മലപ്പുറം: സമൂഹമാധ്യമ ആഹ്വാനപ്രകാരം നടന്ന ഹർത്താലിനിടെ മലപ്പുറം ജില്ലയിലെ താനൂരിലുണ്ടായ അക്രമവുമായി ബന്ധപ്പെട്ടു മന്ത്രി കെ.ടി. ജലീൽ നടത്തിയ പ്രസ്താവന സമൂഹത്തിൽ വർഗീയ ധ്രുവീകരണത്തിനു വളംവയ്ക്കുന്നതാണെന്നു മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ്.
മതപരമായി വേർതിരിവുണ്ടാക്കുന്ന രീതിയിൽ പ്രസ്താവന നടത്തിയ കെ.ടി. ജലീൽ സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയിരിക്കുന്നതെന്നും മജീദ് പറഞ്ഞു. താനൂരിലുണ്ടായ അക്രമങ്ങളിൽ വിവിധ മതവിഭാഗക്കാരുടെ സ്ഥാപനങ്ങൾക്കു നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്.
ഒരു മതവിഭാഗത്തിന്റെ മാത്രം സ്ഥാപനങ്ങൾ ആക്രമിക്കപ്പെട്ടെന്ന മന്ത്രിയുടെ നിരീക്ഷണം തെറ്റാണ്. താനൂരിൽ 12 കടകളാണ് ആക്രമിക്കപ്പെട്ടത്. ഇതിൽ ഏഴെണ്ണം മുസ്ലിംലീഗുകാരുടേതാ ണ്. ആക്രമണത്തിനു നേതൃത്വം നൽകിയത് സിപിഎം പ്രവർത്തകരാണെന്നു കെ.പി.എ. മജീദ് പറഞ്ഞു. അക്രമമുണ്ടായപ്പോൾ പാണക്കാട് കുടുംബം ഇടപെട്ടില്ലെന്ന ജലീലിന്റെ പ്രസ്താവന ശരിയല്ല. അക്രമത്തെ അപലപിക്കാൻ പാണക്കാട് കുടുംബവും ലീഗ് നേതൃത്വവും മുൻനിരയിലുണ്ടായിരുന്നെന്നു മജീദ് പറഞ്ഞു.
സമൂഹമാധ്യമത്തിലൂടെ ഹർത്താലിന് ആഹ്വാനം നടത്തിയത് പിതൃത്വമില്ലാത്ത പ്രവൃത്തിയാണ്. വാട്സാപ്, ഫേസ്ബുക്ക് കൂട്ടായ്മകളും ക്ലബുകളും ഫുട്ബോൾ കൂട്ടായ്മകളുമാണു ഹർത്താൽ വിജയിപ്പിക്കാൻ രംഗത്തിറങ്ങിയത്. ആഹ്വാനം ചെയ്തത് ആരാണെന്നാണ് പോലീസ് കണ്ടെത്തേണ്ടത്. യഥാർഥ പ്രതികളെ പിടികൂടുന്നതിനു പകരം നിരപരാധികളായ മുസ്ലിം ലീഗ് പ്രവർത്തകരെ അറസ്റ്റ് ചെയ്യുന്ന പോലീസ് നടപടി പ്രതിഷേധാർഹമാണ്. വർഗീയ പ്രദേശമായി മലപ്പുറത്തിനെ ചിത്രീകരിക്കാനുള്ള ഗൂഢശ്രമം നടന്നു വരുന്നുണ്ടെന്നും മജീദ് പറഞ്ഞു.
മന്ത്രി ജലീൽ വർഗീയ ധ്രുവീകരണം നടത്തുന്നു: മജീദ്
01:58 AM Apr 22, 2018 | Deepika.com