കൊച്ചി: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) കൊച്ചി ശാഖയും എസ്സിഎംഎസ് ഗ്രൂപ്പ് സ്ഥാപനങ്ങളും ചേർന്ന് അസോസിയേഷൻ ഓഫ് ഓട്ടോലാരിഞ്ചോളജിസ്റ്റ്സ് ഓഫ് ഇന്ത്യയുടെ (എഒഐ) നേതൃത്വത്തിൽ നടത്തിയ പഠനത്തിൽ ശബ്ദമലിനീകരണത്തിൽ കൊച്ചിയിലെ റോഡുകൾ വളരെ മുന്നിലാണെന്ന് കണ്ടെത്തി. ഈ മാസം 26ന് നടക്കുന്ന നോ ഹോണ്‍ ഡേയ്ക്ക് മുന്നോടിയായി കൊച്ചിയിലെ ഒൻപത് പ്രധാന നിരത്തുകളിൽ നടത്തിയ പഠനത്തിലാണ് ശബ്ദതീവ്രത 105 ഡെസിബൽ വരെയാണെന്ന് കണ്ടെത്തിയത്.
എസ്സിഎംഎസ് ഡയറക്ടർ പ്രഫ. രാധാ തവന്നൂരിന്റെ നേതൃത്വത്തിൽ 20 പേരടങ്ങുന്ന സംഘമാണ് രണ്ടു ദിവസം തുടർച്ചയായി രാവിലെ ഒന്‍പത് മുതൽ വൈകുന്നേരം ആറു വരെ ഏറ്റവും പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് പഠനം നടത്തിയത്. പഠനത്തിന്റെ വിശദാംശങ്ങൾ ഉടൻ ദേശീയ തലത്തിൽ പ്രസിദ്ധപ്പെടുത്തുമെന്ന് പ്രഫ. രാധാ തവന്നൂരും ഐഎംഎ കൊച്ചി പ്രസിഡന്റ് വർഗീസ് ചെറിയാനും പറഞ്ഞു.
അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രി, എറണാകുളം ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷനും സംയുക്തമായി കലൂർ ബസ് സ്റ്റാൻഡിൽ ബസ് ജീവനക്കാർക്കിടയിൽ കേൾവി പരിശോധനയും ഇതോടനുബന്ധിച്ച് സംഘടിപ്പിച്ചു. 60 ശതമാനം ഡ്രൈവർമാക്കും, മറ്റ് ജീവനക്കാരിൽ 40 മുതൽ 45 ശതമാനം വരെയും കേൾവിക്കുറവ് ബാധിച്ചതായി കണ്ടെത്തി. തുടർച്ചയായി 14 മണിക്കൂർ വരെ ജോലി ചെയ്യുന്ന ഡ്രൈവർമാരിലാണ് ഏറ്റവും കൂടുതൽ കേൾവിക്കുറവ് ബാധിച്ചിരിക്കുന്നത്. ഹോണ്‍ ഉപയോഗം പരമാവധി കുറച്ചും, മൊബൈൽ ഫോണ്‍, ഹെഡ് ഫോണ്‍ എന്നിവയുടെ ഉപയോഗം നിയന്ത്രിച്ചും വെടിക്കെട്ടുകൾ പോലുള്ള വലിയ ശബ്ദങ്ങൾ ഒഴിവാക്കിയും കൂടുതൽ കേൾവി നശീകരണം ഒഴിവാക്കണമെന്ന് പരിശോധനകൾക്ക് നേതൃത്വം നൽകിയ ഡോ. ജ്യോതി കുമാരി ആവശ്യപ്പെട്ടു.
വർധിച്ചുവരുന്ന വാഹനപ്പെരുപ്പം കൊച്ചിയിൽ ജനങ്ങളുടെ ആരോഗ്യനിലവാരത്തെ സംബന്ധിച്ച് അപകടകരമായ സൂചനകളാണ് ഈ പഠന റിപ്പോർട്ട് നൽകുന്നതെന്ന് നോ ഹോണ്‍ ഡേ പ്രോഗ്രാം കണ്‍വീനർ ഡോ. വി.ഡി. പ്രദീപ് കുമാർ പറഞ്ഞു. നിയമപരമായി അനുവദനീയമായ പരമാവധി ശബ്ദം 65 ഡെസിബലാണ്. അത്യാവശ്യ സാഹചര്യങ്ങളിൽ മാത്രം ഹോൺ ഉപയോഗിക്കുന്ന ശീലത്തിലേക്ക് നമ്മൾ മാറണമെന്നും അദ്ദേഹം പറഞ്ഞു.
ശബ്ദമലിനീകരണത്തിൽ കൊച്ചി മുന്നിൽ
01:35 AM Apr 24, 2018 | Deepika.com