കൊച്ചി: വിഴിഞ്ഞം തുറമുഖ നിർമാണത്തിൽ വ്യക്തിപരമായി ആർക്കെതിരെയും അഴിമതി ആരോപണങ്ങൾ സ്ഥാപിക്കാൻ സാഹചര്യങ്ങളില്ലെന്നും കൂട്ടായ തീരുമാനത്തിലൂടെയാണു കരാർ അദാനി ഗ്രൂപ്പിനു നൽകിയതെന്നും അന്വേഷണ കമ്മീഷൻ നിരീക്ഷണം. ടെൻഡറിൽ പങ്കെടുക്കാൻ ആളില്ലാതെ വന്നപ്പോൾ മുഖ്യമന്ത്രി തന്നെ മൂന്നു കന്പനികളെ കണ്ട് അഭ്യർഥിച്ചത് പദ്ധതി നടപ്പാകാനുള്ള ആഗ്രഹംകൊണ്ടാണ്. അതിൽ അഴിമതി കാണേണ്ടതില്ല.
കമ്മീഷൻ കാര്യങ്ങൾ തീരുമാനിക്കുന്നത് രേഖകളുടെ അടിസ്ഥാനത്തിലാണ്. ഊഹാപോഹങ്ങളും അർഥമില്ലാത്ത ആരോപണങ്ങളും ഉന്നയിക്കേണ്ടതില്ലെന്നും കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ പറഞ്ഞു. തുറമുഖ നിർമാണത്തിനു ടെൻഡർ സമർപ്പിക്കാനുള്ള അവസാന തീയതി ദീർഘിപ്പിക്കാത്തത് അദാനി ഗ്രൂപ്പിനെ സഹായിക്കാൻ വേണ്ടിയാണെന്ന ആരോപണം കമ്മീഷൻ തള്ളി.
ഒഎച്ച്എൽ സ്രേ കണ്‍സോർഷ്യത്തിന്റെ അപേക്ഷ പരിഗണിച്ചിരുന്നെങ്കിൽ കൂടുതൽ നിയമപ്രശ്നങ്ങളിലേക്കു കാര്യങ്ങൾ നീങ്ങുമായിരുന്നു. കരാർ നടപടികൾ ഏറ്റവും സുതാര്യമാക്കാനും അഭിപ്രായ ഐക്യം ഉണ്ടാക്കാനുമാണു സർവകക്ഷി യോഗം വിളിച്ചതെങ്കിലും സർക്കാർ ഭൂമി പണയപ്പെടുത്താൻ അദാനിക്ക് അനുമതി നൽകുന്ന കാര്യം യോഗത്തെ ധരിപ്പിക്കാതിരുന്നതു വീഴ്ചയാണെന്നു കമ്മീഷൻ നിരീക്ഷിച്ചു. മേയ് 14, 15 തീയതികളിൽ തിരുവനന്തപുരത്തെ സിറ്റിംഗിനുശേഷം ജൂണ്‍ ആദ്യവാരത്തിൽ അന്തിമഘട്ട സിറ്റിംഗ് നടത്തും.
വിഴിഞ്ഞം: അഴിമതി സ്ഥാപിക്കാൻ സാഹചര്യങ്ങളില്ലെന്നു കമ്മീഷൻ
01:52 AM Apr 27, 2018 | Deepika.com