പുൽപ്പള്ളി: കബനി നദിയിൽ മരക്കടവിനു സമീപം മഞ്ചാടിക്കവിൽ പിതാവും രണ്ടു മക്കളും മുങ്ങിമരിച്ചു. കബനിഗിരി ചക്കാലക്കൽ ബേബി എന്ന സ്കറിയ(54), മക്കളായ അജിത്ത് സ്കറിയ(24), ആനി സ്കറിയ(18) എന്നിവരാണ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് നാടിനെ നടുക്കിയ ദുരന്തം.
മഞ്ചാടിക്കടവിലെ വെള്ളംകുറഞ്ഞ ഭാഗത്ത് കുളിക്കുന്നതിനിടെ കാൽവഴുതി കയത്തിൽപ്പെട്ട ആനിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ബേബിയും അജിത്തും മരിച്ചത്. ഇവർക്കൊപ്പം കടവിൽ ഉണ്ടായിരുന്ന മൂന്നുപാലം പുളിമൂട്ടിൽ മത്തായിയുടെ മക്കളായ സെവിൻ(18), മൃദുല(14), ഇവരുടെ ബന്ധു ചുണ്ടേൽ കൊടിയിൽ ജോണ്സന്റെ മകൾ അലീന(14) എന്നിവരെ നാട്ടുകാർ രക്ഷപ്പെടുത്തി.
ഇവർ പുൽപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വീട്ടിൽ വിരുന്നുവന്ന കുട്ടികൾ ഉൾപ്പെടെയുള്ളവരെ നദി കാണിക്കാൻ കൊണ്ടുപോയതായിരുന്നു ബേബി. വീട്ടിൽനിന്നു രണ്ട് കിലോമീറ്റർ അകലെയുള്ള മഞ്ചാടിക്കടവിലേക്ക് സ്വന്തം വാഗൺആർ കാറിലായിരുന്നു യാത്ര. ബേബിക്കും മക്കൾക്കും ഒപ്പമുണ്ടായിരുന്ന കുട്ടികൾക്കും നീന്തൽ നന്നായി വശമുണ്ടായിരുന്നില്ല. കുട്ടികൾ നിർബന്ധിച്ചപ്പോഴാണ് കടവിൽ വെള്ളംകുറഞ്ഞ ഭാഗത്ത് കുളിക്കാൻ ബേബി അനുവദിച്ചത്. മറ്റു കുട്ടികളുടെ നിലവിളി കേട്ടാണ് നാട്ടുകാർ രക്ഷാപ്രവർത്തനത്തിനു ഇറങ്ങിയത്. വൈകാതെ പോലീസും എത്തി. ബത്തേരിയിൽനിന്ന് അഗ്നിശമനസേന എത്തിയപ്പോഴേക്കും മൂന്നുപേർ മരിച്ചിരുന്നു.
ആദ്യം ലഭിച്ചത് അജിത്തിന്റെ മൃതദേഹമാണ്. തുടർന്നാണ് സ്കറിയയുടെയും ആനിയുടെയും ജീവനറ്റ ശരീരങ്ങൾ കണ്ടെടുത്തത്. പുൽപ്പള്ളി സാമൂഹികാരോഗ്യകേന്ദ്രത്തിലാണ് മൂവരുടെയും മരണം സ്ഥിരീകരിച്ചത്. സംസ്കാരം ഇന്നു വൈകുന്നേരം നാലിനു കബനിഗിരി സെന്റ് മേരീസ് പള്ളിയിൽ.
വിമുക്തഭടനാണ് ബേബി. സേനയിൽനിന്നു പിരിഞ്ഞശേഷം കുറച്ചുകാലം മാനന്തവാടിയിൽ ബാങ്ക് സെക്യൂരിറ്റിയായിരുന്നു. ബിരുദപഠനം കഴിഞ്ഞുനിൽക്കുകയായിരുന്നു അജിത്ത്. ആനി അടിവാരം കൈതപ്പൊയിൽ ലിസ കോളജിൽ ഒന്നാം വർഷ ബിരുദ വിദ്യാർഥിനിയാണ്. മരകാവ് മാങ്കോട്ടിൽ കുടുംബാംഗമാണ് ബേബിയുടെ ഭാര്യ ലിസി. ഈ ദമ്പതികൾക്ക് മറ്റുമക്കളില്ല.
കബനിയിൽ പിതാവും രണ്ടു മക്കളും മുങ്ങി മരിച്ചു
01:25 AM Apr 26, 2018 | Deepika.com