പിറന്ന ഭൂമിയിൽ ജീവിക്കാനാവാതെ / ജോണ്സണ് വേങ്ങത്തടം
തൊടുപുഴ: സാമൂഹ്യ വനവത്്കരണത്തിന്റെ ഭാഗമായി വനംവകുപ്പിന്റെ നേതൃത്വത്തിൽ നട്ടുവളർത്തിയ അക്കേഷ്യ, യൂക്കാലിപ്റ്റസ് ഗ്രാന്റിസ് മരങ്ങൾ അഞ്ചുനാടിന്റെ ചോരയൂറ്റിക്കുടിച്ചു. വനവത്കരണത്തിനൊപ്പം തരിശുഭൂമിയിൽ മരങ്ങൾ വച്ചുപിടിപ്പിച്ചു വനമേഖലയാക്കാനും ചതുപ്പുസ്ഥലങ്ങൾ ഇല്ലാതാക്കാനുമുള്ള നീക്കമായിരുന്നു നടന്നത്.
വട്ടവട, കൊട്ടക്കാന്പൂർ, കാന്തല്ലൂർ, മറയൂർ, കീഴാന്തൂർ വില്ലേജുകൾ ഉൾപ്പെടുന്ന അഞ്ചുനാട് പ്രദേശങ്ങളിലെ മുഴുവൻ അക്കേഷ്യ, യൂക്കാലിപ്റ്റസ്, ഗ്രാന്റിസ് മരങ്ങളും ആറുമാസത്തിനകം പിഴുതുമാറ്റുന്നതിനു ജില്ലാ കളക്ടർ പദ്ധതി തയാറാക്കുമെന്നാണു സർക്കാർ പ്രഖ്യാപനം. ഇതു നടപ്പാക്കാൻ ഇനി എത്രനാൾ കാത്തിരിക്കണമെന്ന ചോദ്യം പ്രസക്തമാണ്. ജലം ഉൗറ്റിയെടുക്കുന്ന അക്കേഷ്യ, യൂക്കാലിപ്റ്റസ് ഗ്രാന്റിസ് മരങ്ങൾ ഇനി സംസ്ഥാനത്ത് വച്ചുപിടിപ്പിക്കില്ലെന്നും സർക്കാർ ഭൂമിയിലുള്ള ഇത്തരം മരങ്ങൾ വെട്ടിക്കളഞ്ഞ് പകരം നല്ല മരങ്ങൾ വച്ചുപിടിപ്പിക്കുമെന്നും കഴിഞ്ഞ മേയിൽ തീരുമാനമെടുത്തതാണ്. അതു നടപ്പിലാക്കിയില്ല. പട്ടയഭൂമിയിൽ നിൽക്കുന്ന അക്കേഷ്യ, യൂക്കാലിപ്റ്റസ് ഗ്രാന്റിസ് മരങ്ങൾ ഉടമതന്നെ ആറുമാസത്തിനകം പിഴുതുമാറ്റണമെന്നാണ് നിർദേശം. മരം വച്ചു പിടിക്കാൻ പറയുന്നതും പിഴുതു കളയാൻ പറയുന്നതും സർക്കാർ. ഇതുമൂലം ഉടമകൾക്കുമാത്രമേ നഷ്ടം സംഭവിക്കുന്നുള്ളൂ. ഉടമ മരങ്ങൾ പിഴുതുകളഞ്ഞില്ലെങ്കിൽ മരങ്ങൾ മാറ്റുന്നതിന് സർക്കാർ തയാറായാൽ അതിനു ചെലവാകുന്നതു സ്ഥലമുടമ നൽകേണ്ടിവരും.
