കൊച്ചി: യുഎപിഎ ഭേദഗതി നിലവിൽ വരുന്നതിനു മുന്പുള്ള കള്ളനോട്ടു കേസുകളിൽ ഈ നിയമപ്രകാരമുള്ള നടപടി പാടില്ലെന്നു ഹൈക്കോടതി നിർദേശം നൽകി. പാക്കിസ്ഥാനിൽ അച്ചടിച്ച കള്ളനോട്ടുകൾ യുഎഇ വഴി ഇന്ത്യയിലേക്കു കടത്തിയ കേസിലെ മൂന്നാം പ്രതി മലപ്പുറം വണ്ടൂർ സ്വദേശി അബ്ദുൾ സലാം നൽകിയ ഹർജിയിലാണു ഫുൾബെഞ്ചിന്റെ വിധി.
മൂന്നു ജഡ്ജിമാർ ഉൾപ്പെട്ട ഫുൾബെഞ്ചിൽ രണ്ടുപേർ യുഎപിഎ പ്രകാരമുള്ള നടപടിയെ എതിർത്തപ്പോൾ ഒരു ജഡ്ജി അനുകൂലിച്ചു. തുടർന്നു ബെഞ്ചിലെ ഭൂരിപക്ഷാഭിപ്രായം കണക്കിലെടുത്താണു വിധി പറഞ്ഞത്. 2013 ജനുവരി 26 നാണ് കേസിലെ ഒന്നാം പ്രതിയെ നെടുന്പാശേരി എയർപോർട്ടിൽനിന്നു പിടികൂടിയത്.
രാജ്യത്തിന്റെ സാന്പത്തിക സുരക്ഷ തകർക്കുന്ന പ്രവർത്തനങ്ങളെ തീവ്രവാദ പ്രവർത്തനമായി വിലയിരുത്തി 2012 ൽ കൊണ്ടുവന്ന യുഎപിഎ ഭേദഗതി ബിൽ 2013 ഫെബ്രുവരി ഒന്നിനാണ് നിയമമായത്. നിയമം പ്രാബല്യത്തിൽ വരുന്നതിന് ആറ് ദിവസം മുന്പ് രജിസ്റ്റർ ചെയ്ത തന്റെ കേസിൽ യുഎപിഎ ചുമത്താനാവില്ലെന്നായിരുന്നു ഹർജിക്കാരന്റെ വാദം. ഹർജിക്കാരനു വീണ്ടും ജാമ്യ ഹർജി വിചാരണക്കോടതിയിൽ നൽകാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.
യുഎപിഎ ഭേദഗതി: മുന്പുള്ള കേസുകളിൽ ഈ നിയമപ്രകാരം നടപടി പാടില്ല
12:16 AM Apr 26, 2018 | Deepika.com