തിരുവനന്തപുരം: ശന്പളപരിഷ്കരണ വിജ്ഞാപനം സർക്കാർ ഉടൻ പുറത്തിറക്കണമെന്നാവശ്യപ്പെട്ടു സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ ചൊവ്വാഴ്ച മുതൽ വീണ്ടും അനിശ്ചിതകാല സമരം ആരംഭിക്കും. ലേബർ കമ്മീഷണറുമായി യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (യുഎൻഎ) ഇന്നലെ നടത്തിയ ചർച്ച പരാജയപ്പെട്ടതിനെത്തുടർന്നാണ് ശക്തമായ സമരത്തിലേക്കു നീങ്ങാൻ തീരുമാനിച്ചത്.
ഇനി സർക്കാരുമായി ചർച്ചയില്ലെന്നു കമ്മീഷണറുമായുള്ള കൂടിക്കാഴ്ചക്കു ശേഷം യുഎൻഎ സംസ്ഥാന പ്രസിഡന്റ് ജാസ്മിൻ ഷാ പറഞ്ഞു. ആവശ്യങ്ങൾ പരിശോധിക്കാൻ ഒരു മാസത്തെ സമയം വേണമെന്നാണു സർക്കാർ വീണ്ടും ആവശ്യപ്പെട്ടത്. എന്നാൽ, മൂന്നു മാസമായിട്ടും സർക്കാർ ഒരു തീരുമാനവും എടുക്കാത്ത സാഹചര്യത്തിൽ ഇനി ചർച്ചയുമായി മുന്നോട്ടു പോകുന്നതിൽ അർഥമില്ലെന്ന് ജാസ്മിൻ ഷാ മാധ്യമങ്ങളോടു പറഞ്ഞു. നേരത്തെ പ്രഖ്യാപിച്ചതുപോലെ 24ന് ചേർത്തലയിൽനിന്നു സെക്രട്ടേറിയറ്റിനു മുന്നിലേക്ക് വാക്ക് ഫോർ ജസ്റ്റീസ് എന്ന മുദ്രാവാക്യവുമായി ലോംഗ് മാർച്ച് നടത്തും. ചേർത്തല മുതൽ തിരുവനന്തപുരം വരെ നടത്തുന്ന മാർച്ചിൽ സംസ്ഥാനത്തെ മുഴുവൻ സ്വകാര്യ ആശുപത്രി നഴ്സുമാരും പങ്കെടുക്കുമെന്ന് യുഎൻഎ അറിയിച്ചു.
നഴ്സുമാരുമായി ഉണ്ടാക്കിയ ഒത്തുതീർപ്പ് വ്യവസ്ഥകൾ പാലിക്കാൻ സർക്കാർ തയാറാകണമെന്നാണു പ്രധാന ആവശ്യം. ഇതുസംബന്ധിച്ച സുപ്രീംകോടതി നിർദേശം പാലിക്കാൻ സർക്കാരും മാനേജുമെന്റുകളും തയാറാകണമെന്നും യുഎൻഎ ആവശ്യപ്പെടുന്നു.
നഴ്സുമാർ ചൊവ്വാഴ്ച മുതൽ വീണ്ടും അനിശ്ചിതകാല സമരത്തിലേക്ക്
11:49 PM Apr 21, 2018 | Deepika.com