കോട്ടയം: കെ.എം. മാണിയെ യുഡിഎഫിൽ ഇനിയും വേണ്ടെന്ന ഡിസിസി നിലപാടിനെ പരസ്യമായി തള്ളി കെപിസിസി അധ്യക്ഷൻ എം.എം. ഹസൻ. ജനമോചനയാത്രയുമായി ബന്ധപ്പെട്ട് കോട്ടയത്തു മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടി പറയവേയാണു മാണിയെ പരസ്യമായി യുഡിഎഫിലേക്ക് വീണ്ടും ക്ഷണിച്ചത്. മാണിവിഷയം അടഞ്ഞ അധ്യായമല്ല.
എപ്പോൾ വേണമെങ്കിലും മാണിക്ക് യുഡിഎഫിലേക്കു വരാം. ഇതിനായി വാതിലുകൾ തുറന്നിട്ടിരിക്കുകയാണ്. ഇനിയിപ്പോൾ കാര്യങ്ങൾ തീരുമാനിക്കേണ്ടത് മാണിയാണ്. യുഡിഎഫിലേക്ക് വരാൻ തയാറായാൽ അവരുമായി ചർച്ചനടത്തും. കെ.എം. മാണിയോടുള്ള അതൃപ്തിയും അഭിപ്രായവ്യത്യാസവും എക്കാലത്തും നിലനിൽക്കില്ല. കോട്ടയം ജില്ല പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കേരള കോണ്ഗ്രസ് കരാർ ലംഘിച്ച സാഹചര്യത്തിൽ അന്ന് ഡിസിസി അവതരിപ്പിച്ച പ്രമേയത്തിന് ഇപ്പോൾ പ്രസക്തിയില്ലെന്നും ഹസൻ വ്യക്തമാക്കി.
മാണിയോടുള്ള കോട്ടയം ഡിസിസിയുടെ പഴയ നിലപാടിൽ മാറ്റമില്ലെന്ന് ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ് ജനമോചനയാത്രയുമായി ബന്ധപ്പെട്ടു കഴിഞ്ഞദിവസം നടത്തിയ പത്രസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. ജോഷിയുടെ സാന്നിധ്യത്തിലായിരുന്നു കോണ്ഗ്രസ് നിലപാട് ഹസൻ പരസ്യമായി വെളിപ്പെടുത്തിയത്.
മാണിയെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്ത് ഹസൻ
02:40 AM Apr 21, 2018 | Deepika.com