കൊച്ചി: ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ടു സിപിഎം ഏരിയ കമ്മിറ്റി അംഗത്തെ അന്വേഷണസംഘം വിളിച്ചുവരുത്തി മൊഴിയെടുത്തു. സിപിഎം ആലങ്ങാട് ഏരിയ കമ്മിറ്റി അംഗം വി.പി. ഡെന്നിയെയാണ് ആലുവ പോലീസ് ക്ലബിലേക്കു വിളിച്ചുവരുത്തി വിശദാംശങ്ങൾ ശേഖരിച്ചത്. മൊഴിയെടുക്കൽ ഏകദേശം അരമണിക്കൂറോളം നീണ്ടു.
വാസുദേവന്റെ വീടാക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ടു ചില കാര്യങ്ങൾ ചോദിച്ചറിയാനാണു തന്നെ വിളിപ്പിച്ചതെന്നു ഡെന്നി പിന്നീടു പറഞ്ഞു. ശ്രീജിത്തിനെതിരേ വ്യാജ തെളിവുണ്ടാക്കാൻ സിപിഎം നേതാക്കളായ വി.പി. ഡെന്നിയും കെ.ജെ. തോമസും ശ്രമിച്ചുവെന്നു വാസുദേവന്റെ വീടാക്രമണക്കേസിലെ ദൃക്സാക്ഷിയെന്നു പോലീസ് പറയുന്ന പരമേശ്വരന്റെ മകൻ ശരത്ത് വെളിപ്പെടുത്തിയിരുന്നു.
സംഭവസമയത്ത് അച്ഛൻ ചന്തയിലായിരുന്നു. വൈകുന്നേരമാണു സംഭവങ്ങൾ അച്ഛൻ അറിഞ്ഞത്. പക്ഷേ, പാർട്ടിക്കാർ വന്നുപോയ ശേഷം ഇതു മാറ്റിപ്പറയുകയായിരുന്നു. സിപിഎം നേതാക്കളായ വി.പി. ഡെന്നിയും കെ.ജെ. തോമസും വീട്ടിലെത്തി അച്ഛനെ കൂട്ടിക്കൊണ്ടു പോയശേഷമാണ് മൊഴി മാറ്റിപ്പറഞ്ഞത് എന്നായിരുന്നു ശരത്തിന്റെ വെളിപ്പെടുത്തൽ.
ഈ ആരോപണങ്ങളെല്ലാം പ്രാദേശിക സിപിഎം നേതാക്കൾ തള്ളിയിരുന്നു. ഇതു ചോദിക്കാനല്ല തന്നെ വിളിപ്പിച്ചതെന്നാണു പോലീസിനു മൊഴി നൽകിയ ശേഷം ഡെന്നി പറഞ്ഞത്.
വരാപ്പുഴ: സിപിഎം നേതാവിനെ വിളിച്ചുവരുത്തി മൊഴിയെടുത്തു
03:15 AM Apr 21, 2018 | Deepika.com