തലശേരി: പിണറായിയില്‍ രണ്ടു കുട്ടികളുള്‍പ്പെടെ ഒരു കുടുബത്തിലെ നാലുപേര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ സംശയിക്കപ്പെട്ട യുവതിയെ അറസ്റ്റ്ചെയ്തു. പിണറായി വണ്ണത്താന്‍ വീട്ടില്‍ കുഞ്ഞിക്കണ്ണന് (76), ഭാര്യ കമല (65), പേരക്കുട്ടികളായ ഐശ്വര്യ കിശോർ (8), കീര്‍ത്തന (ഒന്നര വയസ്) എന്നിവര്‍ മരിച്ച സംഭവത്തിലാണു കുഞ്ഞിക്കണ്ണന്-കമല ദമ്പതികളുടെ മകളും ഐശ്വര്യയുടെയും കീര്‍ത്തനയുടെയും അമ്മയുമായ സൗമ്യ(28)യെ പോലീസ് ഇന്നലെ വൈകുന്നേരം അറസ്റ്റ് ചെയ്തത്.
അവിഹിതബന്ധത്തിനുള്ള സൗകര്യത്തിനാണു മാതാപിതാക്കളെയും ഒരു മകളെയും കൊലപ്പെടുത്തിയതെന്നു സൗമ്യ പോലീസിനു നല്കിയ മൊഴിയില്‍ പറഞ്ഞു. ഒരു കുട്ടിയുടേതു സ്വാഭാവികമരണമാണെന്നാണ് യുവതി പറയുന്നത്. ഭക്ഷണത്തിൽ എലിവിഷം കലര്‍ത്തി നല്‍കിയാണ് കൊലപാതകങ്ങൾ നടത്തിയതെന്നും പ്രതി പറഞ്ഞു. ഇന്നലെ രാവിലെ പത്തിന് ടൗണ്‍ സിഐ കെ.ഇ. പ്രേമചന്ദ്രന്റെ നേതൃത്വത്തിൽ മഫ്തിയിലെത്തിയ പോലീസ് തലശേരി സഹകരണ ആശുപത്രിയില്‍നിന്നാണു സൗമ്യയെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്നു തലശേരി റസ്റ്റ് ഹൗസില്‍ എട്ടു മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഭർത്താവുമായി പരിഞ്ഞു കഴിയുകയായിരുന്നു സൗമ്യ.
ഇതിനിടെ കേസന്വേഷണത്തിനു മേല്‍നോട്ടം വഹിക്കാന്‍ ക്രൈംബ്രാഞ്ച് സംഘവുമെത്തി. ഡിവൈഎസ്പി രഘുരാമന്റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘമാണ് ഇന്നലെ ഉച്ചയോടെ കേസന്വേഷണത്തിനായി തലശേരി റസ്റ്റ് ഹൗസിലെത്തിയത്.
തലശേരി എഎസ്പി ചൈത്ര തെരേസ ജോണ്‍, കണ്ണൂര്‍ ഡിവൈഎസ്പി പി.പി. സദാനന്ദന്, സിഐ കെ.ഇ. പ്രേമചചന്ദ്രൻ എന്നിവരുള്‍പ്പെടെയുള്ള സംഘമാണു സൗമ്യയെ ചോദ്യം ചെയ്തത്. നാലു മരണങ്ങളില്‍ മൂന്നു മരണവും എലി വിഷം അകത്തു ചെന്നാണെന്ന് ഇതിനകം വ്യക്തമായി കഴിഞ്ഞിരുന്നു. മൂന്നു മൃതദേഹങ്ങളുടെയും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടുകളുടെ ബലത്തിലും ഇതുവരെ നടത്തിയ അന്വേഷണങ്ങളുടെ അടിസ്ഥാനത്തിലും കൊലപാതകങ്ങളില്‍ മുഖ്യ പങ്ക് വഹിച്ചതു വീട്ടിനുള്ളില്‍ തന്നെയുള്ളയാളാണെന്ന നിഗമനത്തിൽ നേരത്തേ തന്നെ അന്വേഷണസംഘം എത്തിയിരുന്നു. 2012ൽ ഒന്നര വയസുകാരി കീർത്തന മരിച്ചത് സ്വാഭാവികമായിട്ടാണെന്നാണ് പ്രതി പറഞ്ഞിരിക്കുന്നത്.
മാതാപിതാക്കളെയും മകളെയും വിഷം കൊടുത്തു കൊന്ന യുവതി അറസ്റ്റിൽ
02:27 AM Apr 25, 2018 | Deepika.com