തിരുവനന്തപുരം: ഇടതു സർക്കാരിന്റെ രണ്ടാം വാർഷികാഘോഷം നടക്കുന്ന മെയ് 18ന് സംസ്ഥാനത്തു യുഡിഎഫ് വഞ്ചനാദിനം ആചരിക്കും. ഇതിന്റെ ഭാഗമായി 140 നിയോജക മണ്ഡലങ്ങളിലും തെരഞ്ഞെടുക്കുന്ന സർക്കാർ ഓഫീസുകൾക്ക് മുന്നിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും.
യുഡിഎഫ് പ്രവർത്തകർക്കൊപ്പം സാംസ്കാരിക സാമൂഹിക രംഗത്തുള്ളവരെയും പങ്കെടുപ്പിച്ചുകൊണ്ടാകും കൂട്ടായ്മ. രണ്ടാം വാർഷികത്തോടനുബന്ധിച്ച് സർക്കാരിനെതിരെ യുഡിഎഫ് കുറ്റപത്രം തയാറാക്കും. പ്രതിഷേധ കൂട്ടായ്മകളിൽ സർക്കാരിനെതിരായ. കുറ്റപത്രം വായിക്കും. പിന്നീട് ഇതു പൊതുജനങ്ങൾക്ക് വിതരണം ചെയ്യും.
ഒരു നേട്ടവും ഉണ്ടാക്കാൻ കഴിയാത്ത സർക്കാരാണിത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ആരംഭിച്ച പദ്ധതികൾ പൂർത്തിയാക്കി ഉദ്ഘാടനങ്ങൾ നടത്തുക മാത്രമാണ് ഈ സർക്കാർ ചെയ്യുന്നത്. രണ്ടുവർഷമായിട്ടും സ്വന്തമായി ഒരു പദ്ധതിയും ആരംഭിക്കാൻ സർക്കാരിനു കഴിഞ്ഞിട്ടില്ല. വിഷുവിനു റേഷൻ കൊടുക്കാൻ ഈ സർക്കാരിനു കഴിഞ്ഞില്ല. റേഷൻ കടകളിൽ പഞ്ചസാരയില്ല. പലവ്യഞ്ജന സാധനങ്ങളും ലഭ്യമല്ല. വിഷു ചന്തകൾപോലും നടത്താൻ സർക്കാരിന് സാധിച്ചില്ല. പിന്നെ എങ്ങനെയാണ് ഈ സർക്കാർ ആഘോഷം നടത്തുന്നത്.
കോവളത്തെ വിദേശ വനിതയുടെ ദുരൂഹ മരണത്തിൽ ഫലപ്രദമായ അന്വേഷണം വേണമെന്നും യോഗം ആവശ്യപ്പെട്ടു. സംഭവം രാഷ്ട്രീയവത്കരിക്കാൻ ആഗ്രഹിക്കുന്നില്ല. വിദേശ വിനോദസഞ്ചാരികൾക്ക് പോലും സംസ്ഥാനത്ത് സുരക്ഷ ലഭിക്കുന്നില്ല. വിദേശ സഞ്ചാരികൾ പരാതികളുമായി സമീപിച്ചാൽപോലും അത് ഗൗരവമായി പോലീസ് എടുക്കുന്നില്ല. കേരളത്തിലേക്ക് വരാൻ വിദേശികൾ ഭയപ്പെടുന്ന സാഹചര്യമാണെന്നും തങ്കച്ചൻ കുറ്റപ്പെടുത്തി.
വീരേന്ദ്രകുമാർ വിഭാഗം മുന്നണി വിട്ടെങ്കിലും ആ പാർട്ടിയിലെ ഒരുവിഭാഗം യുഡിഎഫിനൊപ്പം ചേർന്ന് പ്രവർത്തിക്കാൻ താത്പര്യം അറിയിച്ചിട്ടുണ്ട്. അവരുമായി സഹകരിച്ച് പ്രവർത്തിക്കാനും യോഗം തീരുമാനിച്ചു. തുടർ നടപടികൾ ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും കണ്വീനർ പറഞ്ഞു.
സർക്കാരിന്റെ രണ്ടാം വാർഷികാഘോഷം: വഞ്ചനാദിനമായി ആചരിക്കും
02:16 AM Apr 27, 2018 | Deepika.com