തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ നാളെ മുതൽ വീണ്ടും അനിശ്ചിതകാല പണിമുടക്ക് നടത്തും. ശമ്പളപരിഷ്കരണ വിജ്ഞാപനം സർക്കാർ ഉടൻ പുറത്തിറക്കണമെന്ന് ആവശ്യപ്പെട്ടാണ് യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ (യുഎൻഎ) നേതൃത്വത്തിൽ നാളെ മുതൽ പണിമുടക്ക് നടത്തുന്നത്. ഇതേ അവശ്യമുന്നയിച്ച് അടുത്തമാസം 12 മുതൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് ഇന്ത്യൻ നഴ്സസ് അസോസിയേഷനും (ഐഎൻഎ) അറിയിച്ചിട്ടുണ്ട്.
എട്ടു മാസം മുൻപാണ് മിനിമം വേതനം 20,000 രൂപയാക്കിക്കൊണ്ടുള്ള പ്രഖ്യാപനം വന്നത്. എങ്കിലും ഇതുമായി ബന്ധപ്പെട്ട അന്തിമവിജ്ഞാപനം ഇറങ്ങിയിട്ടില്ല. ഇതിൽ പ്രതിഷേധിച്ചാണ് അന്താരാഷ്ട്ര നഴ്സസ് ദിനമായ മേയ് 12 മുതൽ ഐഎൻഎ അനിശ്ചിതകാല സമരം ആരംഭിക്കുന്നത്.
24ന് ചേർത്തലയിൽ നിന്ന് സെക്രട്ടേറിയറ്റിനു മുന്നിലേക്ക് വാക്ക് ഫോർ ജസ്റ്റീസ് എന്ന മുദ്രാവാക്യവുമായി ലോംഗ് മാർച്ച് സംഘടിപ്പിച്ചുകൊണ്ടാണ് യുഎൻഎ സമരം നടത്തുന്നത്. മാർച്ച് 171 കിലോമീറ്റർ പിന്നിട്ട് എട്ടു ദിവസം കൊണ്ടാണ് തിരുവനന്തപുരത്തെത്തുക.
ശന്പള പരിഷ്കരണം തീരുമാനിക്കാൻ നിയോഗിച്ച ഉപദേശക സമിതി റിപ്പോർട്ട് പ്രകാരം നേരത്തെ സർക്കാർ വിജ്ഞാപനം പുറത്തിറക്കിയിരുന്നു. എന്നാൽ വിജ്ഞാപനം ചോദ്യം ചെയ്ത് ആശുപത്രി മാനേജ്മെന്റുകൾ ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങി. പിന്നീട് ഹൈക്കോടതി തന്നെ സ്റ്റേ നീക്കി തീരുമാനമെടുക്കാനുള്ള അവകാശം സർക്കാരിനു നൽകി. ഇതിനു പിന്നാലെ വിജ്ഞാപനം ഇറക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നെങ്കിലും നീളുകയാണ്.
സ്വകാര്യ ആശുപത്രി നഴ്സുമാരുടെ അനിശ്ചിതകാല സമരം നാളെ മുതൽ
02:16 AM Apr 23, 2018 | Deepika.com