കാഞ്ഞങ്ങാട്: അമ്മയ്ക്കൊപ്പം നടന്നുപോകുകയായിരുന്ന ബാലിക നിയന്ത്രണംവിട്ട കാറിടിച്ചു മരിച്ചു. ആലക്കോട് തടിക്കടവിലെ കുമ്പളവേലിൽ ലിജോ ജോസഫ്-ബിൻസി ദമ്പതികളുടെ മകളും അമ്പലത്തറ മേരി ക്യൂൻസ് പബ്ലിക് സ്കൂളിലെ നാലാംക്ലാസ് വിദ്യാർഥിനിയുമായ എലിസബത്ത് (10) ആണ് മരിച്ചത്. പരിക്കേറ്റ ബിൻസി മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെ കാഞ്ഞങ്ങാട്-പാണത്തൂർ സംസ്ഥാന പാതയിലെ അമ്പലത്തറയ്ക്കു സമീപം മൂന്നാംമൈലിലായിരുന്നു അപകടം.
അമ്പലത്തറ സ്നേഹാലയത്തിലെ ശുശ്രൂഷകരായ ലിജോയും ബിൻസിയും കഴിഞ്ഞ രണ്ടുവർഷമായി സ്നേഹാലയത്തിനു സമീപത്തെ ക്വാർട്ടേഴ്സിലാണ് താമസം. മേയ് 13ന് എലിസബത്തിന്റെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടക്കാനിരിക്കുകയായിരുന്നു. ഇതിനുവേണ്ട വസ്ത്രങ്ങൾ വാങ്ങുന്നതിനായി കാഞ്ഞങ്ങാട്ടേക്കു പോകാനിറങ്ങിയതായിരുന്നു ലിജോയും ബിൻസിയും മൂന്നു മക്കളും. സ്നേഹാലയത്തിൽനിന്നു ബസ് കയറാനായി മൂന്നാംമൈൽ ബസ് സ്റ്റോപ്പിലേക്കു നടന്നുപോകുകയായിരുന്നു ഇവർ. ഈസമയത്താണു നിയന്ത്രണംവിട്ട കാർ എലിസബത്തിനെയും ബിൻസിയെയും ഇടിച്ചത്. കാർ ബിൻസിയെ ഇടിച്ചുതെറിപ്പിച്ചപ്പോൾ എലിസബത്ത് കാറിനടിയിൽപ്പെടുകയായിരുന്നു.
പരിക്കേറ്റവരെ ഉടൻതന്നെ മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും എലിസബത്തിന്റെ നില ഗുരുതരമായതിനാൽ മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സഹോദരങ്ങൾ: ജോയൽ, ഗ്രേസ് മരിയ.
അമ്മയ്ക്കൊപ്പം നടന്നുപോയ ബാലിക കാറിടിച്ചു മരിച്ചു
01:58 AM Apr 23, 2018 | Deepika.com