കായംകുളം: റേഡിയോ ജോക്കി രാജേഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ കായംകുളത്ത് എത്തിച്ച് അന്വേഷണസംഘം തെളിവെടുപ്പ് നടത്തി. മടവൂർ സ്വദേശി രാജേഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ കായംകുളം രണ്ടാംകുറ്റി ദേശത്തിനകം കളത്തിൽ അപ്പുണ്ണി (37), ഓച്ചിറ സ്വദേശി അലിഭായ് എന്ന മുഹമ്മദ് സാലിഹ്(26), കരുനാഗപ്പള്ളി കുലശേഖരപുരം കൊച്ചയ്യത്ത് തെക്കതിൽ തൻസീർ (24) എന്നിവരെയാണ് കായംകുളം കൃഷ്ണപുരം, ദേശത്തിനകം എന്നിവിടങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്.
പ്രതികളുടെ കാറിൽ ഒട്ടിക്കാൻ സ്റ്റിക്കർ പ്രിന്റ് ചെയ്ത കൃഷ്ണപുരത്തെ സ്ഥാപനം, അപ്പുണ്ണിയുടെ വീട് എന്നിവിടങ്ങളിലെത്തിച്ചാണു തെളിവെടുപ്പു നടത്തിയത്. സംഭവസമയത്ത് ഉപയോഗിച്ച വസ്ത്രങ്ങളും ചെരുപ്പും അപ്പുണ്ണിയുടെ വീട്ടിൽനിന്ന് അന്വേഷണസംഘം കണ്ടെടുത്തു.
അപ്പുണ്ണിയുടെ അമ്മയെ പോലീസ് ചോദ്യംചെയ്തു. ആറ്റിങ്ങൽ സിഐ എം. അനിൽകുമാർ, കിളിമാനൂർ സിഐ വി.എസ്. പ്രദീപ്കുമാർ, പള്ളിക്കൽ എസ്ഐ സലിം എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് തെളിവെടുപ്പിനു നേതൃത്വം നൽകിയത്.
റേഡിയോ ജോക്കിയുടെ കൊലപാതകം: തെളിവെടുപ്പ് നടത്തി
01:50 AM Apr 25, 2018 | Deepika.com