തിരുവനന്തപുരം: കരാർ പ്രകാരം വിഴിഞ്ഞം തുറമുഖ പദ്ധതി നിർമാണം തീരാത്തതിനാൽ 18.96 കോടി രൂപ പിഴയൊടുക്കാൻ ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ അദാനി ഗ്രൂപ്പിന് നോട്ടീസ് നൽകി.
2015 ഡിസംബർ അഞ്ചിനാണ് തുറമുഖ നിർമാണം ആരംഭിച്ചത്. സംസ്ഥാന സർക്കാരുമായുള്ള കരാർ പ്രകാരം ആയിരം പ്രവൃത്തിദിവസംകൊണ്ട് 2019 ഡിസംബറിനുള്ളിൽ തുറമുഖ നിർമാണം പൂർത്തിയാക്കേണ്ടതാണ്. കഴിഞ്ഞ വർഷം ഒക്ടോബർ 24നകം 600 പ്രവൃത്തിദിനങ്ങൾ കൊണ്ട് നിർമാണത്തിന്റെ 25 ശതമാനം പൂർത്തിയാക്കണമായിരുന്നു.
ഇതുവരെ 23 ശതമാനം മാത്രമേ പൂർത്തിയാക്കിയിട്ടുള്ളൂ. ആദ്യഘട്ട നിർമാണത്തിൽ അടങ്ക ൽത്തുകയായ 4059 കോടി രൂപയുടെ 25 ശതമാനം ചെലവഴിക്കേണ്ടിയിരുന്നു. അത്രയും തുക ചെലവാക്കിയിട്ടില്ല.വൈകുന്ന ഓരോ ദിവസവും 12 ലക്ഷം രൂപ വീതം നഷ്ടപരിഹാരം കണക്കുകൂട്ടിയാണു തുക ആവശ്യപ്പെട്ടത്.
പദ്ധതി നിശ്ചിത സമയത്തു പൂർത്തിയാകില്ലെന്നും 16 മാസം കൂടി അധികം അനുവദിക്കണമെന്നും അദാനി ഗ്രൂപ്പ് ആവശ്യ മുന്നയിച്ചിരുന്നു. കരാർപ്രകാരം 2019 ഡിസംബറിൽ തന്നെ പദ്ധതി പൂർത്തിയാക്കണമെന്ന് അദാനി പോർട്സ് സിഇഒ കരണ്‍ അദാനിയോടു മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചിരുന്നു.
ഇപ്പോൾ സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത് നിർമാണം ഇഴയുന്നതിന്റെ നഷ്ടപരിഹാരമല്ലെന്നും നിശ്ചിതസമയത്ത് നിർമാണത്തിനായി അദാനി ഗ്രൂപ്പ് മുടക്കേണ്ട തുക ചെലവഴിക്കാത്തതിലുള്ള പിഴ മാത്രമാണെന്നും വിസിൽ സിഇഒ ജയകുമാർ പറഞ്ഞു.
ഇപ്പോൾ സർക്കാരിലേക്ക് അദാനി പിഴയായി ഒടുക്കുന്ന തുക നിർമാണം പൂർത്തിയാകുന്ന മുറയ്ക്ക് തിരിച്ചുനൽകുമെന്നാണ് കരാറിൽ പറയുന്നത്.
വിഴിഞ്ഞം തുറമുഖം: 18.96 കോടി രൂപ പിഴയൊടുക്കാൻ അദാനിക്കു നോട്ടീസ്
01:58 AM Apr 21, 2018 | Deepika.com