തൊടുപുഴ: ഭൂമി സംബന്ധമായ കേസുകൾ ത്വരിതഗതിയിലാക്കുക എന്ന ഉദ്ദേശ്യത്തോടെ മൂന്നാറിൽ സ്ഥാപിച്ച സ്പെഷൽ ട്രൈബ്യൂണൽ പ്രവർത്തനം ലക്ഷ്യം കാണാതെ സർക്കാരിനും ജനത്തിനും ബാധ്യതയായി മാറുന്നു. മൂന്നാർ കെഎസ്ഇബി, എൻജിനിയറിംഗ് കോളേജ് എന്നിവയ്ക്കു സമീപമുള്ള സ്പെഷൽ ട്രൈബ്യൂണൽ ഓഫീസ് ആളും ആരവവും ഇല്ലാതെ നോക്കുകുത്തിയായി നിൽക്കുന്പോൾ ട്രൈബ്യൂണലിന്റെ അസ്തിത്വംതന്നെ ചോദ്യംചെയ്യപ്പെടുന്നു.
ചൊവ്വാഴ്ച തിരുവനന്തപുരത്ത് റവന്യുമന്ത്രി ഇ. ചന്ദ്രശേഖരന്റെ ഓഫീസിൽ മന്ത്രിമാരും ഇടുക്കിയിലെ ജനപ്രതിനിധികളും നടത്തിയ ചർച്ചയിൽ ട്രൈബ്യൂണൽ നിർത്തലാക്കണമെന്ന ആവശ്യം ശക്തമായിരുന്നു. ഇതു സംബന്ധിച്ച തീരുമാനം മന്ത്രി പ്രഖ്യാപിച്ചില്ല. എന്നാൽ ട്രൈബ്യൂണൽ നിർത്തലാക്കുന്നതിനാവശ്യമായ നടപടിക്രമങ്ങൾ സർക്കാർ തലത്തിൽ ആരംഭിച്ചു കഴിഞ്ഞതായാണു സൂചന.
ട്രൈബ്യൂണലിന്റെ കീഴിലുള്ള എട്ടു വില്ലേജുകളിൽ നിർമാണനിരോധനത്തിനെതിരേ ജനകീയസമരം ആരംഭിച്ചതോടെയാണ് ട്രൈബ്യൂണലിനെതിരേ ശക്തമായ ജനകീയവികാരം ഉയർന്നത്.
മൂന്നാർ മേഖലയിൽ സർക്കാർഭൂമി അന്യാധീനപ്പെട്ടതു വീണ്ടെടുക്കാനായാണു ട്രൈബ്യൂണൽ നിലവിൽവന്നത്. 2010 ഓഗസ്റ്റ് ഏഴിനാണു ട്രൈബ്യൂണൽ ആക്ട് 2010 പ്രകാരം ഇതു രൂപവത്കരിച്ചത്. 2011 ഫെബ്രുവരി 16നു പ്രവർത്തനം തുടങ്ങി. 1200 കേസുകളാണു ട്രൈബ്യൂണൽ ഇതുവരെ പരിഗണിച്ചത്. ഇതിൽ അഞ്ഞൂറോളം കേസുകളിൽ തീർപ്പുണ്ടായി. ഇവയെല്ലാം സർക്കാർ കക്ഷിയായവ ആയിരുന്നു. ട്രൈബ്യൂണലിന്റെ ഉത്തരവുകൾ കളക്ടർ നടപ്പിലാക്കണമെന്നാണു ചട്ടം. പക്ഷേ, ഇത് അപ്രായോഗികമായി മാറുകയായിരുന്നു.
ട്രൈബ്യൂണലിന് ഒരു വർഷത്തിലധികമായി ചെയർമാനും ഇപ്പോൾ രജിസ്ട്രാറും ഇല്ല. 15 പേരെങ്കിലും ഉണ്ടെങ്കിൽ മാത്രമേ ട്രൈബ്യൂണൽ പ്രവർത്തിക്കുകയുള്ളൂ.
മൂന്നാർ കൈയേറ്റവുമായി ബന്ധപ്പെട്ട 45 കേസുകളും ഹരിത ട്രൈബ്യൂണൽ പരിഗണിക്കുമെന്ന ഹൈക്കോടതി വിധി വന്നതോടെ മൂന്നാർ സ്പെഷൽ ട്രൈബ്യൂണൽ അപ്രസക്തവുമായി.
ജോണ്സണ് വേങ്ങത്തടം
ലക്ഷ്യംകാണാതെ, ബാധ്യതയായി മൂന്നാർ സ്പെഷൽ ട്രൈബ്യൂണൽ
01:25 AM Apr 26, 2018 | Deepika.com