മാരാമണ്‍: ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ്മാ വലിയ മെത്രാപ്പോലീത്ത ഇന്ന് 101-ാം വയസിലേക്കു പ്രവേശിക്കുന്നു. കർമരംഗത്ത് സജീവസാന്നിധ്യമായി പ്രശോഭിക്കുന്ന മാർ ക്രിസോസ്റ്റം ഇക്കുറി ജന്മദിനം ആഘോഷിക്കുന്നത് പത്മഭൂഷണ്‍ ബഹുമതിയുടെ തിളക്കത്തിലാണ്.
മെത്രാപ്പോലീത്തയുടെ ജന്മദിനത്തോടനുബന്ധിച്ച് ഇന്നു രാവിലെ 8.30ന് കോഴഞ്ചേരി സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ നടക്കുന്ന കുർബാനയ്ക്ക് മാർത്തോമ്മാ സഭാധ്യക്ഷൻ ഡോ.ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്ത കാർമികത്വം വഹിക്കും. സഭയുടെ നേതൃത്വത്തിൽ 101 -ാം ജന്മദിനാഘോഷം 30നു തിരുവല്ലയിൽ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഉദ്ഘാടനം ചെയ്യും.
കേരളത്തിലെ സുറിയാനി ക്രൈസ്തവ മഹാപുരോഹിതരിൽ പ്രായംകൊണ്ടും സേവനകാലാവധിയിലും മാർ ക്രിസോസ്റ്റം നേട്ടത്തിന്റെ നിറുകയിലാണ്. മെത്രാൻപദവിയിൽ എത്തിയിട്ട് 65 വർഷം. 73 വർഷം മുന്‍പാണ് മാർ ക്രിസോസ്റ്റം പൗരോഹിത്യത്തിലേക്കു പ്രവേശിച്ചത്.
വൈദിക പാരന്പര്യമുള്ള കുന്പനാട് അടങ്ങപ്പുറത്ത് കലമണ്ണിൽ കുടുംബമാണ് ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റത്തിന്റേത്. അടങ്ങപ്പുറത്ത് കലമണ്ണിൽ റവ.കെ.ഇ. ഉമ്മൻ കശീശയുടെയും കാർത്തികപ്പള്ളി നടുക്കേവീട്ടിൽ കുടുംബാംഗമായ ശോശാമ്മയുടെയും മകനായി 1918 ഏപ്രിൽ 27നാണ് ജനനം.
മാരാമണ്‍, കോഴഞ്ചേരി, ഇരവിപേരൂർ ഗ്രാമങ്ങളിലായി പ്രാഥമിക വിദ്യാഭ്യാസം. ആലുവ യൂണിയൻ ക്രിസ്ത്യൻ കോളജിൽനിന്നു ബിരുദം. 1940 മുതൽ 42 വരെ അങ്കോളയിൽ പ്രവർത്തിച്ചശേഷം ബംഗളൂരു യുടി കോളജിൽ ദൈവശാസ്ത്ര പഠനം. 1944 ജനുവരി ഒന്നിനു ശെമ്മാശപട്ടവും ജൂണ്‍ മൂന്നിനു വൈദികപട്ടവും സ്വീകരിച്ചു. വൈദികനായി പഠനം തുടർന്നതിനൊപ്പം ബംഗളൂരു മാർത്തോമ്മാ ഇടവകയിലെ ശുശ്രൂഷകൾക്കു നേതൃത്വം നല്കി. അങ്കോളയിൽ മടങ്ങിയെത്തി സുവിശേഷവേലയിൽ വ്യാപൃതനായി. പിന്നീടു നാട്ടിലെത്തി കൊട്ടാരക്കര, മൈലം, പട്ടമല, മാങ്ങാനം സെന്റ് പീറ്റേഴ്സ്, തിരുവനന്തപുരം ഇടവകകളിൽ വികാരിയായി സേവനമനുഷ്ഠിച്ചു.1953 മേയ് 20നു റവ. ഫിലിപ്പ് ഉമ്മൻ, മാർത്തോമ്മാ സഭയുടെ മേല്പട്ട (എപ്പിസ്കോപ്പ) സ്ഥാനത്തേക്കു തെരഞ്ഞെടുത്ത് റന്പാനായി വാഴിച്ചു. മേയ് 23നു ഫിലിപ്പോസ് മാർ ക്രിസോസ്റ്റം എന്ന പേരിൽ എപ്പിസ്കോപ്പയായി അഭിഷിക്തനായി.
ഇതാദ്യമായി ജോണ്‍ ക്രിസോസ്റ്റത്തിന്റെ പേരിൽ കേരളീയ സഭയിൽ ഒരാൾ മേല്പട്ടക്കാരനായി. ഈ നാമധേയം എന്തുകൊണ്ടും തനിക്ക് അനുയോജ്യമെന്നു പിൽക്കാല ചരിത്രത്തിലൂടെ മാർ ക്രിസോസ്റ്റം തെളിയിച്ചു. തനതു ഭാഷണശൈലിയിലൂടെ അദ്ദേഹം പടുത്തുയർത്തിയ ബന്ധങ്ങളും ജീവിതക്രമവും ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ടു. മാർ ക്രിസോസ്റ്റം മെത്രാപ്പോലീത്തയുടെ നാവിൻതുന്പിൽനിന്നുള്ള വാക്കുകൾക്കു സ്വർണത്തിന്റെ മേൻമതന്നെയുണ്ടായി.
അടൂർ - കൊട്ടാരക്കര, തിരുവനന്തപുരം - കൊല്ലം, അടൂർ - മാവേലിക്കര, റാന്നി - നിലയ്ക്കൽ, ചെങ്ങന്നൂർ - തുന്പമണ്‍, നിരണം - മാരാമണ്‍ ഭദ്രാസനങ്ങളുടെ അധിപനായിട്ടുണ്ട്. കെസിസി, എൻസിസിഐ എന്നിങ്ങനെ സഭാ കൂട്ടായ്മവേദികളുടെ അമരക്കാരൻകൂടിയായിരുന്നു.
1978 മേയിൽ സഭയുടെ സഫ്രഗൻ മെത്രാപ്പോലീത്തയായി. 1999 മാർച്ച് 15ന് ഒഫിഷിയേറ്റിംഗ് മെത്രാപ്പോലീത്തയും 1999 ഒക്ടോബർ 23ന് മാർത്തോമ്മാ മെത്രാപ്പോലീത്തയുമായി.
പ്രഭാഷണപാടവം, നർമം, ആശയഗാംഭീര്യം എന്നിവയിൽ മാർ ക്രിസോസ്റ്റം അപൂർവമായ വരപ്രസാദത്താൽ അനുഗൃഹീതനാണ്. മാരാമണ്ണിൽ വിശ്രമജീവിതം നയിക്കുന്ന മാർ ക്രിസോസ്റ്റം മെത്രാപ്പോലീത്തയ്ക്ക് അനുദിനം നിരവധി പരിപാടികളുണ്ടാകും. റിപ്പബ്ലിക് ദിനത്തിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദിൽനിന്ന് പദ്മഭൂഷൺ ബഹുമതി ഏറ്റുവാങ്ങിയ വലിയ മെത്രാപ്പോലീത്ത, പ്രായത്തിന്റെ അവശതകൾക്കു വിശ്രമം കൊടുത്ത് വിശ്രമമില്ലാത്ത യാത്രകളിലാണ്.
മാർ ക്രിസോസ്റ്റം മെത്രാപ്പോലീത്തയ്ക്ക് ഇന്ന് 101
01:52 AM Apr 27, 2018 | Deepika.com