ആലുവ: കാൽ നൂറ്റാണ്ടു പിന്നിടുന്ന പഞ്ചായത്തീരാജ് നിയമത്തെ നാളെ ഒരേസമയം ഗ്രാമസഭകൾ നടത്തി രാജ്യം സ്മരിക്കും. ഇതിനു മുന്നോടിയായി സംസ്ഥാനത്തെ പഞ്ചായത്തുകളിൽ ഒരുക്കങ്ങൾ ആരംഭിച്ചു. ഗ്രാമസഭകളെ ലൈവ് ടെലികാസ്റ്റിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യും. പഞ്ചായത്തീരാജിനു നിയമ പിൻബലം നൽകിയ 73-ാം ഭരണഘടന ഭേദഗതി പാസാക്കിയ വാർഷികം ആഘോഷിക്കുന്ന നാളെയാണ് മറ്റ് സംസ്ഥാനങ്ങളോടൊപ്പം കേരളത്തിലെയും മുഴുവൻ ഗ്രാമപഞ്ചായത്തുകളിലും പ്രത്യേക ഗ്രാമസഭകൾ കൂടുന്നത്. കിലയുടെ ആഭിമുഖ്യത്തിൽ 25നു തിരുവനന്തപുരത്ത ദേശീയ സമ്മേളനവും നടക്കും.
ദേശീയ പഞ്ചായത്തിരാജ് ദിനമായ നാളെ ചേരുന്ന ഗ്രാമസഭകളിൽ ഉൾപ്പെടുത്തേണ്ട വിഷയങ്ങളെക്കുറിച്ചു പഞ്ചായത്ത് ഡയറക്ടർമാർ പഞ്ചായത്ത് സെക്രട്ടറിമാർക്കു നിർദേശം നൽകിയിട്ടുണ്ട്. വികസന പദ്ധതികൾ, ഫണ്ടുകൾ പ്രയോജനപ്പെടുത്തൽ, കുടിവെള്ള ലഭ്യത, ശുചീകരണ പ്രവർത്തനങ്ങൾ, വികസന പ്രവർത്തനങ്ങളിൽ സ്ത്രീകളുടെ പങ്ക് എന്നിവയാണ് അജണ്ടയാക്കേണ്ടത്. ഇതോടൊപ്പം ദേശീയ പഞ്ചായത്ത് ദിനത്തിന്റെ പ്രാധാന്യം, വിവിധ സർക്കാർ പദ്ധതികൾ, ഗ്രാമസഭകളുടെ ഉത്തരവാദിത്വവും കടമകളും എന്നിവ സഭയിൽ വിവരിക്കണമെന്നും മാതൃകാ പ്രവർത്തനങ്ങൾ കാഴ്ചവച്ചവരെ ആദരിക്കണമെന്നും നിർദേശമുണ്ട്. കേന്ദ്ര സർക്കാർ കഴിഞ്ഞ 14 മുതൽ മേയ് അഞ്ചുവരെ നീണ്ടുനിൽക്കുന്ന വിപുലമായ എട്ടു പരിപാടികളാണു പ്രഖ്യാപിച്ചിരിക്കുന്നത്.
മേയ് അഞ്ചിനു വനിതാ സ്വയംസഹായ സംഘങ്ങളുടെ മേളകൾ രാജ്യവ്യാപകമായി സംഘടിപ്പിക്കും. അതേസമയം സംസ്ഥാനത്തെ പഞ്ചായത്തീരാജ് ദിനം ഫെബ്രുവരി 19 ആയി തുടരുകയാണ്. നിയമജ്ഞൻ ബല്‍വന്ത്റായ് മേത്തയുടെ ജന്മദിനമാണ് നേരത്തെ പഞ്ചായത്തീരാജ് ദിനമായി രാജ്യം ആചരിച്ചിരുന്നത്. ത്രിതല പഞ്ചായത്തീരാജ് സംവിധാനം നിലവില്‍ വന്നത് ബല്‍വന്ത്റായ് മേത്ത കമ്മിറ്റിയുടെ ശിപാര്‍ശ പ്രകാരമാണ്.
അതിന്റെ ഓർമയ്ക്കാണ് അദ്ദേഹത്തിന്റെ ജന്മദിനമായ ഫെബ്രുവരി 19 പഞ്ചായത്തീരാജ് ദിനമാക്കിയത്. 2011 ൽ ഫെബ്രുവരി 19 ൽ നിന്നു മാറ്റി ഏപ്രിൽ 24 ആക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. പഞ്ചായത്തീ രാജിനു നിയമം പാസാക്കിയ ദിനം 1993 ഏപ്രിൽ 24 എന്നതാണ് ഇതിന്റെ പ്രത്യേകത. എന്നാൽ, കേരളം പഴയ ദിനം തുടരാൻ തീരുമാനിക്കുകയായിരുന്നു.
നാളെ ഒരേസമയം ഗ്രാമസഭകൾ ചേരും
01:45 AM Apr 23, 2018 | Deepika.com