തലശേരി: മുഖ്യമന്ത്രിയുടെ നാട്ടിൽ നടന്ന ദുരൂഹ മരണങ്ങളുടെ ചുരുള്‍ നിവര്‍ത്തിയ ആവേശത്തിലാണ് തലശേരി എഎസ്പി ചൈത്ര തെരേസ ജോണും തലശേരി ടൗണ്‍ സിഐ കെ.ഇ. പ്രേമചന്ദ്രനും. തന്റെ ചുരുങ്ങിയ സര്‍വീസ് കാലയളവിനുള്ളില്‍ ഇത്തരത്തിലുള്ള ഒരു കേസ് ആദ്യമാണെന്നും കേസ് തെളിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്നും എഎസ്പി ചൈത്ര തെരേസ ജോണ്‍ ദീപികയോട് പറഞ്ഞു.
പിണറായി പടന്ന ക്കരയിലെ വണ്ണത്താന്‍ വീട്ടിലെ നാല് മരണങ്ങളിൽ ദുരൂഹത ഉയര്‍ന്നപ്പോൾ അന്വേഷണത്തിന് മുഖ്യമന്ത്രി നേരിട്ട് ഉത്തരവിടുകയായിരുന്നു. മുഖ്യമന്ത്രി മരണം സംഭവിച്ച വീട്ടിലെത്തിയിരുന്നു. വിഷു ആഘോഷിക്കാന്‍ പിണറായിയിലെ വീട്ടിലെത്തിയ മുഖ്യമന്ത്രിക്കുമുന്നില്‍ നാട്ടുകാര്‍ മരണപരമ്പരയെക്കുറിച്ച് പറഞ്ഞപ്പോഴാണ് അദ്ദേഹം വണ്ണത്താന്‍ വീട്ടിലേക്ക് പുറപ്പെട്ടത്. വണ്ണത്താന്‍ വീട്ടില്‍ അവശേഷിക്കുന്ന ഏക അംഗമായ സൗമ്യയെ കണ്ട് കാര്യങ്ങള്‍ തിരക്കി. വിവിധ ഏജന്‍സികളോട് അന്വേഷണത്തിന് ഉത്തരവിട്ടു. ആരോഗ്യ വകുപ്പും ജലവിഭവ വകുപ്പും ഉള്‍പ്പെടെ വിവിധ വകുപ്പുകളുടെ ഉന്നത ഉദ്യോഗസ്ഥര്‍ വണ്ണത്താന്‍ വീട്ടിലെത്തി. എന്നാൽ മരണങ്ങളുടെ ദുരൂഹത ചുരുളഴിക്കാന്‍ ആഭ്യന്തര വകുപ്പ് ചുമതലപ്പെടുത്തിയത് തലശേരി ടൗണ്‍ സിഐ കെ.ഇ. പ്രേമചന്ദ്രനെയാണ്. മേല്‍നോട്ട ചുമതല എഎസ്പി ചൈത്ര തെരേസ ജോണിനായിരുന്നു. ധര്‍മടം പോലീസ് രജിസ്റ്റര്‍ ചെയ്ത കമലയുടെയും കുഞ്ഞിക്കണ്ണന്റെയും അസ്വാഭാവിക മരണങ്ങളുടെ അന്വേഷണ ചുമതല തലശേരി ടൗണ്‍ സ്റ്റേഷനിലെ ഹൗസ് ഓഫീസറായ പ്രേമചന്ദ്രന് ഏറ്റെടുത്തു.
പിന്നീട് 10 ദിവസം നീണ്ടുനിന്ന അന്വേഷണം. ദൃക്സാക്ഷികളില്ലാത്ത കേസില്‍ ശാസ്ത്രീയ തെളിവുകളെ ആശ്രയിക്കുകയെന്ന സാഹസികമായ അന്വേഷണരീതി. പഴുതുകളടച്ചാണ് അന്വേഷണം മുന്നോട്ടു കൊണ്ടുപോയത്. ഏറെ ചർച്ചചെയ്യപ്പെട്ട കേസായതിനാൽ, അന്വേഷണ പുരോഗതിയറിയാൻ പിന്നാലെ കൂടിയ മാധ്യമപ്രവര്‍ത്തകരില്‍നിന്നു തന്ത്രപരമായി മാറിനിന്നു.
പിണറായിയിലെ മരണങ്ങള് കൊലപാതകമാണെന്ന് വാർത്തകൾ വന്നെങ്കിലും ഇതു നിഷേധിച്ച സിഐ, അത്തരത്തിലുള്ള യാതൊരു തെളിവും ലഭിച്ചിട്ടില്ലെന്ന് ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരുന്നു. കൊലപാതകമാണെന്ന് പോലീസ് കരുതുന്നില്ലെന്നു വരുത്തിത്തീർക്കുകയായിരുന്നു ലക്ഷ്യം. പ്രതിയിലേക്കുള്ള നീക്കത്തിന് തടസം ഉണ്ടാകാതിരിക്കാൻ ഇത് അനിവാര്യമായിരുന്നു.
