അരുവിത്തുറ: അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത അരുവിത്തുറ വല്യച്ചനെ വണങ്ങുന്നതിനും നേർച്ചകാഴ്ചകൾ സമർപ്പിക്കുന്നതിനുമായി നാടിന്റെ നാനാദിക്കുകളിൽനിന്നും അണമുറിയാത്ത തീർഥാടനപ്രവാഹം.
പ്രധാന തിരുനാൾ ദിനമായിരുന്ന ഇന്നലെ പള്ളിയങ്കണവും നഗരവീഥികളും വല്യച്ചൻഭക്തരാൽ നിറഞ്ഞുകവിഞ്ഞു. പള്ളിമണിദാനങ്ങളുടെയും പൊൻ, വെള്ളിക്കുരിശുകളുടെയും മുത്തുക്കുടകളുടെയും അകന്പടിയോടെ നടത്തിയ പ്രദക്ഷിണം ഭക്തിസാന്ദ്രമായി. പാരന്പര്യത്തനിമ വിളിച്ചോതി ആലവട്ടവും വെഞ്ചാമരവും കോൽവിളക്കും വാദ്യമേളങ്ങളും പ്രദക്ഷിണത്തിനു കൊഴുപ്പേകി. പഴമയുടെ പ്രൗഢിയും വിശ്വാസത്തിന്റെ തീവ്രതയും ഒരുമിച്ച തിരുനാൾ ആഘോഷം നാടിനു മതമൈത്രിയുടെ സന്ദേശം പകർന്നു.
ഇന്നലെ രാവിലെ എട്ടിന് ഇടുക്കി രൂപതാധ്യക്ഷൻ മാർ ജോൺ നെല്ലിക്കുന്നേൽ വിശുദ്ധ കുർബാന അർപ്പിച്ചു. ഫാ. സ്കറിയ മോടിയിൽ, ഫാ. മാത്യു കോലത്ത്, ഫാ. ജോസ് ചീനോത്തുപറന്പിൽ എന്നിവരുടെ കാർമികത്വത്തിൽ തിരുനാൾ റാസ അർപ്പിച്ചു. രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ റവ.ഡോ. മാണി പുതിയിടം തിരുനാൾ സന്ദേശം നൽകി. പ്രദക്ഷിണത്തിനു വികാരി ഫാ. തോമസ് വെടിക്കുന്നേൽ, അസി. വികാരിമാർ, പി.സി. ജോർജ് എംഎൽഎ, യോഗപ്രതിനിധികൾ, ഭക്തസംഘടനാ ഭാരവാഹികൾ, വോളന്റിയേഴ്സ് തുടങ്ങിയവർ നേതൃത്വം നൽകി.
ഇടവകക്കാരുടെ തിരുനാൾ ദിനമായ ഇന്നു രാവിലെ 5.30, 6.45, 8.00, 9.15, 10.30, 12.00, 1.30, 2.45, 4.00 - വിശുദ്ധ കുർബാന, നൊവേന. ഫാ. ജോസഫ് കുന്നയ്ക്കാട്ട്, ഫാ. ഗ്രേഷ്യസ് പുളിമൂട്ടിൽ എംസിബിഎസ്, മോൺ. ഏബ്രഹാം കൊല്ലിത്താനത്തുമലയിൽ, ഫാ. ജോസഫ് കല്ലാച്ചേരിൽ, ഫാ. ജോർജ് മണ്ഡപത്തിൽ, ഫാ. ബർണാഡ് തട്ടാപറന്പിൽ ഒസിഡി, ഫാ. കുര്യാക്കോസ് തടിക്കപ്പറന്പിൽ, ഫാ. സജി വാളിപ്ലാക്കൽ സിഎംഎഫ്, ഫാ. തോമസ് വെട്ടുകാട്ടിൽ, ഫാ. ജോസഫ് പാന്പാറ എന്നിവർ കാർമിത്വം വഹിക്കും. വൈകുന്നേരം 5.30 നു വിശുദ്ധ കുർബാന, നൊവേന - കാഞ്ഞിരപ്പള്ളി രൂപത സഹായമെത്രാൻ മാർ ജോസ് പുളിക്കൽ. ഏഴിനു തിരുസ്വരൂപ പുനഃപ്രതിഷ്ഠ.
അരുവിത്തുറ ഭക്തസാഗരമായി; ഭക്തരാൽ നിറഞ്ഞു പള്ളിയങ്കണം
02:02 AM Apr 25, 2018 | Deepika.com