തിരുവനന്തപുരം: ആകെ 2042 കോടി രൂപയുടെ 68 പദ്ധതികൾക്കു കിഫ്ബി എക്സിക്യൂട്ടീവ് യോഗം അംഗീകാരം നൽകിയതായി മന്ത്രി തോമസ് ഐസക് പത്രസമ്മേളനത്തിൽ അറിയിച്ചു. റോഡുകൾ, പാലങ്ങൾ, ഫ്ളൈ ഓവറുകൾ, മലയോര ഹൈവേ, ബൈപാസുകൾ, റെയിൽവേ മേൽപാലങ്ങൾ, ഗവണ്മെന്റ് കോളജുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്ന പദ്ധതികൾ, സബ് രജിസ്ട്രാർ ഓഫീസുകളുടെ കെട്ടിട നിർമാണം, സ്റ്റേഡിയങ്ങളുടെ നിർമാണം, കുടിവെള്ള പദ്ധതികൾ എന്നിവ അംഗീകാരം നൽകിയ പദ്ധതികളിൽപെടുന്നു.
മസാല ബോണ്ടുവഴി 5000 കോടി രൂപവരെ ജൂണ്മാസത്തിൽ സ്വരൂപിക്കും. ഇന്ത്യക്കു പുറത്ത് പുറപ്പെടുവിക്കുന്നതും ഇന്ത്യൻ രൂപയുടെ തുല്യമൂല്യത്തിൽ തിരിച്ചടവുള്ളതുമായ കടപ്പത്രമാണിത്. റിസർവ് ബാങ്ക് മാനദണ്ഡപ്രകാരം മസാല ബോണ്ട് പുറപ്പെടുവിക്കാൻ ആക്സിസ് ബാങ്കിനെ ചുമതലപ്പെടുത്തി. ക്രെഡിറ്റ് റേറ്റിംഗിനായി ഫിച്ച് റേറ്റിംഗിനേയും എസ്പി ഗ്ലോബൽ റേറ്റിംഗിനേയും തെരഞ്ഞെടുത്തു.
12 മീറ്റർ വീതി ലഭിക്കുന്നിടങ്ങളിൽ തീരദേശ റോഡ് നിർമിക്കുമെന്ന് മന്ത്രി പറഞ്ഞു. സ്ഥലമെടുക്കുന്നതിന് നഷ്ടപരിഹാരം നൽകും. ചെല്ലാനം, മാരാരിക്കുളം, തിരുവനന്തപുരം ജില്ലയിൽ ജനത്തിരക്കേറിയ സ്ഥലങ്ങൾ എന്നിവിടങ്ങളിൽ 12 മീറ്റർ വീതി ലഭിക്കാത്ത സ്ഥലങ്ങളിൽ ഉടൻ തീരദേശ റോഡ് നിർമിക്കില്ല. ബദൽ സംവിധാനം പിന്നീട് ആലോചിക്കും. സൈക്കിളിംഗ് ട്രാക്ക് ഉൾപ്പെടെയാകും തീരദേശ റോഡ് നിർമിക്കുന്നത്.
മലയോര ഹൈവേ നിർമാണത്തിനുള്ള സ്ഥലം സൗജന്യമായി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മേയ് മൂന്നാം വാരം ഓണ് ലൈനായി പ്രവാസി ചിട്ടി ലോഞ്ച് ചെയ്യും. ഇതിലൂടെ 10000 കോടി രൂപ സമാഹരിക്കും.
കിഫ്ബിവഴി 367 പദ്ധതികളിലായി 22051 കോടി രൂപയുടെ അടങ്കൽ തുകയുള്ള പദ്ധതികൾക്ക് ഇതേവരെ അംഗീകാരം നൽകിയിട്ടുണ്ട്. ഇതിൽ 3435 കോടിയുടെ പദ്ധതികൾക്ക് ടെൻഡർ നടക്കുന്നു. 3050 കോടി രൂപയുടെ പദ്ധതികൾ പ്രവർത്തനം ആരംഭിച്ചതായും മന്ത്രി പറഞ്ഞു.
2042 കോടിയുടെ പദ്ധതികൾക്ക് അംഗീകാരം നൽകി
01:25 AM Apr 26, 2018 | Deepika.com