1980-87 കാലഘട്ടത്തിലാണ് വനവത്കരണത്തിന്റെ ഭാഗമായി കാന്തല്ലൂർ വട്ടവട മേഖലകളിൽ റവന്യു ഭൂമിയിൽ വനംവകുപ്പ് യൂക്കാലിപ്റ്റസ് ഗ്രാന്റിസ്, അക്കേഷ്യ മരങ്ങൾ വച്ചുപിടിപ്പിക്കാൻ ആരംഭിച്ചത്. വിദേശരാജ്യങ്ങളിൽ ചതുപ്പുനിലങ്ങളിലെ അമിതമായ വെള്ളക്കെട്ട് നിയന്ത്രിക്കാനാണ് ഗ്രാന്റീസ് ഉപയോഗിക്കുന്നത്. എന്നാൽ കേരളത്തിലെ ഏറ്റവും സമൃദ്ധമായ മണ്ണിലാണ് ഓസ്ട്രേലിയയിൽ നിന്നുള്ള മരങ്ങൾ വച്ചുപിടിപ്പിച്ചത്.
ഇവിടെ ഭൂമി വാങ്ങിയവർ രണ്ടു കൃഷികളിലാണു മുതലിറക്കിയത്. ഒന്ന്, ടൂറിസവും മറ്റൊന്ന് യൂക്കാലിപ്റ്റസ് ഗ്രാന്റിസ് കൃഷിയും. പുതുതായി ഭൂമി വാങ്ങിയവരെല്ലാം ഏക്കർ കണക്കിനു ഗ്രാന്റിസ് വച്ചുപിടിപ്പിച്ചു. അഞ്ചു വർഷം കൊണ്ട് ഏക്കറിന് അഞ്ചു ലക്ഷം രൂപ വരെ വരുമാനം ലഭിക്കുമെന്നും ഒരു തവണ വച്ചാൽ പിന്നീട് വെട്ടിവിൽക്കാൻ മാത്രം എത്തിയാൽ മതിയെന്നുമുള്ള ചിന്തയാണ് പുറത്തുനിന്നുള്ളവരെ ഗ്രാന്റിസ് കൃഷിയിലേക്കു തിരിയാൻ പ്രേരിപ്പിച്ചത്.
ഇതേത്തുടർന്ന് നാനൂറ് വർഷത്തെ കുടിയേറ്റത്തിന്റെ ചരിത്രമുള്ള അഞ്ചു ഗ്രാമങ്ങൾ ഉൾപ്പെടുന്ന മറയൂർ- കാന്തല്ലൂർ മേഖല ദാഹിച്ചു വിയർക്കുകയാണ്. കടുത്ത കുടിവെള്ള ക്ഷാമവും ശക്തമായ ചൂടുമാണ് സമീപനാളുകളിലെല്ലാം. കഴിഞ്ഞ ദിവസം അഞ്ചുനാട് മേഖലയിലെ ചൂട് 30 ഡിഗ്രിയിലെത്തി. ഇക്കാലത്ത് ശരാശരി 19 മുതൽ 23 ഡിഗ്രി സെൽഷസ് വരെയാണ് അനുഭവപ്പെട്ടിരുന്നത്. എന്നാൽ പെട്ടെന്ന് താപനില ഉയർന്നിരിക്കുന്നതിനാൽ ഉറങ്ങാൻപോലും കഴിയാത്ത അവസ്ഥയിലായിരിക്കുകയാണ് മറയൂർ - കാന്തല്ലൂർ നിവാസികൾ.
യൂക്കാലിപ്റ്റസ് ഗ്രാന്റിസ് മരങ്ങൾ മേഖലയെ വിഴുങ്ങിയതോടെ ഇവ വയ്ക്കാത്ത ഭൂമിയിൽ പോലും ജലലഭ്യത ഇല്ലാതായി. വേനൽക്കാലത്തു പോലും സമൃദ്ധമായി ജലം ലഭിച്ചിരുന്ന ഇവിടെ ഇപ്പോൾ മിക്കവരും വെള്ളത്തിനായി മറ്റു സ്ഥലങ്ങൾ തേടിപ്പോകാൻ തുടങ്ങിയിട്ടുണ്ട്. ഇതോടൊപ്പം ചുറ്റോടു ചുറ്റും ഗ്രാന്റിസ് തോട്ടങ്ങളായതിനാൽ തട്ടുകൃഷിയിടങ്ങളിൽ വന്യമൃഗങ്ങളുടെ ആക്രമണവും വർധിച്ചു.
