കൊച്ചി: വരാപ്പുഴയിൽ പോലീസ് കസ്റ്റഡിയിലിരിക്കെ ശ്രീജിത്് എന്ന യുവാവ് മരിച്ച കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു ഭാര്യ അഖില ഹൈക്കോടതിയിൽ ഹർജി നൽകി. ഉന്നത പോലീസ് ഉദ്യോഗസ്ഥരെ കേസിൽനിന്നൊഴിവാക്കിയെന്നു ഹർജിയിൽ ആരോപിക്കുന്നു.
കഴിഞ്ഞ ഒന്പതിനാണ് വരാപ്പുഴ ദേവസ്വംപാടം ഷേണായ് പറന്പിൽ വീട്ടിൽ ശ്രീജിത് പോലീസിന്റെ മർദനമേറ്റ് മരിച്ചത്. ടൈൽസിന്റെ പണിക്കു പോയി കുടുംബം പുലർത്തിയിരുന്ന ശ്രീജിത്ത് ഒരു കേസിലും മുന്പ് പ്രതിയായിട്ടില്ല. വരാപ്പുഴ സ്വദേശിയായ വാസുദേവന്റെ വീട് ആക്രമിച്ച കേസിലാണ് ശ്രീജിത്തിനെയും സഹോദരൻ സജിത്തിനെയും പോലീസ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്ത സമയം മുതൽ തുടർച്ചയായി പോലീസ് ശ്രീജിത്തിനെ മർദിച്ചെന്നും ഇതേത്തുടർന്നു ഗുരുതരമായി പരിക്കേറ്റ ശ്രീജിത് ആശുപത്രിയിൽ മരിച്ചെന്നും ഹർജിയിൽ പറയുന്നു. ഒരു കോടി രൂപ നഷ്ടപരിഹാരം ലഭിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.
സംഭവത്തെത്തുടർന്നു വരാപ്പുഴ എസ്ഐ ദീപക്, റൂറൽ എസ്പിയുടെ റൂറൽ ടൈഗർ ഫോഴ്സിൽ അംഗങ്ങളായിരുന്ന സന്തോഷ് കുമാർ, ജിതിൻരാജ്, സുമേഷ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. എന്നാൽ, കേസിന്റെ ഗൂഢാലോചനയിൽ മുഖ്യപങ്കുള്ള എറണാകുളം റൂറൽ എസ്പിയായിരുന്ന എ.വി. ജോർജ്, പറവൂർ സിഐ ക്രിസ്പിൻ സാം എന്നിവരുൾപ്പെടെ സ്വാധീനശക്തിയുള്ള പോലീസ് ഉദ്യോഗസ്ഥരെ കേസിൽനിന്ന് ഒഴിവാക്കിയെന്നു ഹർജിയിൽ പറ യുന്നു. പോലീസ് ഉദ്യോഗസ്ഥർ പ്രതികളായ കേസിൽ പോലീസിനു ശരിയായ അന്വേഷണം നടത്താനാവില്ലെന്നു ഹർജിയിൽ പറയുന്നു. വെള്ളിയാഴ്ച ഹർജി പരിഗണിച്ചേക്കും.
മർദിച്ച കേസിലെ പ്രതികളെ സാക്ഷികൾ തിരിച്ചറിഞ്ഞു. മരിച്ച ശ്രീജിത്തിന്റെ ഭാര്യയും അമ്മയും സഹോദരനും ഉൾപ്പെടെയുള്ളവരാണ് കാക്കനാട് ജില്ലാ ജയിലിലെ പരേഡിൽ പ്രതികളെ തിരിച്ചറിഞ്ഞത്. ആലുവ മജിസ്ട്രേറ്റ് റെനോ ഫ്രാൻസിസ് സേവ്യറിന്റെ സാന്നിധ്യത്തിലായിരുന്നു തിരിച്ചറിയൽ പരേഡ്.
കസ്റ്റഡി മരണം: സിബിഐ അന്വേഷണം ആവശ്യപ്പെട്ടു ഹർജി
02:27 AM Apr 25, 2018 | Deepika.com