കൊച്ചി: 2020 ഓടെ റോഡപകടങ്ങളും അപകടമരണ നിരക്കും കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ സേഫ് കേരള പദ്ധതിക്ക് ഉടൻ തുടക്കം കുറിക്കുമെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ. 29-ാമത് ദേശീയ റോഡ് സുരക്ഷാവാരാചരണം - 2018 കളമശേരി സെന്റ് പോൾസ് കോളജിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശബരിമലയിൽ നടപ്പാക്കിയ സേഫ് സോണ്‍ പദ്ധതിയുടെ വിപുലീകരണം എന്ന നിലയിലാണ് സേഫ് കേരള പദ്ധതിയും നടപ്പാക്കുന്നത്. അടുത്ത കാബിനറ്റ് യോഗത്തിൽ പദ്ധതിക്ക് അനുമതി നൽകും. ശാസ്ത്രീയ പരിശോധനയും ആധുനികസങ്കേതങ്ങളും ഉപയോഗിച്ച് നിയമലംഘനം കർശനമായി തടയും. ദേശീയ, സംസ്ഥാന പാതകളിൽ നിരീക്ഷണ കാമറകൾ സ്ഥാപിക്കും. മോട്ടോർ വാഹനനിയമങ്ങൾ കർശനമാക്കുന്നതിന് ദേശീയതലത്തിൽ തീരുമാനിച്ചിട്ടുണ്ട്. റോഡ് നിയമലംഘനത്തിന് ലൈസൻസ് റദ്ദാക്കപ്പെടുന്നവർ മാപ്പപേക്ഷയുമായി സർക്കാരിനെ സമീപിക്കേണ്ടെന്നും മന്ത്രി പറഞ്ഞു.
എഡിജിപി കെ. പത്മകുമാർ, ട്രാൻസ്പോർട്ട് സെക്രട്ടറി ജ്യോതിലാൽ, സെന്റ് പോൾസ് കോളേജ് മാനേജർ ഫാ. ഫെലിക്സ് ചക്കാലയ്ക്കൽ, ജോയിന്റ് ട്രാൻസ്പോർട്ട് കമ്മീഷണർ (എൻഫോഴ്സ്മെന്റ്) വി. സുരേഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.
സേഫ് കേരള പദ്ധതി ഉടൻ: മന്ത്രി എ.കെ. ശശീന്ദ്രൻ
01:55 AM Apr 24, 2018 | Deepika.com