മാധ്യമപ്രവര്‍ത്തകരില്‍നിന്നു ബോധപൂർവം അകലംപാലിച്ച സിഐ പോരാട്ടം തുടര്‍ന്നു. തലശേരി സഹകരണ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന സൗമ്യയെ 24 ന് രാവിലെ ഡിസ്ചാര്‍ജ് ചെയ്ത സമയത്ത് ഒരു വനിതാ പോലീസിനോടൊപ്പം ഓട്ടോ ടാക്സിയിലെത്തിയ അദ്ദേഹം സൗമ്യയെ കസ്റ്റഡിയിലെടുത്തു. മാധ്യമപ്രവര്‍ത്തകരുടെ കണ്ണു വെട്ടിച്ച് സൗമ്യയെ ഗവ. റസ്റ്റ് ഹൗസിലെത്തിച്ചു. ഒരു അസുഖവുമില്ലാത്ത സൗമ്യയെ തലശേരി സഹകരണ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ഒരാഴ്ച കിടത്താൻ സിഐയുടെ നീക്കങ്ങളിലൂടെ സാധിച്ചു. സൗമ്യക്കെതിരേയുള്ള തെളിവുകൾ ശേഖരിക്കുന്നതിനാണ് ഈ സമയം ഉപയോഗിച്ചത്. സൗമ്യ പോലീസ് നിരീക്ഷണത്തിലാണെന്ന വാർത്ത വന്നെങ്കിലും പോലീസ് അതിനോട് കാര്യമായി പ്രതികരിച്ചിരുന്നില്ല. അന്വേഷണത്തിൽ ലഭിച്ച യാതൊരു വിവരവും ചോരാതെ സൗമ്യയുമായി ബന്ധമുള്ള 30 പേരെ ചോദ്യംചെയ്ത സിഐ സൗമ്യയുടെ ഫോണ്‍കോളുകളുടെ വിശദവിവരങ്ങളും ശേഖരിച്ചു. ഇതിനിടെ, സൗമ്യയുടെ മകള്‍ ഐശ്വര്യയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്താനുള്ള ഉത്തരവും സബ് ഡിവിഷണല്‍ മജിസ്ട്രേറ്റില്നിന്നു കരസ്ഥമാക്കി.
വണ്ണത്താന്‍ വീട്ടിലെ പറമ്പില്‍ സംസ്കരിച്ചിരുന്ന ഐശ്വര്യയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തുകയും പരിശോധനാഫലം അതിവേഗം കരസ്ഥമാക്കുകയും ചെയ്തു. തെളിവുകളെല്ലാം ശേഖരിച്ച് പ്രതിയെ കസ്റ്റഡിയിലെടുത്ത് പത്തു മണിക്കൂറോളം ചോദ്യംചെയ്തെങ്കിലും കുറ്റസമ്മതമൊഴി എന്ന കടമ്പ കടക്കുക എളുപ്പമായിരുന്നില്ല. ഇതേസമയം, കേസ് ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കാനുള്ള നീക്കവും ആരംഭിച്ചു. ഇതിന്റെ പ്രാരംഭഘട്ടമെന്ന നിലയില്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി രഘുരാമന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും തലശേരിയിലെത്തി സൗമ്യയെ ചോദ്യംചെയ്തു.
പത്തു ദിവസം നീണ്ട അന്വേഷണത്തിനൊടുവില്‍ കേസ് ക്രൈംബ്രാഞ്ചിന് കൈമാറേണ്ടി വരുമോ എന്ന സംശയം അന്വേഷണസംഘത്തിലുള്ളവരെ അസ്വസ്ഥരാക്കി. മനസ് തുറക്കാത്ത സൗമ്യയുടെ ഉറച്ച നിലപാടും ആശങ്കയ്ക്കിടയാക്കി. തന്ത്രപരമായ ചില ഇടപെടലുകൾക്കൊടുവിൽ സൗമ്യ മനസ് തുറന്നപ്പോള്‍ അന്വേഷണസംഘത്തിന് ആശ്വാസമായി.
നവാസ് മേത്തർ
പിണറായി കൂട്ടക്കൊല : സംശയങ്ങൾക്കൊടുവിൽ ദുരൂഹതകൾ പൊളിച്ച് പോലീസ്
01:49 AM Apr 26, 2018 | Deepika.com