ആലപ്പുഴ: ചേർത്തലയിൽ കോണ്‍ഗ്രസ് നേതാവിനെ കൊലപ്പെടുത്തിയ കേസിൽ സിപിഎം മുൻ ലോക്കൽ സെക്രട്ടറി ആർ. ബൈജുവിനു വധശിക്ഷ. കൂട്ടുപ്രതികളായ അഞ്ചുപേർക്ക് ജീവപര്യന്തം. കേസിലെ ആറുപ്രതികൾക്കും ഒരു ലക്ഷം രൂപ വീതം പിഴയും വിധിച്ചിട്ടുണ്ട്.
ചേർത്തല നഗരസഭ 32-ാം വാർഡ് ചേപ്പിലപൊഴി വി.സുജിത് (മഞ്ജു-38), കോനാട്ട് എസ്.സതീഷ് കുമാർ (കണ്ണൻ-38), ചേപ്പിലപൊഴി പി. പ്രവീണ്‍(32), 31-ാം വാർഡ് വാവള്ളി എം. ബെന്നി (45), 32-ാം വാർഡ് ചൂളയ്ക്കൽ എൻ.സേതുകുമാർ (45) എന്നിവർക്ക് ജീവപര്യന്തവും ആറാംപ്രതിയായ സിപിഎം മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി കാക്കപറന്പത്ത് വെളി ആർ.ബൈജു(45)വിന് വധശിക്ഷയുമാണ് വിധിച്ചത്. ആലപ്പുഴ അഡീഷണൽ ജില്ലാ ആൻഡ് സെഷൻസ് ജഡ്ജി ആർ. അനിൽകുമാറാണ് ശിക്ഷ വിധിച്ചത്.
ചേർത്തല നഗരസഭ 32-ാം വാർഡിൽ കൊച്ചുപറന്പിൽ കെ.എസ്. ദിവാകരൻ (56) കൊല്ലപ്പെട്ട കേസിലാണ് വിധി. 2009 നവംബർ 29നു നടന്ന വീടാക്രമണത്തിൽ പരിക്കേറ്റ ദിവാകരൻ ഡിസംബർ ഒന്‍പതിനാണ് മരിച്ചത്. കയർ കോർപറേഷന്റെ "വീട്ടിലൊരു കയറുത്പന്നം' പദ്ധതിയുടെ ഭാഗമായി കയർതടുക്ക് വില്പനയിലെ തർക്കമാണ് കൊലപാതകത്തിലേക്കെത്തിയത്.
കോണ്‍ഗ്രസ് നേതാവിന്റെ കൊലപാതകം: സിപിഎം നേതാവിനു വധശിക്ഷ
01:58 AM Apr 22, 2018 | Deepika.com