ബിബിൻ ബാബു
കൊച്ചി: പകർച്ചവ്യാധിയിതര രോഗങ്ങളും അതുമായി ബന്ധപ്പെട്ട മരണങ്ങളും രാജ്യത്തു വലിയതോതിൽ കൂടുന്നതായി പഠന റിപ്പോർട്ട്. 1990ൽ പകർച്ചവ്യാധിയിതര രോഗങ്ങൾ മൂലം 37.9 ശതമാനം പേർ മാത്രമാണു മരിച്ചിരുന്നതെങ്കിൽ 2016 ആയപ്പോൾ ഇത് 61.8 ശതമാനമായി ഉയർന്നു. 1990 ൽ 53.6 ശതമാനം പേർ മരിച്ചിരുന്നതു പകർച്ചവ്യാധികൾ, പ്രസവം, പോഷകാഹാരക്കുറവ് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ മൂലമായിരുന്നു.
എന്നാൽ, ആരോഗ്യമേഖലകളിൽ കൃത്യമായ ഇടപെടൽ നടത്താൻ സാധിച്ചതോടെ 2016ൽ ഇത്തരം കാരണങ്ങളാൽ മരിക്കുന്നവർ 27.5 ശതമാനമായി കുറഞ്ഞു. ഇന്ത്യൻ കൗണ്സിൽ ഓഫ് മെഡിക്കൽ റിസേർച്ച്, പബ്ലിക് ഹെൽത്ത് ഫൗണ്ടേഷൻ ഓഫ് ഇന്ത്യ, ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് മെട്രിക്സ് ആൻഡ് ഇവാല്യൂവേഷൻ എന്നിവർ നടത്തിയ പഠനത്തിലാണ് ഈ വസ്തുതകളുള്ളത്. 1990 മുതൽ 2016 വരെയുള്ള കാലയളവാണു പഠനത്തിനായി തെരഞ്ഞെടുത്തത്.
ആയുർദൈർഘ്യം കൂടി
ആയുർദൈർഘ്യത്തിന്റെ കാര്യത്തിൽ രാജ്യം പുരോഗതിയുടെ പാതയിലാണ്. 1990ൽ ഇന്ത്യയിൽ പുരുഷന്മാരുടെ ആയുർദൈർഘ്യം 58.3 ഉം സ്ത്രീകളുടേത് 59.7 ഉം ആയിരുന്നു. 2016 ആയപ്പോൾ പുരുഷന്മാരുടെ 66.9 ആയും സ്ത്രീകളുടെ 70.3 ആയും വർധിച്ചു. ഇക്കാര്യത്തിൽ കേരളം മറ്റു സംസ്ഥാനങ്ങളേക്കാൾ ഏറെ മുന്നിലാണ്. ആരോഗ്യരംഗത്തു കേരളം, തമിഴ്നാട്, പഞ്ചാബ്, ഗോവ തുടങ്ങിയവയാണു മുന്നിലുള്ളത്. ഈ സംസ്ഥാനങ്ങളിൽ പോലും പകർച്ചവ്യാധിയിതര രോഗങ്ങളിൽ ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ, പ്രമേഹം, സ്ട്രോക് തുടങ്ങിയവയാണു കൂടുതൽ. ഉയർന്ന രക്തസമ്മർദം, അമിതഭാരം, വൃക്ക, കുറഞ്ഞ ശാരീരികക്ഷമത എന്നിവയുമായി ബന്ധപ്പെട്ട രോഗങ്ങളുടെ നിരക്കുകളിലും വർധനയുണ്ട്.
കേരളവും സൂക്ഷിക്കണം
ആരോഗ്യമേഖലയിൽ രാജ്യത്ത് ഏറെ പുരോഗതിയുള്ള കേരളത്തിലും കാര്യങ്ങൾ അത്ര ശുഭകരമായ രീതിയിലല്ല മുന്നോട്ടു പോകുന്നതെന്നാണു കണക്കുകളിൽനിന്നു വ്യക്തമാകുന്നത്. കേരളത്തിൽ വ്യത്യസ്ത പ്രായങ്ങൾ അടിസ്ഥാനമാക്കിയും പഠനം നടന്നിരുന്നു. 15-39 വയസ് വരെയുള്ളവരിൽ 24.4 ശതമാനത്തിന്റെയും മരണകാരണം ആത്മഹത്യയോ അല്ലെങ്കിൽ അക്രമങ്ങളോ ആണ്. 40-69നും 70നു മുകളിലും പ്രായമുള്ളവരിൽ ഏറ്റവും കൂടുതൽ മരണം സംഭവിക്കുന്നതു ഹൃദയ സംബന്ധമായ അസുഖങ്ങൾ മൂലമാണ്. 40- 69 പ്രായക്കാരിൽ കാൻസർ രോഗവും കൂടുതൽ കണ്ടുവരുന്നു.
പകർച്ചവ്യാധി പിന്നിലേക്ക്, മറ്റു രോഗങ്ങൾ മുന്നിൽ
01:45 AM Apr 23, 2018 | Deepika.com