക്കാറുണ്ടെങ്കിലും അത് പ്രാവർത്തികമാക്കാൻ കഴിയുന്നില്ല. ഈ ദൗർബല്യം എന്തുവില കൊടുത്തും പരിഹരിക്കേണ്ടതുണ്ടെന്നും 27 പേജുള്ള സംഘടനാ റിപ്പോർട്ടിൽ നിർദേശിക്കുന്നു.സംഘടനാപരമായ വീഴ്ചകൾ പരിഹരിക്കുന്നതിനും കൂടുതൽ ശക്തമായ പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുന്നതിനും പത്ത് നിർദേശങ്ങളും റിപ്പോർട്ടിലുണ്ട്.
എസ്.ആർ.സുധീർകുമാർ
വിഭാഗീയത പാർട്ടിയെ തളർത്തുന്നതായി സിപിഐ സംഘടനാ റിപ്പോർട്ട്
02:25 AM Apr 27, 2018 | Deepika.com