തലശേരി: മാതാപിതാക്കളെയും മകളെയും കൊലപ്പെടുത്താൻ വിഷക്കായ ഉപയോഗപ്പെടുത്താൻ ശ്രമിച്ചതായി പിണറായിയിൽ മാതാപിതാക്കളെയും മകളെയും എലിവിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസിൽ കസ്റ്റഡിയിൽ കഴിയുന്ന സൗമ്യയുടെ മൊഴി. കൊല്ലത്തുള്ള സഹോദരിയുടെ വീട്ടിൽ പോയ സമയത്താണ് വിഷക്കായ ആയ ഒതളങ്ങ സംഘടിപ്പിക്കാൻ ശ്രമിച്ചത്. അതു ലഭിക്കാതിരുന്നതിനാലാണ് എലിവിഷം ഉപയോഗിച്ചതെന്നും പ്രതി വെളിപ്പെടുത്തി.
എഎസ്പി ചൈത്ര തെരേസ ജോണ്‍, സിഐ കെ.ഇ. പ്രേമചന്ദ്രന് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സൗമ്യയെ ചോദ്യംചെയ്യുന്നത്. കൊലപാതകത്തിൽ സഹായിച്ചവരെന്നു കരുതുന്ന, പ്രതിയുടെ രണ്ടു കാമുകൻമാരുൾപ്പെടെ മൂന്നു പേരെ പോലീസ് ചോദ്യംചെയ്യുന്നുണ്ട്. സൗമ്യയുടെ സാന്നിധ്യത്തിലാണ് വിവിധ ഘട്ടങ്ങളിലായി ഇവരെ ചോദ്യംചെയ്തത്. ഇല്ലിക്കുന്ന്, ചേരിക്കല്‍, പിണറായി സ്വദേശികളാണ് കസ്റ്റഡിയിലുള്ളവർ. ഇവര്‍ക്കെതിരേ തെളിവുകള്‍ ലഭിച്ചാല്‍ അറസ്റ്റ് രേഖപ്പെടുത്താനുള്ള ഒരുക്കത്തിലാണ് പോലീസ്. ശാസ്ത്രീയമായ തെളിവുകളാണ് ഇവരുടെ കാര്യത്തിലും പോലീസ് ലക്ഷ്യമിടുന്നത്.
അതേസമയം, മടുത്താൽ ഒഴിവാക്കുമെന്ന് തന്നോട് സൗമ്യ പറഞ്ഞിരുന്നതായി ഏറ്റവും അടുപ്പമുള്ളതെന്നു കരുതുന്ന കാമുകൻ പോലീസിനു മൊഴി നൽകിയിട്ടുണ്ട്. മകളായ ഐശ്വര്യക്ക് പലതവണ സൗമ്യ വിഷം നല്കിയിട്ടുള്ളതായും റിപ്പോര്‍ട്ടുണ്ട്. ഇതേത്തുടർന്ന് പല പ്രാവശ്യം ഐശ്വര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടിവന്നിട്ടുണ്ട്.
നാളെ വൈകുന്നേരം അഞ്ചുവരെയാണു സൗമ്യയെ പോലീസ് കസ്റ്റഡിയില്‍ വിട്ടുകൊണ്ട് ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ഡൊണാൾഡ് സെക്വേറ ഉത്തരവിട്ടിട്ടുള്ളത്. സൗമ്യക്കുവേണ്ടി അഭിഭാഷകരാരും ഹാജരായിരുന്നില്ല. അഭിഭാഷകരെ ഏര്‍പ്പെടുത്തണോ എന്ന ചോദ്യത്തിന് വേണ്ടെന്ന മറുപടിയാണ് സൗമ്യ കോടതിയിൽ നൽകിയത്. മാതാപിതാക്കളും മക്കളും മരിച്ച തനിക്ക് ധനസഹായം അനുവദിക്കണമെന്നാവശ്യപ്പെട്ട് സൗമ്യ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. ഈ അപേക്ഷ അടുത്ത ദിവസമാണ് പരിഗണനയ്ക്കായി വന്നത്. പുതിയ വിവരങ്ങള്‍ പുറത്തുവന്നതോടെ അപേക്ഷ തള്ളാനുള്ള ശിപാര്‍ശയോടെ നിവേദനം തിരിച്ചയച്ചിരിക്കുകയാണ്.
മരിച്ച മൂന്നുപേരുടെയും ഉള്ളില്‍ എലിവിഷം ചെന്നിട്ടുണ്ടെന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെ മൂന്നു പേരെയും ചികിത്സിച്ച ഡോക്ടര്‍മാര്‍ക്ക് വിദഗ്ധ പരിശോധനയില്‍ ഈ വിഷം കണ്ടെത്താന്‍ സാധിച്ചിരുന്നില്ലേയെന്ന ചോദ്യവും ഉയര്‍ന്നിട്ടുണ്ട്.
ഫോസ്ഫറസിന്റെ സാന്നിധ്യമുള്ളതിനാലാണ് മൂന്നു മാസം മുമ്പ് സംസ്കരിച്ച ഐശ്വര്യയുടെ മൃതദേഹത്തിലെ ആന്തരികാവയവങ്ങള്‍ നശിക്കാതിരുന്നതെന്ന റിപ്പോര്‍ട്ടും പുറത്തുവന്നിട്ടുണ്ട്. അന്വേഷണവുമായി ബന്ധപ്പെട്ട് 32 പേരുടെ മൊഴികളാണ് ഇതുവരെ പോലീസ് രേഖപ്പെടുത്തിയിട്ടുള്ളത്. സൗമ്യയുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന തലശേരി, ഇരിട്ടി സ്വദേശികളായ നിരവധി പേരുടെ ഫോണ്‍ രേഖകള്‍ പോലീസ് പരിശോധിച്ചുവരികയാണ്.
പിണറായി കൂട്ടക്കൊല : വിഷക്കായ നൽകാനും സൗമ്യ ശ്രമിച്ചു
01:37 AM Apr 27, 2018 | Deepika.com