കട്ടപ്പന: പതിറ്റാണ്ടുകൾ പഴക്കമുള്ള ഹൈറേഞ്ചു കർഷകരുടെ രോദനം അധികാരികൾ ചെവിക്കൊണ്ടുതുടങ്ങി. കുടിയേറ്റക്കാർ കൈയേറ്റക്കാരും കാട്ടുകൊള്ളക്കാരുമാണെന്നു മുദ്രകുത്തി കരിനിയമങ്ങൾ അടിച്ചേല്പിച്ചുകൊണ്ടിരുന്ന അധികാരികൾ കർഷകരുടെ ആവലാതികൾ പരിഗണിക്കാൻ തുടങ്ങിയതിന്റെ ശുഭസൂചനകളാണ് ഇന്നലെ തിരുവനന്തപുരത്ത് റവന്യു മന്ത്രിയുടെ ഓഫീസിൽ നടന്ന റവന്യു - വനം - വൈദ്യുതി മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും യോഗത്തിലെ തീരുമാനങ്ങളിൽ കാണുന്നത്.
ഏലമല പ്രദേശത്ത്(സിഎച്ച്ആർ) പട്ടയം ലഭിച്ച ഭൂമിയിൽ നട്ടുവളർത്തിയ ചന്ദനം ഒഴികെ യുള്ള മരങ്ങൾ വെട്ടാൻ അനുമതി നൽകി വനംവകുപ്പ് ഉത്തരവിറക്കണമെന്ന് യോഗത്തിലുണ്ടായ തീരുമാനം വിവിധ കർഷക സംഘടനകൾ സ്വാഗതം ചെയ്തിരിക്കുകയാണ്.
വച്ചുപിടിപ്പിച്ച മരങ്ങൾ വെട്ടാനുള്ള അവകാശം ഭൂമിയുടെ ഉടമസ്ഥാവകാശം ഉറപ്പിക്കുന്നതും വിലപിടിപ്പുള്ള മരങ്ങൾ നട്ടുവളർത്തുന്നതിന് കർഷകർക്ക് പ്രോത്സാഹനം നൽകുന്നതുമാണെന്നാണ് വിലയിരുത്തൽ. നട്ടുവളർത്തിയ മരങ്ങൾ വെട്ടിമാറ്റുന്നതിന് അനുമതി തേടി കർഷകർ വർഷങ്ങളായി സമരത്തിലായിരുന്നു.വച്ചുപിടിപ്പിക്കുന്ന മരങ്ങൾ മുറിക്കുന്നതിന് തടസമായി ഭൂമിപതിവു ചട്ടങ്ങളിലുള്ള നിബന്ധനകൾ മുൻകാല പ്രാബല്യത്തോടെ നീക്കംചെയ്യുന്നതിനുള്ള നടപടിയാണ് അംഗീകരിച്ചിരിക്കുന്നത്.
മൂന്നാർ മേഖലയിൽ (കെഡിഎച്ച്, ആനവിരട്ടി, ചിന്നക്കനാൽ, ആനവിലാസം, വെള്ളത്തൂവൽ, പള്ളിവാസൽ, ശാന്തന്‍പാറ, ബൈസണ്‍വാലി എന്നീ എട്ടു വില്ലേജുകൾ) കെട്ടിടനിർമാണം അനുവദിക്കുന്നതു സംബന്ധിച്ചും തീരുമാനമുണ്ടാക്കും.
നിർമാണനിരോധനത്തിനെതിരേ ഉയർന്ന രോദനങ്ങൾ ചെവിക്കൊള്ളാൻപോലും അധികാരികൾ തയാറാകാതിരുന്ന സാഹചര്യത്തിനാണ് അന്ത്യംകുറിച്ചിരിക്കുന്നത്. മൂന്നാർ മേഖലയിലെ നിർമാണപ്രവർത്തനങ്ങൾക്ക് ജില്ലാ കളക്ടറുടെ അനുമതി (എൻഒസി) വേണമെന്ന കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷ യോഗം നൽകുന്നുണ്ട്. നിലവിൽ കെട്ടിക്കിടക്കുന്ന അപേക്ഷകളിൽ ഒരു മാസത്തിനുള്ളിൽ ജില്ലാ കളക്ടർ നടപടിയുണ്ടാക്കണമെന്നാണ് യോഗത്തിലെ നാലാമത്തെ തീരുമാനം.
