മൂലമറ്റം: ഉത്സവത്തിൽ പങ്കെടുക്കാൻ പോയ യുവാവ് ദുരൂഹ സാഹചര്യത്തിൽ തലയ്ക്ക് പരിക്കേറ്റു മരിച്ചു. കരിപ്പലങ്ങാട് തുന്പച്ചി തുണ്ടുവേലിൽ കുമാരന്റെ മകൻ പ്രതാപനെ (28) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച്ച ഉച്ചകഴിഞ്ഞ് മൂലമറ്റം ചേറാടി ക്ഷേത്രത്തിലെ ഉത്സവത്തിനു പോയ പ്രതാപനെ ക്ഷേത്രത്തിനു സമീപത്തെ പെട്ടിക്കടയ്ക്കടുത്തുള്ള കലുങ്കിനടിയിൽ നിന്ന് തലയ്ക്ക് പരിക്കേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു.
കലുങ്കിനടിയിൽ നിന്നു രാത്രി 11നു കരച്ചിൽ കേട്ടാണ് ആളുകൾ ഇറങ്ങി നോക്കുന്നത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പ്രതാപനെ ഉത്സവത്തിനെത്തിയ ആളുകളുടെ നേത്യത്വത്തിൽ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കലുങ്കിൽ ഇരുന്ന പ്രതാപൻ മറിഞ്ഞ് കലുങ്കിനടിയിലേക്ക് വീണതാണെന്നു സംശയിക്കുന്നതായി പോലീസ് പറഞ്ഞു. കാഞ്ഞാർ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
എസ് ഐ പി എം ഷാജിയുടെ നേത്യത്വത്തിൽ ഇൻക്വസ്റ്റ് പൂർത്തിയാക്കി പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു കൊടുത്തു. സംസ്കാരം നടത്തി. മാതാവ് ശാരദ, സഹോദരങ്ങൾ പ്രദീപ്, പ്രസാദ്.പ്രതാപൻ
ഉത്സവത്തിനുപോയ യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ചു
12:53 AM Apr 22, 2018 | Deepika.com