കൊച്ചി: രാജ്യത്തു വർഗീയ ലഹളകൾ സൃഷ്ടിക്കുവാനാണു ബിജെപിയുടെ ശ്രമമെന്നു കെസിവൈഎം സംസ്ഥാന സമിതി ആരോപിച്ചു. ക്രിസ്ത്യൻ മിഷണറിമാർ നാടിന് ആപത്താണെന്ന ബിജെപി എംപി ഭരത് സിംഗിന്റെ പ്രസ്താവന ഇതിന്റെ ഭാഗമാണ്.
രാജ്യത്തിന് ക്രൈസ്തവ മിഷണറിമാർ ചെയ്ത സേവനപ്രവർത്തനങ്ങൾ ആർക്കും അറിയാവുന്നതാണ്. മദർ തെരേസയും ചാവറയച്ചനുമടക്കമുള്ള ക്രിസ്ത്യൻ മിഷണറിമാർ ആതുര സേവനരംഗത്തും വിദ്യാഭ്യാസ അടിസ്ഥാന വികസനരംഗത്തും നൽകിയിട്ടുള്ള സംഭാവനകൾ വിലമതിക്കാനാവാത്തതാണ്. ആ മിഷണറിമാരെ ഭാരതവും ഇവിടുത്തെ ഹൈന്ദവരടങ്ങുന്ന ജനവിഭാഗങ്ങളും അംഗീകരിക്കുകയും ആദരിക്കുകയും ചെയ്തിട്ടുള്ളതാണ്. ചരിത്രത്തെ വളച്ചൊടിച്ചുകൊണ്ടുള്ള ഇത്തരം പ്രസ്താവനകൾ സമൂഹത്തിൽ അസഹിഷ്ണുത പരത്താൻ ഉദ്ദേശിച്ചുള്ളതാണ്. ഇത്തരം പ്രസ്താവന നടത്തിയ ഭരത് സിംഗ് ഒരു ജനപ്രതിനിധിയായിരിക്കാൻ യോഗ്യനല്ല. അദ്ദേഹം എംപി സ്ഥാനം രാജിവച്ച് ഭാരതത്തോട് മാപ്പ് പറയണം.
വർഗീയ ലഹള സൃഷ്ടിക്കുന്ന തരത്തിൽ പ്രസ്താവന നടത്തിയ എംപിയെ പുറത്താക്കുവാനുള്ള ആർജവം ബിജെപിക്കുണ്ടാവണം. ഇല്ലെങ്കിൽ നിയമനടപടികളുമായി കെസിവൈഎം മുന്നോട്ടു പോകുമെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് അറിയിച്ചു.
പ്രസിഡന്റ് ഇമ്മാനുവൽ മൈക്കിൾ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എബിൻ കണിവയലിൽ, ഡയറക്ടർ റവ. ഡോ. മാത്യു ജേക്കബ് തിരുവാലിൽ, സംസ്ഥാന ഭാരവാഹികളായ ആരതി റോബർട്ട്, ജോബി ജോണ്, സ്റ്റെഫി സ്റ്റാൻലി, ജോമോൾ ജോസ്, ലിജിൻ ശ്രാന്പിക്കൽ, പി. കിഷോർ, ടോം ചക്കാലക്കുന്നേൽ എന്നിവർ പ്രസംഗിച്ചു.
ബിജെപി വർഗീയ കലാപം സൃഷ്ടിക്കാൻ ശ്രമിക്കുന്നു: കെസിവൈഎം
01:55 AM Apr 24, 2018 | Deepika.com