തൃശൂർ: നിലാവിന്റെ സ്വർണവെളിച്ചം പരന്ന ആകാശമേലാപ്പിലേക്ക് അഗ്നിപ്പൂക്കൾ പറന്നു, പല നിറങ്ങളിൽ. ശബ്ദഘോഷങ്ങളേയും പ്രദക്ഷിണവഴിയിൽ വെടിക്കെട്ടു കമ്പക്കാരേയും അധികാരികൾ കമ്പക്കയറിട്ടു തടഞ്ഞെങ്കിലും ജനസഹസ്രങ്ങളുടെ ആവേശാരവങ്ങൾ മാനംമുട്ടെ ഉയർന്നു. വെടിക്കെട്ടിന്റെ അമിട്ടുകളേക്കാൾ ഉയരത്തിലേക്ക് അതുയർന്നപ്പോൾ ദേശങ്ങൾക്കപ്പുറത്തേക്കു തൃശൂർ പൂരത്തിന്റെ വെടിക്കെട്ടുപെരുമ.
സുരക്ഷയുടെ ഭാഗമായി ശക്തിയേറിയ കുഴിമിന്നികളും ഡൈനകളും ഇക്കുറിയും ഇല്ലായിരുന്നു. അയൽനാടുകളിലേക്കെല്ലാം തൃശൂർ പൂരം വെടിക്കെട്ടിന്റെ ഗംഭീര്യം മുഴങ്ങി. അടയ്ക്കാപ്പെട്ടികളും നിലയമിട്ടുകളും പൂരക്കുട വിരിയിച്ച അമിട്ടുകളുമെല്ലാം നിരന്നപ്പോൾ അവിസ്മരണീയമായ വർണക്കാഴ്ചകളുടെ വിരുന്നായി. ഉയരമേറെ പോകാത്ത അമിട്ടുകളായിരുന്നു ഇത്തവണത്തെ സവിശേഷത.
പുലർച്ചെ മൂന്നരയോടെ പാറമേക്കാവ് വിഭാഗം ആദ്യം തിരികൊളുത്തിയപ്പോൾ ആർപ്പുവിളികളോടെയാണു ജനം വരവേറ്റത്. നാലു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും തീപിടിച്ചു. കൂട്ടപ്പൊരിച്ചിലോടെയാണ് ഇരുപക്ഷവും വെടിക്കെട്ട് ഒരുക്കിയത്. പിന്നെ വെളുക്കുംവരെ തേക്കിൻകാട് മൈതാനിയുടെ ആകാശത്ത് അമിട്ടുകളുടെ പൂരം. മാനത്ത് അഗ്നിനക്ഷത്രങ്ങൾ വിരിയിച്ചുകൊണ്ടു നടന്ന വെടിക്കെട്ട് ജനലക്ഷങ്ങൾ മൊബൈൽ ക്യാമറയിൽ പകർത്തി. പൂരം വെടിക്കെട്ടു കാണാനാകാത്ത ഉറ്റവർക്ക് അയച്ചുകൊടുക്കാൻ.
കന്പക്കയറിനെ കൂസാത്ത കന്പക്കെട്ട്: അമിട്ടിനേക്കാൾ ഉയരത്തിൽ ആവേശാരവങ്ങൾ
02:06 AM Apr 27, 2018 | Deepika.com