മഞ്ചേരി: സംസ്ഥാനത്ത് ഹർത്താൽ നടത്താൻ സമൂഹമാധ്യമത്തിലൂടെ ആഹ്വാനം ചെയ്ത കേസിൽ ആർഎസ്എസുമായി ബന്ധമുള്ള അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കോടതി പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കേസുമായി ബന്ധപ്പെട്ട് സൈബർ സെൽ ഉദ്യോഗസ്ഥർ രണ്ടു ലക്ഷത്തോളം മൊബൈൽ ഫോണുകൾ പരിശോധിച്ചു. ഇതിനായി 20 പോലീസുകാരടങ്ങിയ സംഘത്തെയാണു നിയോഗിച്ചത്.
കൊല്ലം, തിരുവനന്തപുരം ജില്ലക്കാരെയാണ് മലപ്പുറം ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാർ ബെഹ്റയുടെ നിർദേശ പ്രകാരം അറസ്റ്റ് ചെയ്തത്. പ്രതികളുടെ അഞ്ച് മൊബൈൽ ഫോണുകളും കസ്റ്റഡിയിലെടുത്തു. കൊല്ലം ജില്ലയിൽ പുനലൂരിനു സമീപം ഉറുകുന്ന് അമൃതാലയത്തിൽ അമർനാഥ് ബൈജു(19), തിരുവനന്തപുരം നെല്ലിവിള വെണ്ണിയൂർ കുന്നുവിള അഖിൽ (23), വെണ്ണിയൂർ നെല്ലിവിള മാമ്പ്രത്തല മേലേപുരക്കൽ സുധീഷ്(22), കുന്നപ്പുഴ നിറക്കകം സിറിൽ നിവാസിൽ സിറിൽ(20), നെയ്യാറ്റിൻകര പഴുതാക്കൽ ഇലങ്ങം റോഡ് ഗോകുൽ ശേഖർ(21) എന്നിവരാണ് അറസ്റ്റിലായത്. ഹർത്താലിന് ആഹ്വാനം ചെയ്ത വാട്സാപ് ഗ്രൂപ്പുകളുടെ അഡ്മിൻമാരാണ് അറസ്റ്റിലായവരെന്നു അന്വേഷണ സംഘം പറഞ്ഞു.
ഹർത്താൽ: അഞ്ചു പേർ അറസ്റ്റിൽ
02:18 AM Apr 22, 2018 | Deepika.com