തൃശൂർ: കനത്ത നിയന്ത്രണങ്ങൾക്കും തടിച്ചുകൂടിയ പുരുഷാരത്തിനും മീതെ തൃശൂർപൂരം വെടിക്കെട്ട് "സാമ്പിൾ’. നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയ ഗജരാജൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ വടക്കുന്നാഥന്റെ തെക്കേഗോപുരനട തുറന്ന് പുറത്തേക്കു പ്രവേശിക്കുന്നതോടെ ഇന്ന് തൃശൂർപൂരത്തിന്റെ ആദ്യ ആരവം ഉയരും. നാളെയാണ് തൃശൂരിൽ മഹാപൂരം. കണിമംഗലം ശാസ്താവ് തെക്കേ ഗോപുരനട വഴി പ്രവേശിക്കുന്നതോടെ തൃശൂർപൂരം ആഘോഷങ്ങൾക്ക് തുടക്കമാകും.
ശബ്ദതീവ്രത മുൻവർഷത്തേക്കാൾ കുറച്ചും വർണഭംഗി പരമാവധി കൂട്ടിയും പാറമേക്കാവ്-തിരുവമ്പാടി വിഭാഗങ്ങൾ സാമ്പിൾ നിഷ്കർഷിച്ച ഉപാധികളോടെ പൂർത്തിയാക്കി. 7.45ന് പാറമേക്കാവ് വിഭാഗം ആദ്യ തിരികൊളുത്തി. നാലുമിനിറ്റോളം നീണ്ടുനിന്ന വെടിക്കെട്ടിൽ ഓലപ്പടക്കവും, ഗുണ്ടുകളും, ശബ്ദതീവ്രത കുറഞ്ഞ കുഴിമിന്നികളും അമിട്ടുകളും ഇടകലർത്തിയാണ് പാറമേക്കാവ് ആസ്വാദകരെ രസിപ്പിച്ചത്.
കൂട്ടപ്പൊരിച്ചിലിൽ കുഴിമിന്നികൾ ധാരാളമുണ്ടായിരുന്നെങ്കിലും ശബ്ദതീവ്രത മുൻവർഷങ്ങളെ അപേക്ഷിച്ച് വളരെ കുറവായിരുന്നു. അരമണിക്കൂറിനുശേഷം സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കി തിരുവമ്പാടി 8.20ന് സാമ്പിളിനു തിരികൊളുത്തി. മൂന്നര മിനിറ്റു മാത്രം നീണ്ടുനിന്ന വെടിക്കെട്ടിൽ അമിട്ടുകൾക്കും നില അമിട്ടുകൾക്കുമാണ് കൂടുതൽ പ്രാധാന്യം നല്കിയത്.
ഇരു വിഭാഗവും പുലർച്ചെയുള്ള പൂരം വെടിക്കെട്ടിന്റെ മിനിയേച്ചർ മാതൃകയാണ് ഒരുക്കിയത്. കുണ്ടന്നൂർ സുന്ദരാക്ഷനും കാഞ്ഞിരക്കോട് ശ്രീനിവാസനുമാണ് പാറമേക്കാവിന്റെ കരിമരുന്ന് സാമ്പിളിന് നേതൃത്വം നല്കിയത്. തിരുവമ്പാടിക്കായി കുണ്ടന്നൂർ ശ്രീകൃഷ്ണ ഫയർവർക്സിലെ പി.എം. സജി സാമ്പിൾ ഒരുക്കി.
വെടിക്കെട്ട് നന്നായി ആസ്വദിക്കാൻ കഴിയുന്ന സ്വരാജ്റൗണ്ടിന്റെ പ്രധാന ഭാഗങ്ങളിലേക്ക് ആസ്വാദകർക്ക് അവസാന നിമിഷം നിയന്ത്രണം ഏർപ്പെടുത്തിയത് മുൻവർഷത്തെ പോലെ ഇക്കുറിയും പ്രതിഷേധത്തിനിടയാക്കി. ശബ്ദതീവ്രത കുറച്ച പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രങ്ങൾ ഏർപ്പെടുത്തിയതിലായിരുന്നു വെടിക്കെട്ട് പ്രേമികളുടെ നിരാശ. സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ കർശന സുരക്ഷയാണ് ഒരുക്കിയിരുന്നത്. നഗരത്തിൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിരുന്നു.
പൂരം വെടിക്കെട്ട് സാമ്പിൾ പണ്ടത്തേക്കാൾ സിമ്പിൾ
02:12 AM Apr 24, 2018 | Deepika.com