തലശേരി: പിണറായിയില്‍ രണ്ടു കുട്ടികളുള്‍പ്പെടെ ഒരു കുടുംബത്തിലെ നാലുപേര്‍ ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവത്തില്‍ മരിച്ചവരുടെ ബന്ധുക്കളും അയല്‍വാസികളുമുള്‍പ്പെടെ 25 പേരെ അന്വേഷണസംഘം ചോദ്യംചെയ്തു.
പിണറായി പടന്നക്കരയിലെ കല്ലട്ടി വണ്ണത്താന്‍ വീട്ടില്‍ കുഞ്ഞിക്കണ്ണന് (76), ഭാര്യ കമല (65 ), പേരക്കുട്ടികളായ ഐശ്വര്യ (എട്ട്), കീര്‍ത്തന (ഒന്നര വയസ്) എന്നിവര്‍ മരിച്ചതിൽ ടൗണ്‍ സിഐ കെ.ഇ. പ്രേമചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് വിവിധ ഘട്ടങ്ങളിലായി 25 പേരെ ചോദ്യംചെയ്തു മൊഴി രേഖപ്പെടുത്തിയത്. നാലുപേര്‍ മരിച്ച കുടുംബത്തില്‍ അവശേഷിക്കുന്ന ഏക അംഗമായ സൗമ്യ (28) ഇപ്പോഴും തലശേരി സഹകരണ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
ഇതിനിടെ, ചികിത്സയിലുള്ള സൗമ്യയെ കാണാന്‍ ആശുപത്രിയിലെത്തി ബഹളംവച്ച യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തിരുന്നു. ഇയാളില്‍നിന്നു വിലപ്പെട്ട ചില വിവരങ്ങള്‍ പോലീസിനു ലഭിച്ചതായാണു സൂചന.
തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ള സൗമ്യയെ കാണാന്‍ സന്ദര്‍ശകർക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. പോലീസിന്റെയും മെഡിക്കല്‍ സംഘത്തിന്റെയും നിര്‍ദേശത്തെ തുടര്‍ന്നാണു നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇത്തരമൊരു സാഹചര്യത്തിലാണു സൗമ്യയെ കാണാന്‍ യുവാവ് ആശുപത്രിയിലെത്തിയത്. വിവരമറിഞ്ഞു സ്ഥലത്തെത്തിയ അന്വേഷണസംഘം യുവാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളെ വിശദമായി ചോദ്യംചെയ്തശേഷം വിട്ടയച്ചതായി അറിയുന്നു.
മരിച്ച കുഞ്ഞിക്കണ്ണന്റെയും കമലയുടേയും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടുകളും ആന്തരികാവയവങ്ങളുടെ ഫോറന്‍സിക് റിപ്പോര്‍ട്ടും ലഭിച്ചാല്‍ മാത്രമേ കേസിന്റെ ചുരുളഴിയുകയുള്ളു. ഫോറൻസിക് സംഘം ഇവരുടെ വീട്ടിലും പരിസരങ്ങളിലും പരിശോധന നടത്തി.
പോസ്റ്റ്മോര്‍ട്ടത്തില്‍ ആന്തരികാവയവങ്ങളില്‍ പേസ്റ്റ് രൂപത്തിലുള്ള വസ്തു കാണപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. രാസപരിശോധനയില്‍ മാത്രമേ ഇതിന്റെ സ്വഭാവം വ്യക്തമാകുകയുള്ളു. അതുകൊണ്ടുതന്നെ ഫോറന്‍സിക് റിപ്പോര്‍ട്ടിനായുള്ള കാത്തിരിപ്പിലാണു പോലീസ്. ഇതിനിടെ, അന്വേഷണസംഘം പരിയാരം മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് വിഭാഗം തലവന്‍ പ്രഫ. ഗോപാലകൃഷ്ണപിള്ളയുമായി ആശയവിനിമയം നടത്തി. മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട കേസായതിനാല്‍ ജാഗ്രതയോടെയാണു പോലീസ് അന്വേഷണവുമായി മുന്നോട്ടുപോകുന്നത്.
സഹകരണ ആശുപത്രിയില്‍ ചികിത്സയിലുള്ള സൗമ്യയെ മൂന്ന് മെഡിക്കല്‍ സംഘമാണു പരിശോധിച്ചുവരുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളജ് കാര്‍ഡിയോളജി വിഭാഗത്തിലെ ഡോ.കെ.എസ്. മോഹനന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘവും തലശേരി ജനറല്‍ ആശുപത്രിയില്‍നിന്നുള്ള ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.വി.കെ. രാജീവന്റെ നേതൃത്വത്തിലുള്ള സംഘവും തലശേരി സഹകരണ ആശുപത്രിയലെ ഡോ. രാജീവ് നമ്പ്യാരുടെ നേതൃത്വത്തിലുള്ള സംഘവുമാണ് സൗമ്യയെ പരിശോധിക്കുന്നത്.
രണ്ടു കുട്ടികള്‍ മരിച്ചപ്പോഴും സംശയം തോന്നാതിരുന്ന നാട്ടുകാരിൽ കമലയുടെ മരണത്തോടെയാണു സംശയത്തിന്റെ നിഴല്‍വീണത്. കമലയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തി സംസ്കരിച്ചതിനു പിന്നാലെയാണ് ഒരു മാസത്തിനുള്ളില്‍ കുഞ്ഞിക്കണ്ണനും മരിക്കുന്നത്. ഇതോടെയാണു സംഭവത്തില്‍ ദുരൂഹത വര്‍ധിച്ചത്. സൗമ്യ ഭര്‍ത്താവുമായി അകന്നുകഴിയുകയായിരുന്നുവെന്നാണുേ പ്രദേശവാസികള്‍ പറയുന്നത്. ഇതുസംബന്ധിച്ച വിവരങ്ങളും പോലീസ് അന്വേഷിച്ചുവരുന്നുണ്ട്.
പിണറായിയിലെ ദുരൂഹമരണം: 25 പേരെ ചോദ്യം ചെയ്തു
01:28 AM Apr 21, 2018 | Deepika.com