ആലപ്പുഴ: ബിജു മേനോൻ നായകനായ ’രക്ഷാധികാരി ബൈജു’ എന്ന ചിത്രത്തിലെ നായക കഥാപാത്രമായ ബൈജുവിനു മുഹമ്മയിലൊരു പേരുണ്ട്, ബാലചന്ദ്രൻ. കായിക്കര ബ്രദേഴ്സ് ക്ലബ്ബിന്റെ അമരക്കാരൻ. വർഷങ്ങളായി തങ്ങൾ വോളി ബോൾ കളിച്ചിരുന്ന മൈതാനം സ്വന്തമാക്കിയ, കടംവീട്ടാൻ കളിച്ചു ജയിക്കാൻ തീരുമാനിച്ച ബാലചന്ദ്രനും സിനിമയിലെ രക്ഷാധികാരി ബൈജുവും തമ്മിൽ സാമ്യങ്ങൾ ഏറെയാണ്.
മൂന്നര പതിറ്റാണ്ടിലേറെയായി കായിക്കരയിലെ കുട്ടികളുടെയും യുവാക്കളുടെയും കായിക സ്വപ്നങ്ങൾക്കു നിറം പകർന്ന ക്ലബാണ് ബ്രദേഴ്സ്. ആദ്യകാലത്ത് ക്രിക്കറ്റായിരുന്നു പ്രധാന മത്സരയിനം. താമരശേരി ഇല്ലം വകയായി കായിക്കരയിലുള്ള വയലിലായിരുന്നു മത്സരങ്ങൾ. മഴക്കാലത്ത് വയലിൽ വെള്ളം നിറയുന്പോൾ വയലിനോട് ചേർന്നുള്ള സ്ഥലം വൃത്തിയാക്കി ഇവർ വോളിബോൾ മൈതാനമൊരുക്കി. ക്ലബ് അംഗങ്ങൾ തന്നെ സമാഹരിച്ച ഒന്നരലക്ഷം രൂപ ചെലവഴിച്ചാണ് ഇവർ വോളിബോൾ കോർട്ട് തയാറാക്കിയത്. വേനൽക്കാലത്ത് ക്ലബിന്റെ നേതൃത്വത്തിൽ ജില്ലയിലെ പ്രമുഖ ടൂർണമെന്റുകൾ ഏറെയും ഈ മൈതാനത്തിൽ നടത്തി.
മാസങ്ങൾക്കു മുന്‍പ് പുതിയ ഉടമസ്ഥരെത്തി സ്ഥലത്തിന്റെ അതിർത്തി തിരിച്ച് വയൽ ഉഴുതു മറിച്ചു. സ്ഥലം വാങ്ങിയവരുമായി ക്ലബ് അംഗങ്ങൾ നടത്തിയ ചർച്ചയിൽ ഒരാഴ്ചയ്ക്കുള്ളിൽ അഡ്വാൻസ് തുകയായി രണ്ടു ലക്ഷം രൂപ നൽകണമെന്നും ബാക്കി തുക രണ്ടുമാസത്തിനുള്ളിൽ നൽകണമെന്നും നിർദേശിച്ചു. പതിമൂന്നര സെന്റ് വരുന്ന വോളിബോൾ കോർട്ട് ഉൾപ്പെടുന്ന സ്ഥലത്തിനു ആറു ലക്ഷമായിരുന്നു ഉടമകൾ ആവശ്യപ്പെട്ടത്. അങ്ങനെയെങ്കിൽ വോളിബോൾ കോർട്ട് ഉൾപ്പെടുന്ന 13.5 സെന്റ് ക്ലബ്ബിനു നല്‍കാമെന്നായിരുന്നു ധാരണ. പറഞ്ഞദിവസം അഡ്വാൻസ് തുക നൽകിയ ക്ലബ് അംഗങ്ങൾ ബാക്കി തുക സമാഹരിക്കാൻ വിഷ്ണു കെ. ഷാജി പ്രസിഡന്റും ശ്രീകാന്ത് സെക്രട്ടറിയുമായ ക്ലബ് കമ്മിറ്റി സമ്മാനക്കൂപ്പണ്‍ അടിച്ചിറക്കി. എന്നാൽ, കൂപ്പൺ അധികവും വിറ്റുപോയില്ല. വിഷു ദിനത്തിൽ നടത്തേണ്ടിയിരുന്ന നറുക്കെടുപ്പ് മാറ്റിവയ്ക്കേണ്ട അവസ്ഥയുണ്ടായി. എന്നാൽ, തോറ്റു പിന്മാറാൻ അവർ തയാറല്ലായിരുന്നു. പറഞ്ഞ തീയതിക്കു പണം നൽകുന്നതിനു രണ്ടരലക്ഷം പലിശയ്ക്കെടുത്ത് അവർ ആ സ്വപ്നഭൂമിയുടെ ഉടമസ്ഥരായി. ക്ലബ് അംഗങ്ങളുടെയും അഭ്യുദയകാംക്ഷികളുടെയും സംഭാവനകളും കടം വാങ്ങിയതുൾപ്പെടെയുള്ള പണവും ചേർത്തു പൊന്നുംവില നൽകി ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടിനു പുത്തനന്പലം സബ് രജിസ്ട്രാർ ഓഫീസിൽ സ്ഥലം ക്ലബിന്റെ പേരിൽ രജിസ്റ്റർ ചെയ്തു.
ക്ലബിന്റെ രക്ഷാധികാരിയായ ബാലചന്ദ്രന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തിന്റെ ആധാരം സഹകരണ ബാങ്കിൽ പണയപ്പെടുത്തി, ആ പണം ഉപയോഗിച്ച് കടം വീട്ടാനാണ് ക്ലബ്ബിന്റെ തീരുമാനം. ബാധ്യതകളേറെയുണ്ടെങ്കിലും അതെല്ലാം വോളിബോൾ ഗെയിമിൽ എതിരാളികളെ തകർക്കുന്ന കരുത്തുറ്റ സ്മാഷ് പോലെ പരിഹരിക്കാമെന്ന ശുഭപ്രതീക്ഷയിലാണ് ‘രക്ഷാധികാരി’ ബാലചന്ദ്രനും ബ്രദേഴ്സിലെ പിള്ളേരും.
വി.എസ്. രതീഷ്
രക്ഷാധികാരി ബൈജുവിനു മുഹമ്മയിൽ അപരനുണ്ട്, കായിക്കര ക്ലബ്ബിന്റെ ബാലചന്ദ്രൻ
12:13 AM Apr 26, 2018 | Deepika.com