മങ്കൊന്പ്: ഹൃദയാഘാതത്തെ തുടർന്നു സൗദിയിൽ മരിച്ച ചങ്ങനാശേരി സ്വദേശി രാജേഷ് തങ്കപ്പന്റെ (46) മൃതദേഹം ഇന്നു നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾക്കു വിവരം ലഭിച്ചു. കഴിഞ്ഞ മാർച്ച് ഒന്പതിനായിരുന്നു ചങ്ങനാശേരി മാടപ്പള്ളി മാമ്മൂട് മുളക്കുഴശേരിൽ രാജേഷ് മരണപ്പെട്ടത്. ഇന്നു രാവിലെ മൃതദേഹം എത്തുമെന്നു സൗദിയിലുള്ള രാജേഷിന്റെ സുഹൃത്താണു ബന്ധുക്കളെ വിവരം അറിയിച്ചത്.
കഴിഞ്ഞദിവസം കാവാലം പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യാ രമേശും രാജേഷിന്റെ ഭാര്യ രേണുകയും സെക്രട്ടറിയേറ്റിലെത്തി മുഖ്യമന്ത്രിയുടെ സഹായം തേടിയിരുന്നു. ലേബർ വകുപ്പിലെ നടപടിക്രമങ്ങൾ പൂർത്തിയാകുവാൻ എടുത്ത കാലതാമസമാണു റിയാദിലെ അൽഹസായിലെ മൊഹ്സാൻ കന്പനിയിലെ ജീവനക്കാരനായിരുന്ന രാജേഷിന്റെ മൃതദേഹം വിട്ടുകിട്ടാൻ കാലതാമസമെടുത്തതെന്നു രാജേഷിനൊപ്പം ജോലിചെയ്തിരുന്ന മാവേലിക്കര സ്വദേശി പറഞ്ഞു. മൃതദേഹം ഏറ്റുവാങ്ങുന്നതിനായി ബന്ധുക്കൾ ഇദ്ദേഹത്തെയാണ് അധികാരപ്പെടുത്തിയിരുന്നത്. ഇന്നു രാവിലെ 9.30ഓടെ നെടുന്പാശേരി വിമാനത്താവളത്തിൽ എത്തുന്ന മൃതദേഹം ഉച്ചയോടെ ചങ്ങനാശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കും. നാളെ 10നു മാമ്മൂട്ടിലുള്ള കുടുംബവീട്ടിൽ സംസ്കാര ചടങ്ങുകൾ നടക്കും.
സൗദിയിൽ മരിച്ച ചങ്ങനാശേരി സ്വദേശിയുടെ മൃതദേഹം ഇന്നു നാട്ടിലെത്തിക്കും
01:37 AM Apr 27, 2018 | Deepika.com