തിരുവനന്തപുരം: ആശാൻ വിശ്വകവിതാ പുരസ്കാരം ചിലിയൻ കവി റൗൾ സുറിറ്റയ്ക്ക്. അഞ്ചു ലക്ഷം രൂപയും ഫലകവും പ്രശസതി പത്രവും അടങ്ങുന്നതാണു പുരസ്കാരം.
പിനോച്ചെ ഭരണത്തിനെതിരെ ജയിലഴിക്കകത്തും പുറത്തും നിരന്തര പോരാട്ടം നടത്തിയ സുറിറ്റയുടെ കവിത നരഹത്യയുടെയും നിലവിളികളുടെയും മധ്യത്തിൽ നിന്ന് ഉയരുന്ന അതിജീവനത്തിന്റെ ഉറച്ച ശബ്ദമാണെന്ന് അവാർഡ് ജൂറി അഭിപ്രായപ്പെട്ടു. സച്ചിദാനന്ദൻ, സാറാ ജോസഫ്, എം.എ. ബേബി എന്നിവരടങ്ങിയ ജൂറിയാണ് റൗൾ സുറിറ്റയെ പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്.
ആശാൻ യുവ കവി പുരസ്കാരത്തിന് ശ്രീജിത്ത് അരിയല്ലൂരിനെയും തെരഞ്ഞെടുത്തു. പലകാല കവിതകൾ എന്ന കവിതാ സമാഹാരമാണ് മലപ്പുറം അരിയല്ലൂർ സ്വദേശിയായ ശ്രീജിത്തിനെ പുരസ്കാരത്തിന് അർഹനാക്കിയത്. 50000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. കൊച്ചിമുസിരിസ് ബിനാലെ 2016 ല്‍ 'സീ ഓഫ് പെയിന്‍' എന്ന ഇന്സ്റ്റലേഷന് സുറിറ്റ അവതരിപ്പിച്ചിരുന്നു.
ആശാൻ വിശ്വകവിതാ പുരസ്കാര സാഹിതീയോത്സവം ഈ മാസം 29 മുതൽ മേയ് ഒന്നുവരെ കായിക്കരയിൽ നടക്കും. 29ന് വൈകുന്നേരം അഞ്ചിന് നടക്കുന്ന ജന്മദിന സമ്മേളനം മുൻ കേന്ദ്രമന്ത്രി വയലാർ രവി എംപി ഉദ്ഘാടനം ചെയ്യും.
ദേശീയ കവി സമ്മേളനം കവി അശോക് വാജ്പേയ് ഉദ്ഘാടനം ചെയ്യും. 30ന് വൈകുന്നേരം അഞ്ചിന് നടക്കുന്ന വിശ്വകവിതാ പുരസ്കാര സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
ആശാൻ കവിതാ പുരസ്കാരം ചിലിയൻ കവി റൗൾ സുറിറ്റയ്ക്ക്
01:37 AM Apr 27, 2018 | Deepika.com