പിറവം: സഭാ തർക്കം നിലനിൽക്കുന്ന പിറവം വലിയപള്ളിയിൽ സുപ്രീം കോടതി വിധിയെത്തുടർന്നുണ്ടായ സംഘർഷത്തിൽ യാക്കോബായ- ഓർത്തഡോക്സ് വിഭാഗത്തിൽപ്പെട്ട ആറു പേർക്കു പരിക്കേറ്റു. യാക്കോബായ വിഭാഗത്തിൽപ്പെട്ട ഷൈമ സാജു (21), ഷാരോണ്‍ ഷൈജു (23) എന്നിവരെ കോതമംഗം ബസേലിയോസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഓർത്തഡോക്സ് വിഭാഗത്തിൽപ്പെട്ട സൈജു മണ്ഡപത്തിൽ (38), ബാബു ചാവടയിൽ (52), ജിനോ കൊന്പനാൽ (39), ജോയി തെന്നശേരിൽ (58) എന്നിവരെ പിറവം താലൂക്ക് ആശുപത്രി, കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു. യാക്കോബായ വിഭാഗത്തിന് എതിരായുണ്ടായ സുപ്രീംകോടതി വിധിയിൽ പ്രതിഷേധിച്ചു വിശ്വാസികൾ ഇന്നലെ വൈകുന്നേരം പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.
പിറവം വലിയപള്ളിയിൽ നിന്നാരംഭിച്ച പ്രകടനം ടൗണ്‍ ചുറ്റി തിരികെ പള്ളിയിൽ സമാപിച്ചു. വൈദികരും സ്ത്രീകളുമടക്കും നിരവധി വിശ്വാസികൾ പ്രകടനത്തിൽ പങ്കെടുത്തിരുന്നു. ഇതിനു ശേഷം ഓർത്തഡോക്സ് വിഭാഗക്കാർ കാതോലിക്കേറ്റ് സെന്ററിൽനിന്ന് ആഹ്ളാദപ്രകടനം നടത്തി. പ്രകടനം പള്ളിക്കവലയിൽ എത്തിയപ്പോൾ ഇവിടെയുണ്ടായിരുന്ന യാക്കോബായ വിഭാഗക്കാരുമായി തർക്കമുണ്ടാകുകയും സംഘർഷത്തിലെത്തുകയുമായിരുന്നു.
സംഭവസമയത്ത് ഏതാനും പോലീസുകാർ മാത്രമാണ് ഉണ്ടായിരുന്നത്. ഇവർക്കു നിയന്ത്രിക്കാവുന്നതിലുമധികം വിശ്വാസികൾ ഇവിടെയുണ്ടായിരുന്നു. സംഘർഷ സാധ്യത കണക്കിലെടുത്തു കൂടുതൽ പോലീസ് പിറവത്തെത്തി ക്യാന്പ് ചെയ്യുന്നുണ്ട്.
സഭാതർക്കം: പിറവത്തു സംഘർഷത്തിൽ ആറു പേർക്കു പരിക്ക്
01:44 AM Apr 20, 2018 | Deepika.com