കാസര്‍ഗോഡ്: പെരിയ കേന്ദ്രസര്‍വകലാശാലയുടെ ആസ്ഥാന അക്കാദമിക് സമുച്ചയം 29ന് രാവിലെ 11ന് ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു രാഷ്ട്രത്തിനു സമര്‍പ്പിക്കും. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്, യുജിസി മെംബര്‍ യു. ഗോപാല റെഡ്ഡി, പി. കരുണാകരന് എംപി, വൈസ് ചാന്‍സലര്‍ ഡോ.ജി. ഗോപകുമാര്‍, എംഎല്‍എമാര്‍ എന്നിവര്‍ സംബന്ധിക്കും. 310 ഏക്കര്‍ സ്ഥലത്ത് 231 കോടി രൂപ ചെലവില്‍ 3,17,000 ചതുരശ്ര അടി വിസ്തീര്‍ണത്തിൽ പൂര്‍ത്തിയാക്കപ്പെട്ട എട്ടോളം അക്കാദമിക് മന്ദിരങ്ങളും അനുബന്ധ സൗകര്യങ്ങളുമാണ് ഉപരാഷ്ട്രപതി നാടിന് സമര്‍പ്പിക്കുന്നത്. ഇതോടെ കാസര്‍ഗോഡ് വിദ്യാനഗറിലും പടന്നക്കാടും കുണിയയിലുമായി ചിതറിക്കിടന്നിരുന്ന താത്കാലിക കാമ്പസുകളുടെ പ്രവര്‍ത്തനങ്ങള്‍ പെരിയയിൽ പൂര്‍ത്തിയാക്കിയ പുതിയ കാമ്പസിലേക്ക് മാറ്റി സ്ഥാപിക്കപ്പെടും.
എട്ട് അക്കാദമിക് ബ്ലോക്കുകളാണ് ഇപ്പോള്‍ പൂര്‍ത്തിയായിരിക്കുന്നത്. നിലവില്‍ 22 ഗവേഷണ വകുപ്പുകള്‍ ഉള്‍പ്പെടെ 23 പഠനവിഭാഗങ്ങളാണ് സര്‍വകലാശാലയില്‍ പ്രവര്‍ത്തിക്കുന്നത്. 17 സംസ്ഥാനങ്ങളില്‍നിന്നായി 1,400 ലധികം വിദ്യാര്‍ഥികള്‍ പഠന-ഗവേഷണം നടത്തുന്നുണ്ട്. 14 സംസ്ഥാനങ്ങളില്‍നിന്നുള്ള രാജ്യാന്തര നിലവാരത്തില്‍ പരിചയസമ്പന്നരായ 121 അധ്യാപകര്‍ ഈ ഉന്നതവിദ്യാഭ്യാസ സ്ഥാപനത്തില്‍ പാഠ്യ- ഗവേഷണ പ്രവര്‍ത്തനങ്ങളുമായി സജീവമാണ്. 750 വിദ്യാര്‍ഥികള്‍ക്ക് താമസിച്ചു പഠിക്കാനുള്ള ഹോസ്റ്റല്‍ സൗകര്യം ഇതിനോടകം തന്നെ കാമ്പസിലുണ്ട്.
സാമൂഹ്യനീതി വകുപ്പ് അനുവദിച്ച 16.5 കോടിരൂപയുടെ ഫണ്ട് ഉപയോഗിച്ചുള്ള മൂന്നു ഹോസ്റ്റലുകളും മികച്ച സൗകര്യങ്ങളുള്ള ഗസ്റ്റ് ഹൗസുകളും 72 കോടി ചെലവില്‍ ഒരുങ്ങുന്ന അഡ്മിനിസ്ട്രേഷന് ബ്ലോക്കും 22 കോടിയില്‍ തയാറാകുന്ന സെന്‍ട്രല്‍ ലൈബ്രറിയും ഉടൻ നിര്‍മാണം ആരംഭിക്കും. യോഗ, സ്കൂള്‍ ഓഫ് എഡ്യുക്കേഷന്‍ എന്നീ വകുപ്പുകള്‍ക്ക് ആവശ്യമായ കെട്ടിടങ്ങള്‍, അധ്യാപക-അനധ്യാപക ജീവനക്കാരുടെ ക്വാര്‍ട്ടേഴ്സുകള്‍, സ്റ്റാറ്റ്യൂട്ടറി ഓഫീസര്‍മാരുടെ ഔദ്യോഗിക ഭവനങ്ങള്‍, കേന്ദ്രീയ വിദ്യാലയം എന്നിങ്ങനെ 17 സമുച്ചയങ്ങളുടെ പൂര്‍ത്തീകരണം നാലുവർഷത്തിനുള്ളിൽ സാധ്യമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പത്രസമ്മേളനത്തില്‍ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഡോ.കെ. ജയപ്രസാദ്, കെ.പി. സുരേഷ്, ഇഫ്തിഖാര്‍ അഹമ്മദ്, ടി.കെ. അനീഷ്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
കേന്ദ്ര സർവകലാശാല അക്കാദമിക് സമുച്ചയം 29ന് നാടിനു സമർപ്പിക്കും
12:00 AM Apr 26, 2018 | Deepika.com