കണ്ണൂർ: തീരദേശത്തിന്റെയും മത്സ്യത്തൊഴിലാളികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി വിപുലമായ പദ്ധതികൾ നടപ്പാക്കുന്നു. ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് സുരക്ഷാപദ്ധതികൾ വിപുലീകരിക്കുന്നത്. സുനാമി ദുരന്തത്തെത്തുടർന്ന് സുരക്ഷാസംവിധാനങ്ങൾ ഒരുക്കാൻ പദ്ധതിയിട്ടെങ്കിലും പലതും പ്രാവർത്തികമായിരുന്നില്ല. ഈ വീഴ്ചയാണ് ഓഖി ദുരന്തത്തിന്റെ തോത് വർധിപ്പിക്കാനിടയാക്കിയതെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാസംവിധാനം വിപുലീകരിക്കുന്നത്.
കടലിൽ അസ്വാഭാവിക മാറ്റങ്ങളുണ്ടാകുമ്പോൾ തീരദേശവാസികൾക്കും മത്സ്യത്തൊഴിലാളികൾക്കും മുന്നറിയിപ്പ് നൽകുന്ന സംവിധാനമാണ് നടപ്പാക്കുന്നത്. നാവിക്, സാഗര എന്നീ പേരുകളിലുള്ള സുരക്ഷാസംവിധാനമാണ് ഒരുക്കുന്നത്. ഉപഗ്രഹസംവിധാനത്തിലൂടെ കടലിലുണ്ടാകുന്ന മാറ്റങ്ങൾ മുൻകൂട്ടി അറിയാൻ കഴിയുന്ന ഇലക്ട്രോണിക്സ് ഉപകരണ സംവിധാനമാണ് നാവിക്. ബോട്ടുകളിലും മത്സ്യബന്ധന യാനങ്ങളിലും സ്ഥാപിക്കാൻ കഴിയുന്ന ഇതിന്റെ നിർമാണച്ചുമതല കെൽട്രോണിനാണ്. ഇതു യാനങ്ങളിൽ സ്ഥാപിക്കാനുള്ള പരീക്ഷണം വിജയകരമായി പൂർത്തീകരിച്ചതായി ഹാർബർ എൻജിനിയറിംഗ് വിഭാഗം അറിയിച്ചു.
മൊബൈൽ ആപ്ലിക്കേഷൻ സംവിധാനമാണ് സാഗര. നാഷണൽ ഇന്‍ഫർമാറ്റിക് സെന്ററിന്റെ (എൻഐസി) സഹായത്തോടെയാണ് ഈ ആപ് തയാറാക്കുന്നത്. മത്സ്യത്തൊഴിലാളികളുടെ മൊബൈൽ ഫോണുകളിലേക്ക് വിവരങ്ങൾ ലഭ്യമാക്കുന്ന പദ്ധതിയാണിത്. ഈ ആവശ്യത്തിനായി മത്സ്യത്തൊഴിലാളികളുടെ ഫോൺനമ്പരുകൾ ശേഖരിച്ചുവരികയാണ്.
ഇതിനുപുറമേ മത്സ്യത്തൊഴിലാളികള്‍ക്കുള്ള വിവിധ ആനുകൂല്യങ്ങളും വർധിപ്പിച്ചിട്ടുണ്ട്. ഗ്രൂപ്പ് അപകട ഇൻഷ്വറൻസ് തുക അഞ്ചു ലക്ഷത്തിൽനിന്നു പത്തു ലക്ഷമാക്കിയും കടാശ്വാസ പദ്ധതി തുക 25,000 ത്തിൽനിന്ന് ഒരു ലക്ഷമാക്കിയും ഉയർത്തി. ഭവനനിർമാണ സഹായപദ്ധതി ഒരു ലക്ഷത്തിൽനിന്നു നാലു ലക്ഷം രൂപയായി ഉയർത്തിയിട്ടുമുണ്ട്.
തീരദേശ സുരക്ഷയ്ക്ക് നാവിക്, സാഗര പദ്ധതികൾ
01:58 AM Apr 23, 2018 | Deepika.com