കൊച്ചി: രാജ്യത്ത് ഭരണകൂട ഭീകരതയുടെ ഭാഗമെന്നു തോന്നലുളവാക്കുന്ന അക്രമസംഭവങ്ങൾക്കെതിരേ കർശന നടപടികളെടുക്കാൻ അധികാരികൾ തയാറാവണമെന്നു കേരള കാത്തലിക് ഫെഡറേഷൻ നേതൃയോഗം ആവശ്യപ്പെട്ടു. രാജ്യത്തു കുഞ്ഞുങ്ങൾക്കെതിരേ നടക്കുന്ന ലൈംഗിക അതിക്രമങ്ങളിലും വരാപ്പുഴ പോലീസ് സ്റ്റേഷനിൽ നടന്ന കൊലപാതകത്തിലും ഭരണസംവിധാനങ്ങളുടെ പങ്ക് വ്യക്തമാണ്.
നിർഭയമായി ജനത്തിനു ജീവിക്കാനാവുന്ന സാഹചര്യമുണ്ടാകണം. കർശന നിയമങ്ങൾ ഉണ്ടാക്കുന്നതിനൊപ്പം, നിയമ നടപടികൾ കൈക്കൊള്ളാനുള്ള ധൈര്യവും അധികാരികൾക്കു വേണം. പൗരന് അവകാശ സംരക്ഷണത്തിനായി ഏറ്റവുമൊടുവിൽ സമീപിക്കാവുന്ന കേന്ദ്രമെന്ന നിലയിൽ വിശ്വാസ്യത നിലനിർത്തിയാവണം ഉന്നത നീതിന്യായ സംവിധാനങ്ങളുടെ പ്രവർത്തനമെന്നും യോഗം അഭിപ്രായപ്പെട്ടു.
പിഒസിയിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് പി.കെ. ജോസഫ് അധ്യക്ഷത വഹിച്ചു. കെസിബിസി ഡപ്യൂട്ടി സെക്രട്ടറി ഫാ. വർഗീസ് വള്ളിക്കാട്ട് യോഗം ഉദ്ഘാടനം ചെയ്തു. ബാബു അത്തിപ്പൊഴിയിൽ, വർഗീസ് കോയിക്കര, ഫാ. ജിയോ കടവി, പി.കെ. ജോസഫ്, ജസ്റ്റിൻ കരിപ്പാട്ട്, ഷെറി ജെ. തോമസ്, മേരി കുര്യാൻ, ബിജു പറയന്നിലം എന്നിവർ പ്രസംഗിച്ചു. കേരളത്തിലെ സീറോ മലബാർ, ലത്തീൻ, മലങ്കര റീത്തുകളിലെ ഔദ്യോഗിക അല്മായ സംഘടനകളുടെ ഫെഡറേഷനാണു കെസിഎഫ്.
അക്രമസംഭവങ്ങളിൽ കർശന നടപടി വേണം: കെസിഎഫ്
01:55 AM Apr 24, 2018 | Deepika.com