പുതുക്കാട്: തമിഴ്നാട് പോലീസ് കസ്റ്റഡിയിലെടുത്ത മലയാളി ദളിത് യുവാവ് മരിച്ചു. വരന്തരപ്പിള്ളി കലവറക്കുന്ന് സ്വദേശി തിരുവഞ്ചികുളം രവീന്ദ്രന്റെ മകന് യോഗേഷ് (40) ആണു മരിച്ചത്. കോയമ്പത്തൂര്‍ ജില്ലാ ആശുപത്രിയില്‍ ശനിയാഴ്ച രാത്രിയാണു യോഗേഷ് മരിച്ചത്.
കോടാലി ശ്രീധരന്റെ നേതൃത്വത്തില്‍ കോയമ്പത്തൂരില്‍നിന്നു മൂന്നു കോടി രൂപയുടെ സ്വര്‍ണം തട്ടിയെടുത്തെന്ന കേസിലാണ് ഓട്ടോറിക്ഷാ ഡ്രൈവറായ യോഗേഷിനെ കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ പത്തിനു വരന്തരപ്പിള്ളി പൗണ്ടില്‍നിന്ന് തമിഴ്നാട് മധുക്കരൈ പോലീസാണ് യോഗേഷിനെ പിടിച്ചുകൊണ്ടുപോയത്. പിന്നീട് വരാക്കര പുളിച്ചുവട് മടവാക്കര വീട്ടില്‍ മണികണ്ഠന്, നന്തിപുലം മാപ്രാണത്തുക്കാരന്‍ ടിന്‍സണ്‍, പാലപ്പിള്ളി സ്വദേശി ഷെറീഫ്, പീച്ചി സ്വദേശി ധനേഷ് എന്നിവരെയും ഇതേ കേസില്‍ മധുക്കരൈ പോലീസ് പിടികൂടിയിരുന്നു.
ഇവരെ കഴിഞ്ഞ ഞായറാഴ്ച തമിഴ്നാട് പോലീസ് കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു. എന്നാല്‍ ജയിലില്‍വച്ച് യോഗേഷിന് ശ്വാസതടസം നേരിട്ടെന്നും കോയമ്പത്തൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും പറഞ്ഞു വീട്ടിലേക്കു ഫോൺ വരികയായിരുന്നു. ബന്ധുക്കള്‍ ആശുപത്രിയിൽ എത്തുംമുമ്പേ മരണം സംഭവിച്ചിരുന്നു.
മരണത്തില്‍ ദുരൂഹതയുണ്ടെന്നും പോലീസ് കസ്റ്റഡിയില്‍ നടന്ന ക്രൂരമര്‍ദനമാണ് മരണകാരണമെന്നും ബന്ധുക്കളും നാട്ടുകാരും ആരോപിച്ചു. കസ്റ്റഡിയിലിരിക്കെ കഴിഞ്ഞ ബുധനാഴ്ച യോഗേഷിനെയും മറ്റുള്ളവരെയും കാണാനായി ബന്ധുക്കള്‍ മധുക്കരൈ സ്റ്റേഷനില്‍ എത്തിയിരുന്നു. എന്നാല്‍ പോലീസ് സ്റ്റേഷനില്‍ യോഗേഷ് ഇല്ലായിരുന്നു. സ്റ്റേഷനിൽനിന്നു മൂന്നു കിലോമീറ്റര്‍ അകലെയുള്ള ഒരു വീട്ടിലാണ് ഇവരെ പാര്‍പ്പിച്ചിരുന്നത്.
അന്നു കാണുമ്പോള്‍തന്നെ യോഗേഷും മറ്റുള്ളവരും മര്‍ദനമേറ്റ് അവശനിലയിലായിരുന്നുവെന്നു ബന്ധുക്കൾ പറഞ്ഞു. യോഗേഷിന്റെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ നീരുണ്ടായിരുന്നു. എഴുന്നേല്‍ക്കാന്‍പോലും ശേഷിയില്ലാത്ത അവസ്ഥയിൽ യോഗേഷിനെ മറ്റു രണ്ടുപേര്‍ ചേര്‍ന്നു പിടിച്ചുകൊണ്ടുവന്നാണു വീട്ടുകാരെ കാണിച്ചത്. പോലീസ് ക്രൂരമായി മര്‍ദിച്ചുവെന്നും തന്റെ ജീവിതം കുറച്ചുനാള്കൂടിയേ ഉണ്ടാകൂവെന്നും യോഗേഷ് സഹോദരനോടു പറഞ്ഞിരുന്നതായി വീട്ടുകാര്‍ അറിയിച്ചു. കള്ളക്കേസില്‍ കുടുക്കി ഒളിസങ്കേതത്തില്‍ കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചതിനു പിന്നില്‍ പോലീസും കുഴല്‍പ്പണ സംഘവുമാണെന്നാണു വീട്ടുകാരുടെ ആരോപണം.
സംഭവത്തിലെ കുറ്റക്കാര്‍ക്കെതിരേ നിയമനടപടികള്‍ എടുക്കണമെന്നു വിട്ടുകാർ ആവശ്യപ്പെട്ടു. ഭാര്യ: ബിന്ദു. വിദ്യാര്‍ഥികളായ കാശിനാഥ്, ദേവനന്ദ, ആദിത്ത് എന്നിവരാണു മക്കള്‍.
തമിഴ്നാട് പോലീസ് കസ്റ്റഡിയിലെടുത്ത മലയാളി യുവാവ് മരിച്ചു
01:58 AM Apr 23, 2018 | Deepika.com