തിരുവനന്തപുരം: കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടികളിൽ പ്രതിഷേധിച്ച് യുഡിഎഫിന്റെ നേതൃത്വത്തിൽ രാജ്ഭവൻ മാർച്ച് നടത്താൻ തീരുമാനിച്ചു. തുടർച്ചയായി ഉണ്ടാകുന്ന ഇന്ധനവില വർധനയിൽ പ്രതിഷേധിച്ച് മേയ് രണ്ടിനു രാജ്ഭവൻ മാർച്ച് നടത്താൻ തീരുമാനിച്ചതായി യുഡിഎഫ് കണ്‍വീനർ പി.പി. തങ്കച്ചൻ പത്രസമ്മേളനത്തിൽ അറിയിച്ചു. കാളവണ്ടികളിലും സൈക്കിളുകളിലും ആയി പ്രവർത്തകരും നേതാക്കളും മാർച്ചിൽ പങ്കെടുക്കും.
ഇന്ധനവില വർധനയുടെ കാര്യത്തിൽ കേന്ദ്ര സർക്കാരിന്റെയും സംസ്ഥാനത്തിന്റെയും നിലപാട് ഒരേപോലെയാണ്. അന്താരാഷ്ട്ര വിപണിയിൽ വിലക്കുറവ് ഉണ്ടായിട്ടും ആഭ്യന്തര വിപണിയിൽ വില കുറയ്ക്കാനുള്ള നീക്കം കേന്ദ്ര സർക്കാർ നടത്തുന്നില്ല. വിലവർധനവിനെ തുടർന്നു ലഭിക്കുന്ന അധിക നികുതി വേണ്ടെന്നുവയ്ക്കാൻ സംസ്ഥാന സർക്കാരും തയാറാവുന്നില്ല. അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണയ്ക്ക് നാലുവർഷം മുൻപുള്ളതിനേക്കാൾ പകുതിവില മാത്രമാണുള്ളത്.
പൊതുമേഖലാ എണ്ണക്കന്പനികൾക്കൊപ്പം റിലയൻസ് ഉൾപ്പെടെയുള്ള സ്വകാര്യ കന്പനികൾക്കുംവൻ ലാഭം നേടാനാണ് കേന്ദ്രം അവസരം നല്‍കുന്നത്.സംസ്ഥാനത്ത് അടിക്കടിയുള്ള കസ്റ്റഡിമരണങ്ങളിൽ പ്രതിഷേധിച്ച് മേയ് എട്ടിന് സംസ്ഥാന വ്യാപകമായി കളക്ടറേറ്റ് പിക്കറ്റിംഗ് നടത്തും. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് പിക്കറ്റ് ചെയ്ത് അറസ്റ്റ് വരിക്കും.
ഇടതു സർക്കാർ അധികാരത്തിലേറിക്കഴിഞ്ഞ് സംസ്ഥാനത്ത് ആറു കസ്റ്റഡി മരണങ്ങളാണ് ഉണ്ടായത്. സംസ്ഥാന പോലീസിൽ സർക്കാരിന് യാതൊരു നിയന്ത്രണവും ഇല്ലാത്ത അവസ്ഥയാണ്. പോലീസിന് എന്തും ചെയ്യാമെന്ന സ്ഥിതിയാണിപ്പോൾ ഉള്ളത്.തൃശൂർ പൂരത്തിന് പോകാൻ സമയം കിട്ടിയ മുഖ്യമന്ത്രി പോലീസ് കസ്റ്റഡിയിൽ മരിച്ച ശ്രീജിത്തിന്റെ വീട് സന്ദർശിക്കാത്തത് നിർഭാഗ്യകരമാണ്.
മനുഷ്യാവകാശ കമ്മീഷനെതിരെ മുഖ്യമന്ത്രി കുതിരകയറുന്നത് ശരിയായ രീതിയല്ല. കമ്മീഷനെ ഭീഷണിപ്പെടുത്തുകയാണു മുഖ്യമന്ത്രി- യുഡിഎഫ് കണ്‍വീനർ കുറ്റപ്പെടുത്തി.
ഇന്ധനവിലവർധനയ്ക്കെതിരേ മേയ് രണ്ടിനു യുഡിഎഫിന്റെ രാജ്ഭവൻ മാർച്ച്
02:16 AM Apr 27, 2018 | Deepika.com