യൂക്കാലിപ്റ്റ്സ് ഗ്രാന്റിസ് മരങ്ങൾ ഭൂഗർഭത്തിലെ ഏറ്റവും അടിഭാഗത്തെ വെള്ളം വരെ വലിച്ചെടുത്തു പ്രദേശത്തെ ഇല്ലാതാക്കാൻ കാരണമാകുമെന്ന് കേരള വനഗവേഷണ കേന്ദ്രം കണ്ടെത്തിയതാണ്. ആവശ്യത്തിലധികം വെള്ളം ഭൂമിയിൽനിന്നു വലിച്ചെടുക്കുകയും ഉപയോഗ ശേഷം ബാക്കിയുള്ള വെള്ളം അന്തരീക്ഷത്തിലേക്കു പുറംതള്ളുകയും ചെയ്യുന്ന മരമാണിത്. മറ്റു മരങ്ങളെ അപേക്ഷിച്ച് ഏറ്റവും താഴയുള്ള വെള്ളം പോലും വലിച്ചെടുക്കുന്നതിനാൽ ഏറ്റവും അകലെയുള്ള വെള്ളം പോലും ഇല്ലാതാക്കാൻ ഇതിനു കഴിയും.
മറ്റു മരങ്ങൾ നിർവഹിക്കുന്ന പാരിസ്ഥിതിക ദൗത്യങ്ങളൊന്നും ഈ മരം ചെയ്യുന്നില്ല. ഈ മരത്തിന്റെ ഇല ചുവട്ടിൽ വീണുകിടക്കുന്നതിനാൽ മറ്റു മരങ്ങളും വളരില്ല. പുല്ലു പോലും ഇവിടെ വളരാത്ത അവസ്ഥയാണ്. ഒരിക്കലും പക്ഷികളും മറ്റും ഈ മരത്തിൽ കൂടുകൾ വയ്ക്കുന്നതായി കാണാനേ കഴിയില്ല.
ഒരു സ്ഥലത്തുനിന്നു യൂക്കാലിപ്റ്റസ് ഗ്രാന്റിസ് വെട്ടിമാറ്റിയാൽ പോലും ആ പ്രദേശം പൂർവ സ്ഥിതിയിൽ മരങ്ങളും ചെടികളും വളരുന്നതിനു കാലങ്ങളെടുക്കുമെന്നു കർഷകർ ചൂണ്ടിക്കാ ട്ടുന്നു. സ്വന്തം ഭൂമിയിൽ കൃഷി ചെയ്തു ജീവിച്ചിരുന്ന ആദിവാസികൾ ഉൾപ്പെടെയുള്ള ജനവിഭാഗങ്ങളെ മരംവെട്ടുതൊഴിലാളികളാക്കി മാറ്റിയെന്നതാണ് യൂക്കാലിപ്റ്റസ് ഗ്രാന്റിസ് കൃഷികൊണ്ടുണ്ടായ നേട്ടം. യൂക്കാലിപ്റ്റസ് ഗ്രാന്റിസ് തോട്ടങ്ങൾ നിറഞ്ഞതോടെ ഇവിടെ പഴം പച്ചക്കറി തോട്ടങ്ങൾ കാണാനെത്തുന്നവരുടെ എണ്ണത്തിലും കുറവുണ്ടായിട്ടുണ്ട്.
സർക്കാർ തിരിച്ചറിയുന്നു; വനവത്കരണത്തിനു നട്ട മരങ്ങൾ അഞ്ചുനാടിന്റെ ചോരയൂറ്റി
02:02 AM Apr 25, 2018 | Deepika.com