അടിമാലി: ഇടുക്കി ജില്ലയിലെ എട്ടു വില്ലേജുകളിൽ അതിജീവന പോരാട്ടവേദി നടത്തിവന്ന ഭൂസമരം താത്കാലികമായി നിർത്തിവച്ചു. സമരസമിതി ഉന്നയിച്ച പ്രശ്നങ്ങൾക്കു മേയ് പത്തിനകം പരിഹാരംകാണുമെന്ന കളക്ടറുടെ ഉറപ്പിലാണു സമരം മാറ്റിവച്ചതെന്ന് സമരസമിതി നേതാക്കൾ അറിയിച്ചു.
24-ന് തിരുവനന്തപുരത്ത് റവന്യുമന്ത്രിയുടെ ഓഫീസിൽ വനംമന്ത്രി, വൈദ്യുതി മന്ത്രി എന്നിവരുടെ നേതൃത്വത്തിൽ നടന്ന ഉന്നതതല ചർച്ചയുടെ തീരുമാനങ്ങൾ അറിയിക്കാൻ ജില്ലാകളക്ടർ ജി.ആർ.ഗോകുൽ ഇന്നലെ സമരസമിതി നേതാക്കളുടെ യോഗം വിളിച്ചിരുന്നു.കുടിയേറ്റ കർഷകരെ പ്രതികൂലമായി ബാധിച്ചിരുന്ന അഞ്ചുപ്രശ്നങ്ങളിൽ കളക്ടർ പരിഹാരമാർഗം നിർദേശിച്ചു.
കെട്ടിട നിർമാണത്തിന് കളക്ടറുടെ എൻഒസി വേണമെന്ന വിജ്ഞാപനത്തിനു പകരം ഭൂ ഉടമയുടെ കരമടച്ച രസീത് എൻഒസിയായി പരിഗണിക്കും. 1964-ലെ ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യുന്നതു സംബന്ധിച്ച് മന്ത്രിതലത്തിൽ ശിപാർശചെയ്യും. പട്ടയ ഭൂമിയിലെ നട്ടുവളർത്തിയ മരങ്ങൾ മുറിക്കാൻ അടിയന്തരമായി ഉത്തരവിറക്കും. അഞ്ചുനാട്ടിലെ മരംമുറി നിരോധനം പിൻവലിച്ച് ഉത്തരവിറക്കും.
സർക്കാർ തലത്തിൽ തീരേണ്ട വിഷയങ്ങൾ മേയ് പത്തിനകം തീർപ്പുണ്ടാക്കി നൽകാൻ ആവശ്യമായ നടപടിയുണ്ടാകുമെന്ന കളക്ടറുടെ നിർദേശവും സമരസമിതി അംഗീകരിച്ചു. 14 ആവശ്യങ്ങളിൽ ഭൂരിഭാഗം വിഷയങ്ങൾക്കും ഉടൻ തീർപ്പുണ്ടാക്കും. കർഷകർ നട്ടുപിടിപ്പിച്ച 28 ഇനം മരങ്ങൾ വെട്ടിമാറ്റുന്നതിനുളള നിരോധനം കഴിഞ്ഞദിവസം സർക്കാർ നീക്കിയിരുന്നു.
മേയ് ഏഴിന് കളക്ടറേറ്റിലേക്കു നടത്താൻ നിശ്ചയിച്ച ഉപരോധ സമരമടക്കം എല്ലാ സമരപരിപാടികളും മേയ് 10 വരെ നിർത്തിവയ്ക്കാനും അതിജീവന പോരാട്ടവേദി തീരുമാനിച്ചു. 30 ദിവസത്തിനുള്ളിൽ തിരുമാനങ്ങൾ നടപ്പിലാക്കിയില്ലെങ്കിൽ ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്നും സമരസമിതി ചെയർമാൻ എ.കെ. മണി, കണ്വീനർ കെ.വി. ശശി, ഭാരവാഹികളായ ജോർജ് തോമസ്, കെ.ആർ. ജയൻ, റസാക് ചൂരവേലി എന്നിവർ പറഞ്ഞു.
അതിജീവന പോരാട്ടം താത്കാലികമായി നിർത്തിവച്ചു ; ഇടുക്കി, മൂന്നാർ ഭൂപ്രശ്നം പരിഹരിക്കുമെന്നു കളക്ടറുടെ ഉറപ്പ്
01:52 AM Apr 27, 2018 | Deepika.com