തിരൂർ: കഠുവ സംഭവത്തെ തുടർന്നു സമൂഹ മാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്ത ഹർത്താലിനിടെ വാട്ട്സ്ആപ് വഴി പ്രകോപനപരമായ സന്ദേശങ്ങൾ പ്രചരിപ്പിച്ചു കലാപം സൃഷ്ടിക്കാൻ ശ്രമിച്ചതു പതിനാറുകാരനായ വിദ്യാർഥിയാണെന്നു പോലീസ്.
തിരൂർ കൂട്ടായി സ്വദേശിയായ പത്താം ക്ലാസുകാരനാണ് വോയ്സ് ഓഫ് യൂത്ത് എന്ന വാട്ട്സാപ് ഗ്രൂപ്പിലൂടെ സന്ദേശങ്ങൾ പ്രചരിപ്പിച്ചതെന്നും ഇയാൾ ഗ്രൂപ്പിന്റെ അഡ്മിനാണെന്നും തിരൂർ എസ്ഐ സുമേഷ് സുധാകർ പറഞ്ഞു. ഹർത്താലിന്റെ മറവിൽ കലാപം സൃഷ്ടിക്കാൻ വാട്ട്സ്ആപ് ഗ്രൂപ്പിനെ ദുരുപയോഗിക്കുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു.
വോയ്സ് ഓഫ് യൂത്തിന് നിലവിൽ നാല് ഉപഗ്രൂപ്പുകളുണ്ട്. ഈ ഗ്രൂപ്പുകളുടെ അഡ്മിൻമാരെല്ലാം പോലീസ് നിരീക്ഷണത്തിലാണ്. ഗ്രൂപ്പുകളിൽ അംഗങ്ങളായി എത്ര പേരുണ്ടെന്നും ഇവർക്കു തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടോയെന്നും ഇവരിൽ ആരെങ്കിലും സമാന കേസുകളിൽ മുമ്പ് പ്രതികളായിട്ടുണ്ടോയെന്നും പോലീസ് അന്വേഷിച്ചുവരികയാണ്.
ഹർത്താൽദിനത്തിൽ അക്രമം അഴിച്ചുവിട്ട സംഭവത്തിൽ 13 കേസുകളിലായി 400 പേരെ പ്രതി ചേർത്തതായും പോലീസ് വ്യക്തമാക്കി. വരും ദിവസങ്ങളിലും കൂടുതൽ അറസ്റ്റുണ്ടാകുമെന്നാണു പോലീസ് നൽകുന്ന സൂചന.
പ്രകോപനസന്ദേശം: പിന്നിൽ വിദ്യാർഥിയെന്നു പോലീസ്
02:40 AM Apr 21, 2018 | Deepika.com