തിരുവനന്തപുരം: കോവളത്ത് മരിച്ച നിലയിൽ കണ്ടെത്തിയ വിദേശ വനിത ലിഗ കൊല്ലപ്പെട്ടതു തന്നെയാണെന്നു കുടുംബാംഗങ്ങൾ. തന്റെ സഹോദരി ആത്മഹത്യ ചെയ്യില്ലെന്നും അവരുടെ മരണം കൊലപാതകമാണെന്നും ലിഗയുടെ സഹോദരി ഇൽസി തിരുവനന്തപുരത്തു പത്രസമ്മേളനത്തിൽ അറിയിച്ചു.
ലിഗ കടുത്ത വിഷാദ രോഗത്തിനു ചികിത്സയിലായിരുന്നു. എന്നാൽ, അവർ ആത്മഹത്യ ചെയ്യില്ല. ലിഗയെ മരിച്ചനിലയിൽ കണ്ടെത്തിയ കണ്ടൽക്കാട്ടിൽ അവർക്കു തനിച്ച് എത്തിച്ചേരാനാവില്ല. ആരെങ്കിലും ലിഗയെ അവിടെ എത്തിച്ചതായിരിക്കാമെന്നും ഇൽസി പറഞ്ഞു.
അന്വേഷണത്തിൽ പോലീസ് ഗുരുതരമായ വീഴ്ച വരുത്തി. ലിഗയെ കാണാതായി പത്തു ദിവസം കഴിഞ്ഞാണ് പോലീസ് കേസ് ഗൗരവമായെടുത്തത്. ആദ്യദിവസങ്ങളിൽ കരഞ്ഞു പറഞ്ഞിട്ടും ഒൗദ്യോഗിക തലത്തിൽ സഹായം ലഭിച്ചില്ല. സാഹചര്യ തെളിവുകൾ കൊലപാതകത്തിലേക്കാണ് വിരൽചൂണ്ടുന്നത്. പോലീസ് അന്വേഷണം ശരിയായ രീതിയിൽ ആയിരുന്നില്ല.
ആദ്യം ഡിജിപിയെ സമീപിച്ചപ്പോൾ വേണ്ടത്ര ഗൗരവത്തിൽ എടുത്തില്ല. പോലീസ് ഉദ്യോഗസ്ഥരോടു കേണപേക്ഷിച്ചപ്പോഴും അവർ ചിരിച്ചുതള്ളുകയായിരുന്നു. പോലീസ് നേരാംവണ്ണം കേസ് അന്വേഷിച്ചിരുന്നെങ്കിൽ സഹോദരിയെ ജീവനോടെ കണ്ടെത്താമായിരുന്നു. മുഖ്യമന്ത്രിയെ നേരത്തെ കാണാൻ ശ്രമിച്ചു. എന്നാൽ അതിനു കഴിഞ്ഞില്ല.
കോവളം ബീച്ചിൽനിന്നു നടന്നെത്താവുന്ന ദൂരം മാത്രമുള്ള ഇവിടെ മുമ്പും സമാന രീതിയിലുള്ള ദുരൂഹ മരണങ്ങൾ ഉണ്ടായിട്ടുണ്ടെന്നറിഞ്ഞു. ഈ സാഹചര്യത്തിൽ ഇത്തരം ഒരു സ്ഥലം പോലീസ് എന്തുകൊണ്ടു പരിശോധിച്ചില്ല എന്നതും സംശയം ഉണർത്തുന്നു. ലിഗയെ കാണാതായ സംഭവത്തിൽ അന്വേഷണത്തിലുണ്ടായ ഇഴച്ചിൽ ഇനി ഒരിക്കലും ഉണ്ടാകരുത്. ലിഗയെ കണ്ടെത്തുന്നവർക്കു പ്രഖ്യാപിച്ച പാരിതോഷികം ആ രണ്ടു വിദ്യാർഥികൾക്കു ലഭിച്ചെന്ന് ഉറപ്പുവരുത്തും. അവരുടെ മാതാപിതാക്കളുമായി സംസാരിച്ച് പഠനച്ചെലവുകൾക്കും മറ്റുമായി പണം ബാങ്കിൽ നിക്ഷേപിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
അതേസമയം, അന്വേഷണത്തിൽ എല്ലാ പിന്തുണയും നൽകിയ മലയാളികൾക്കു ലിഗയുടെ ഭർത്താവ് ആൻഡ്രൂസ് നന്ദി പറഞ്ഞു. ഇതിന്റെ പേരിൽ കേരളത്തെ ആരും പഴിക്കരുത്. ഇത്തരമൊരു സംഭവം ലോകത്ത് എവിടെ വേണമെങ്കിലും നടക്കാം. ജനങ്ങളോട്, പ്രത്യേകിച്ച് തിരുവല്ലത്തിനു സമീപത്തുള്ളവരോട്, ഒരു അഭ്യർഥനയുണ്ട്. ലിഗയുടെ മരണം സംബന്ധിച്ച് എന്തെങ്കിലും വിവരം ലഭിച്ചാൽ അതു പോലീസിനെ അറിയിക്കണം. പേടിച്ചു മാറിനിൽക്കരുത്.
ഞങ്ങൾ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വായിച്ചു. അതിൽ അസ്വാഭാവിക മരണമെന്നു വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ പെട്ടെന്നുള്ള തീരുമാനങ്ങളിലേക്കു പോകരുത്. എങ്ങനെയാണ് കണ്ടൽക്കാട്ടിൽ ലിഗ എത്തിയതെന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ പ്രത്യേക അന്വേഷണം വേ
ണം. കുറ്റവാളിയെ നിയമത്തിനു മുന്നിലെത്തിക്കണമെന്നും ആൻഡ്രൂസ് ആവശ്യ
പ്പെട്ടു.
ലിഗയുടെ മരണം കൊലപാതകം തന്നെ; അന്വേഷണത്തിൽ പോലീസ് ഗുരുതര വീഴ്ച വരുത്തിയെന്നും സഹോദരി
02:12 AM Apr 24, 2018 | Deepika.com