മൂന്നാർ മേഖലയിലെ നിർമാണവുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ കേസ് നിലനിൽക്കുന്നതിനാൽ അഡ്വക്കറ്റ് ജനറലിനോട് ഉപദേശം തേടാനുള്ള തീരുമാനവും ഇന്നലെയുണ്ടായി. മൂന്നാർ മേഖല എന്നത് എട്ടു വില്ലേജുകളായി വിപുലപ്പെടുത്തിയതിൽ കുറവു വരുത്തിയേക്കുമെന്ന പ്രതീക്ഷയും കർഷകർക്കു നൽകുന്നുണ്ട്.
നിലവിലെ നിർമാണനിരോധന മേഖലയിലെ വീടുകളിൽ വലുപ്പത്തിനു മാറ്റമില്ലാതെ നടക്കുന്ന മെയിന്റനൻസിന് കളക്ടറുടെ എൻഒസി ആവശ്യമില്ലെന്ന് സ്ഥിരീകരണം നടത്താനും റവന്യു വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കാർഷിക മേഖലയിലെ വന്യമൃഗങ്ങളുടെ ആക്രമണം തടയുന്ന വിഷയത്തിലും ആക്രമണത്തിനിരയാകുന്നവരുടെ കാര്യത്തിലും തീരുമാനമുണ്ടാകണമന്ന ആവശ്യം ചർച്ചയിൽ പങ്കെടുത്ത ഇടുക്കി ഡിസിസി പ്രസിഡന്റ ഇബ്രാഹിംകുട്ടി കല്ലാർ ഉന്നയിച്ചെങ്കിലും വ്യക്തതയുണ്ടായില്ല. എന്തുചെയ്യാൻ കഴിയുമെന്ന മറുചോദ്യമാണ് വനംമന്ത്രിയിൽനിന്നുണ്ടായതെന്ന് ഇബ്രാഹിംകുട്ടി പറഞ്ഞു.
1964-ലെയും 93-ലെയും പട്ടയ ചട്ടങ്ങളിൽ വീടുവയ്ക്കുന്നതിനും കൃഷിയിറക്കുന്നതിനും മാത്രമായി പട്ടയം നിജപ്പെടുത്തിയിരിക്കുന്ന കാര്യത്തിൽ മാറ്റംവരുത്താനുള്ള ചർച്ചയും യോഗത്തിൽ ഉണ്ടായില്ല. ഇങ്ങനെ ബാക്കി കിടക്കുന്ന ആവലാതികളും ഉണ്ട്.
നട്ടുവളർത്തിയ മരങ്ങൾ മുറിക്കുന്നതിന് മുൻകാല പ്രാബല്യത്തോടെ അനുമതി നൽകാനുള്ള തീരുമാനം കർഷകരുടെ ഭൂമിയിന്മേലുള്ള അവകാശം സംരക്ഷിക്കുന്നതും മരം വളർത്താൻ കർഷകരെ പ്രോത്സാഹിപ്പിക്കുന്നതുമാണെന്നും ഹൈറേഞ്ച് സംരക്ഷണ സമിതി ജനറൽ കണ്‍വീനർ ഫാ. സെബാസ്റ്റ്യൻ കൊച്ചുപുരയ്ക്കൽ പറഞ്ഞു.
കെ.എസ്. ഫ്രാൻസിസ്
ഹൈറേഞ്ചിന്റെ വിലാപം കേട്ടുതുടങ്ങി
02:02 AM Apr 25, 2018 | Deepika.com