ചെങ്ങന്നൂർ: ജനവിരുദ്ധ മദ്യനയത്തിനെതിരേ ഭരണാധികാരികൾക്ക് ശക്തമായ താക്കീത് നൽകണമെന്നു ചങ്ങനാശേരി ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം. കേരള മദ്യവിരുദ്ധ വിശാലസഖ്യത്തിന്റെ നേതൃത്വത്തിൽ ചെങ്ങന്നൂർ വൈഎംസിഎ ഹാളിൽ നടത്തിയ സംസ്ഥാനതല ബഹുജന കണ്വൻഷൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജനവിരുദ്ധനയം സർക്കാർ നടപ്പാക്കുന്പോൾ പാടില്ലെന്നു പറയാൻ നമുക്കാകണം. മദ്യവിരുദ്ധ സംസ്കാരം ഇവിടെ ശക്തിപ്പെടേണ്ടതുണ്ട്. മദ്യശാല തുറന്നു കൊടുക്കുന്നതു ജനസേവനമല്ല. വാഗ്ദാന ലംഘനം സത്യസന്ധതയില്ലായ്മയുടെയും നീതിബോധമില്ലായ്മയുടെയും തെളിവാണ്. മദ്യവർജ്ജനം പറഞ്ഞവർ മദ്യ ലഭ്യത കൂട്ടുകയും അനായാസം മദ്യം ലഭിക്കുന്ന സ്ഥിതിവിശേഷം ഉണ്ടാക്കുകയുമാണ്: ആർച്ച്ബിഷപ് പറഞ്ഞു.
പത്തുവർഷംകൊണ്ട് ഘട്ടംഘട്ടമായി സന്പൂർണ മദ്യനിരോധനം ഏർപ്പെടുത്തണമെന്ന വ്യവസ്ഥ അട്ടിമറിച്ച സർക്കാരിന് ശക്തമായ താക്കീത് നൽകാനും മദ്യനയം മാറ്റണമെന്നും ആവശ്യപ്പെട്ടാണു കണ്വൻഷൻ സംഘടിപ്പിച്ചത്. ബിഷപ് യൂഹാനോൻ മാർ ക്രിസോസ്റ്റം അധ്യക്ഷത വഹിച്ചു.
സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, പരിസ്ഥിതി പ്രവർത്തകൻ സി.ആർ. നീലകണ്ഠൻ, കെസിബിസി മദ്യവിരുദ്ധസമിതി സംസ്ഥാന സെക്രട്ടറിമാരായ ഫാ. ജേക്കബ് വെള്ളമരുതുങ്കൽ, അഡ്വ. ചാർലി പോൾ, പ്രസാദ് കുരുവിള, തോമസുകുട്ടി മണക്കുന്നേൽ, മദ്യനിരോധനസമിതി സംസ്ഥാന ജനറൽ സെക്രട്ടറി ഈയച്ചേരി കുഞ്ഞുകൃഷ്ണൻ മാസ്റ്റർ, ഫാ. വർഗീസ് മുഴുത്തേറ്റ്, ഫാ. പോൾ കാരാച്ചിറ, ഫാ. തോമസ് താന്നിയത്ത്, ഡോ. ജോസ് മാത്യു, അലവിക്കുട്ടി ബാഫഖി, ഫാ. എഡ്വേർഡ് പുത്തൻപുര, സിൽവി ചുനയൻമാക്കൽ എന്നിവർ പ്രസംഗിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറുകണക്കിന് പ്രവർത്തകർ കണ്വൻഷനിൽ പങ്കെടുത്തു.
ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിനു മുന്പേ മദ്യനിരോധനാധികാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് തിരിച്ചു നൽകണമെന്ന് മദ്യവിരുദ്ധ വിശാല സഖ്യം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
മദ്യനയത്തിനെതിരേ ശക്തമായ മുന്നറിയിപ്പ് നൽകണം: മാർ ജോസഫ് പെരുന്തോട്ടം
01:43 AM Apr 24, 2018 | Deepika.com