കൊച്ചി: കസ്റ്റഡിയിലിരിക്കെ ശ്രീജിത് എന്ന യുവാവ് കൊല്ലപ്പെട്ട കേസിൽ വരാപ്പുഴ എസ്ഐ ജി.എസ്. ദീപക്കിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. എട്ടു മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനുശേഷം ഇന്നലെ രാത്രി ഏഴോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കൊലപാതകം, അന്യായമായി തടങ്കലിൽവയ്ക്കൽ, ദേഹോപദ്രവം ഏൽപിക്കൽ എന്നീ കുറ്റങ്ങൾ എസ്ഐക്കെതിരേ ചുമത്തിയിട്ടുണ്ട്. ഇന്നു കോടതിയിൽ ഹാജരാക്കും.
ശ്രീജിത്തിനെ വീട്ടിൽനിന്നു കസ്റ്റഡിയിലെടുത്ത റൂറൽ ടൈഗർ ഫോഴ്സ് (ആർടിഎഫ്) അംഗങ്ങളായ ജിതിൻ രാജ്, സന്തോഷ്കുമാർ, സുമേഷ് എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവരാണ് ആദ്യ മൂന്നു പ്രതികൾ. എസ്ഐ ദീപക് നാലാം പ്രതിയാണ്.
ആത്മഹത്യ ചെയ്ത വാസുദേവന്റെ വീട് ആക്രമിച്ച കേസിൽ ശ്രീജിത്തിനൊപ്പം അറസ്റ്റിലായ ഒന്പതുപേരും ശ്രീജിത്തിന്റെ അമ്മയടക്കമുള്ളവരും എസ്ഐക്കെതിരേ മൊഴി നൽകിയിരുന്നു.
വരാപ്പുഴ സ്റ്റേഷനിലെ പോലീസുകാരെ ഇന്നലെ ആലുവ പോലീസ് ക്ലബ്ബിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.
മർദനമേറ്റ് അവശനായ ശ്രീജിത്തിനു സ്റ്റേഷനിൽ വെള്ളം പോലും കൊടുക്കാൻ എസ്ഐ അനുവദിച്ചില്ലെന്നായിരുന്നു അമ്മയുടെ മൊഴി. സംഭവദിവസം അവധിയായിരുന്ന ദീപക് പുലർച്ചെ ഒന്നരയോടെ സ്റ്റേഷനിൽ എത്തിയിരുന്നു. എന്തിനാണു വന്നതെന്നും ആരുടെയെങ്കിലും പ്രത്യേക നിർദേശമുണ്ടായിരുന്നോയെന്നുമുള്ള അന്വേഷണസംഘത്തിന്റെ ചോദ്യങ്ങൾക്ക് എസ്ഐയിൽനിന്ന് ഉത്തരം ലഭിച്ചതായാണു വിവരം.
വരാപ്പുഴ സ്റ്റേഷനിൽ വച്ചു ശ്രീജിത്തിനെ മർദിച്ചെന്ന് ഇദ്ദേഹം സമ്മതിച്ചെന്നും സൂചനയുണ്ട്. ദീപക്കിനെ അന്വേഷണത്തിന്റെ ഭാഗമായി സർവീസിൽനിന്നു നേരത്തേ സസ്പെൻഡ് ചെയ്തിരുന്നു. പോസ്റ്റ്മോർട്ടം രേഖകളിൽ ശ്രീജിത്തിന്റെ ശരീരത്തിൽ നിരവധി സ്ഥലങ്ങളിൽ അടിയേറ്റുണ്ടായ ചതവുകളുണ്ടായിരുന്നു. ലോക്കപ്പ് മർദനത്തിൽ ഉണ്ടാകുന്ന തരത്തിലുള്ള പരിക്കുകളും ഉണ്ടായിരുന്നു.
എന്നാൽ, മരണകാരണമായ പരിക്ക് ആർടിഎഫ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തപ്പോൾ നടത്തിയ മർദനത്തിന്റെ ഭാഗമാണെന്ന നിലപാടിൽത്തന്നെയാണ് അന്വേഷണസംഘം.
എസ്ഐയെ അറസ്റ്റ് ചെയ്തില്ലെങ്കിൽ സമരരംഗത്തിറങ്ങുമെന്നു ശ്രീജിത്തിന്റെ അമ്മ ഇന്നലെ രാവിലെ മാധ്യമങ്ങളോടു പറഞ്ഞിരുന്നു. ലോക്കൽ പോലീസിനെ രക്ഷിക്കാൻ ആർടിഎഫ് അംഗങ്ങളെ ബലിയാടാക്കുന്നുവെന്ന ആരോപണങ്ങളുമുയർന്നു. പറവൂർ സിഐ ക്രിസ്പിൻ സാം അടക്കമുള്ളവരുടെ കാര്യത്തിൽ അന്വേഷണ സംഘം കൂടുതൽ പരിശോധന നടത്തിവരികയാണ്.
കുടുക്കിയതു പോലീസുകാരുടെ മൊഴി
കൊച്ചി: ശ്രീജിത്തിന്റെ ബന്ധുക്കളും ദേവസ്വംപാടത്തെ ആക്രമണവുമായി ബന്ധപ്പെട്ടു ശ്രീജിത്തിനൊപ്പം പിടിയിലായ കൂട്ടുപ്രതികളും വരാപ്പുഴ എസ്ഐ ദീപക്കിനെതിരേ മൊഴി നൽകിയിരുന്നെങ്കിലും ഇവ വിശ്വസിക്കാൻ കഴിയില്ലെന്ന നിലപാടിലായിരുന്നു കഴിഞ്ഞ ദിവസംവരെ അന്വേഷണ സംഘം. എന്നാൽ, വരാപ്പുഴ സ്റ്റേഷനിലെ പോലീസുകാരെ ചോദ്യംചെയ്തപ്പോൾ ഇതിനു മാറ്റമുണ്ടായി. എസ്ഐയെ ചോദ്യം ചെയ്തപ്പോൾ സ്റ്റേഷനിൽ വച്ചു മർദനം നടന്നതായും എസ്ഐ മർദിച്ചതായും അന്വേഷണ സംഘം ഉറപ്പിച്ചു.
വരാപ്പുഴ കസ്റ്റഡി മരണം: എസ്ഐ അറസ്റ്റിൽ
02:40 AM Apr 21, 2018 | Deepika.com